| ഷബീറലി കെ ചാത്തല്ലൂർ
മാധ്യമം ദിനപത്രത്തിൽ നിന്ന് 25 പ്രൂഫ് റീഡേഴ്സായ മാധ്യമപ്രവർത്തകരെ നിഷ്കരുണം പിരിച്ചു വിട്ടു എന്ന വാർത്തയറിഞ്ഞപ്പോഴാണ് ഓർമ്മകൾ കുറച്ച് പിറകോട്ടു പോയത്. ഓർമ്മ ശരിയാണെങ്കിൽ കൈരളിയിൽ 2014 – 15 കാലഘട്ടം വരെ വാർത്താ സ്ക്രിപ്റ്റുകളും ചാനൽ ബ്രേക്കിംഗ് ഉൾപ്പടെയുള്ള ടൈപ്പിംഗ് ജോലികളും മാത്രം ചെയ്യാനായി ഒരു ഡി റ്റി പി ഡിപ്പാർട്ടുമെന്റ് തന്നെ ഉണ്ടായിരുന്നു. പത്തിലധികം വരുന്ന ജീവനക്കാരായിരുന്നു ആ സെക്ഷനിൽ സഹപ്രവർത്തകരായി ഉണ്ടായിരുന്നത്. ഒരാളൊഴിച്ച് ബാക്കിയെല്ലാവരും തന്നെ താത്കാലിക ജീവനക്കാരായിരുന്നു.
വാർത്തകൾക്ക് വേഗം കൂടിയതോടെ ടൈപ്പിംഗ് ജോലിയും ജേർണലിസ്റ്റുകൾ തന്നെ സ്വയം നിർവ്വഹിക്കണം എന്ന തീരുമാനത്തിലേക്ക് സ്വാഭാവികമായും കൈരളിയും കടന്നു.. അതോടെ ഏറെയും ദരിദ്രകുടുംബ പശ്ചാത്തലത്തിലുള്ള ഡി ടി പി സെക്ഷനിലെ ചേച്ചിമാരുടെ മുഖത്തെ ആശങ്ക സഹപ്രവർത്തകരായ ഞങ്ങളുടെ കൂടി വേദനയായി മാറിയ ദിനങ്ങൾ. അടുത്ത ഏത് നിമിഷവും പടിയിറങ്ങിപോകേണ്ടി വരുമെന്നുറപ്പിച്ചിരുന്നു അവരെല്ലാം.
ജേർണലിസ്റ്റുകൾ മലയാളം ടൈപ്പിംഗ് പ്രാക്ടീസ് ചെയ്യുന്ന ഏതാനും മാസങ്ങൾ കഴിഞ്ഞാൽ ഡി ടി പി സെക്ഷൻ പൂർണ്ണമായി നിർത്തലാക്കുമെന്ന് തീരുമാനമായി. ദിവസ വേതനക്കാർ ആയതു കൊണ്ട് അതോടെ തൊഴിൽ രഹിതരായി വീട്ടിൽ പോവുക എന്നത് മാത്രമായിരുന്നു അവർക്ക് മുമ്പിലെ ഏക വഴി. ഒടുവിൽ ഇന്ന ദിവസം മുതൽ ഡി ടി പി സെക്ഷൻ പൂർണ്ണമായി പ്രവർത്തനം അവസാനിപ്പിക്കുന്നതായി കമ്പനിയുടെ ഔദ്യോഗിക അറിയിപ്പെത്തി.
ആ സെക്ഷനിലെ മുഴുവൻ ജീവനക്കാരുടെയും യോഗം വിളിച്ചു ചേർക്കപ്പെട്ടു. എന്തുകൊണ്ട് സെക്ഷൻ അവസാനിപ്പിക്കുന്നു എന്നതെല്ലാം ജീവനക്കാരെ വിശദമായി ബോധ്യപ്പെടുത്തി. നാളെ മുതൽ നിങ്ങൾ ജോലിക്ക് വരേണ്ടതില്ല എന്ന വാക്കു പ്രതീക്ഷിച്ചിരുന്ന അവരോട് മാനേജ്മെന്റ് ചോദിച്ചത് നിങ്ങളിൽ ടൈപ്പിംഗിനപ്പുറം ഈ ഓഫീസിലെ മറ്റെന്തെങ്കിലും ജോലി അറിയുന്നവരുണ്ടോ എന്നായിരുന്നു..
