പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനമായ ജയലക്ഷ്മി സിൽക്സിന്റെ കോഴിക്കോട്ടെ ഷോറൂമിൽ ഉണ്ടായ തീപിടിത്തത്തിൽ കോടികളുടെ നഷ്ടമായിരുന്നു ഉണ്ടായത്. പാളയം ആനിഹാൾ റോഡിലെ ഷോറൂമിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ ആറോടെ തീപിടിത്തമുണ്ടായത്. ചുമരിൽ പതിച്ച പരസ്യബോർഡുകൾക്ക് തീപിടിച്ച് താഴേക്ക് പതിച്ച് പാർക്കിംഗ് ഏരിയയിലെ രണ്ട് കാറുകൾ കത്തിനശിച്ചു.
ഉടൻതന്നെ എത്തിയ അഗ്നിശമന സേനയുടെ സമയോചിത ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവാകുകയായിരുന്നു . പക്ഷെ ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് സ്ഥലം സന്ദർശിച്ച മേയർ ബീന ഫിലിപ്പ് പറഞ്ഞു. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടേഴ്സ് എല്ലാ സ്ഥാപനങ്ങളിലും കൃത്യമായി പരിശോധന നടത്തണം. തീപിടിത്തവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തിയാലേ കൂടുതൽ പറയാനാകൂവെന്നും മേയർ പറഞ്ഞു.
എന്നാൽ മേയറുടെ ആരോപണം ജയലക്ഷ്മി അധികൃതർ തള്ളി. മുഴുവൻ ആളുകളും സ്ഥാപനത്തിൽ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് കട അടച്ചതെന്നും സ്ഥാപനത്തിലെ മെയിൻ സ്വിച്ചുകളെല്ലാം ഓഫ് ചെയ്തിരുന്നതായും മാനേജർ അജേഷ് കെ പറഞ്ഞു. തീപിടിത്ത കാരണം അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും അവർ ആവശ്യപ്പെട്ടു.




