അന്താരാഷ്ട്ര ഊർജ്ജവുമായി ബന്ധപ്പെട്ട കാർബൺ ഡൈ ഓക്സൈഡിന്റെ ഉദ്‌വമനം കഴിഞ്ഞ വർഷം റെക്കോർഡ് തലത്തില്‍ ഉയർന്നതായി ഇന്റർനാഷണൽ എനർജി ഏജൻസി (ഐഇഎ) പറഞ്ഞു. സോളാർ പവർ, ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയ കൂടുതൽ ശുദ്ധമായ സാങ്കേതിക വിദ്യകൾ വർദ്ധിച്ച കൽക്കരി, എണ്ണ ഉപയോഗത്തിന്റെ ആഘാതം പരിമിതപ്പെടുത്താൻ സഹായിച്ചു.
ഇതിനെ തുടർന്ന് കാര്‍ബണ്‍ ബഹിർഗമനവും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗവും കുറച്ചു കൊണ്ട് വന്നാല്‍ മാത്രമെ വരും കാലങ്ങളില്‍ ആഗോള താപനില നിയന്ത്രിച്ച് കാലാവസ്ഥ വ്യതിയാനം ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള ബഹിർഗമനം ലോകത്തിന്റെ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നെന്നും ഐഇഎ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാത്തിഹ് ബിറോള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രമുഖ ഫോസില്‍ ഇന്ധന നിര്‍മ്മാതാക്കളായ ഷെവ്‌റോണ്‍, എക്‌സോണ്‍ മൊബില്‍, ഷെല്‍ എന്നിവയില്‍ റെക്കോര്‍ഡ് ലാഭം റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് പാരീസ് ആസ്ഥാനമായുള്ള വാച്ച്‌ഡോഗിൻ്റെ റിപ്പോര്‍ട്ട്. അന്താരാഷ്ട്ര, ദേശീയ ഫോസില്‍ ഇന്ധന കമ്പനികള്‍ റെക്കോര്‍ഡ് വരുമാനം ഉണ്ടാക്കുന്നെന്നും നിലവിലെ സാഹചര്യം സൃഷ്ടിക്കുന്നതില്‍ അവര്‍ക്കുള്ള ഉത്തരവാദിത്വം അവര്‍ ഏറ്റെടുക്കേണ്ടതുണ്ടെന്നും ബിറോള്‍ പറഞ്ഞു. ഊര്‍ജ വിഭവങ്ങളില്‍ നിന്നുള്ള ആഗോള ബഹിർഗമനം 2022ല്‍ 0.9% വര്‍ധിച്ച് 36.8 ബില്യണ്‍ ടണ്ണായി ഉയര്‍ന്നുവെന്നാണ് ഐഇഎ വ്യക്തമാക്കുന്നത്.
കല്‍ക്കരിയില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് (സിഒ2) പുറന്തള്ളല്‍ കഴിഞ്ഞ വര്‍ഷം 1.6% വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിനുശേഷം യൂറോപ്പിലേക്കുള്ള റഷ്യന്‍ വാതക വിതരണം കുറഞ്ഞതോടെയാണ് പല രാജ്യങ്ങളും കൂടുതല്‍ മലിനീകരണ ഇന്ധനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്.