ഒരു ബ്രോഡ്കാസ്റ്റ് ചാനലിലെ സാങ്കേതിക ജ്ഞാനമാവശ്യമുള്ള മറ്റൊരു ജോലിയും അറിയുന്നവരായി ആരുമുണ്ടായിരുന്നില്ല ആ കൂട്ടത്തിൽ.
നിസ്സഹായതയോടെ കൈമലർത്തിയ അവരോട് പിന്നീട് പറഞ്ഞത് അടുത്ത നാല് മാസം കൂടി ശമ്പളത്തോടു കൂടി നിങ്ങൾക്കിവിടെ തന്നെ തുടരാം. അതിന്നിടയിൽ ഈ ഓഫീസിലെ നിങ്ങൾക്ക് പഠിച്ചെടുക്കാൻ പറ്റുമെന്ന് ഉറപ്പുള്ള ഇഷ്ടമുള്ള സെക്ഷനിലെ ഒരു ജോലി പഠിച്ചെടുത്ത് നിങ്ങൾക്ക് ഇവിടെ തന്നെ ആ ജോലിയിൽ തുടരാം.. അതിന് താൽപര്യമില്ലാത്തവർ ഈ സമയത്തിനിടയിൽ മറ്റൊരു തൊഴിൽ കണ്ടെത്താൻ ശ്രമിക്കണം എന്നായിരുന്നു.
അങ്ങിനെ അവരിലേറെ പേരും ക്യാമറ മാൻ, വീഡിയോ എഡിറ്റിംഗ് , മാർക്കറ്റിംങ്, ലൈബ്രറി, അക്കൗണ്ട്സ്, പ്ലേ ഔട്ട് തുടങ്ങി വിവിധ സെക്ഷനുകളിൽ പരിശീലനം ആരംഭിച്ചു.. ഇതിനിടെ രണ്ട് മൂന്നു പേർ ടൈപ്പിസ്റ്റ് ആയി തന്നെ മറ്റിടങ്ങളിൽ ജോലി ലഭിച്ചു പോയി. മറ്റുള്ളവരെയെല്ലാം അവിടെ തന്നെ പരിശീലനം നൽകി. വിവിധ സെക്ഷനുകളിലായി ജോലിയിൽ പ്രവേശിപ്പിക്കുകയാണ് കൈരളി മാനേജ്മെന്റ് ചെയ്തത്.
ഇപ്പോൾ വിവിധ സെക്ഷനുകളിലെ വൈദഗ്ധ്യമുള്ള ജീവനക്കാരായി അവർ ഞങ്ങൾക്കിടയിൽ അഭിമാനത്തോടെ ജോലി ചെയ്യുന്നുണ്ട്. അവരെയെല്ലാം ഞങ്ങളെപ്പോലെ സ്ഥിരം ജീനക്കാരായി അംഗീകാരം കൂടി നൽകിയാണ് ആ കുടുംബങ്ങളെ കൈരളി മാനേജ്മെന്റ് ചേർത്തുപിടിച്ചത്.
മാധ്യമം പത്രവും മറ്റനേകം സ്വകാര്യ കുത്തക കമ്പനികളും ചെയ്തതുപോലെ താൽകാലിക ജീവനക്കാരായതുകൊണ്ട് അവരെ ആവശ്യം കഴിഞ്ഞാൽ തെരുവിലേക്ക് തള്ളിവിട്ട് കൈ കഴുകാമായിരുന്നിട്ടും ആ തൊഴിലാളികളെ പണി പഠിപ്പിച്ച് ചേർത്തുപിടിച്ച് സംരക്ഷിക്കുകയാണ് കൈരളി ചെയ്തത്.
നിങ്ങൾക്കോർമ്മയില്ലേ സംഘപരിവാർ തലസ്ഥാന നഗരിയിൽ അഴിഞ്ഞാടിയ ഒരു പകലിൽ വിതുമ്പുന്ന ചുണ്ടുകൾ കൂട്ടിപ്പിടിച്ച് വിറയ്ക്കാത്ത ചുവടുകളുമായി അവർക്കിടയിലൂടെ നടന്ന് ക്യാമറ ചലിപ്പിച്ച് ലോക വാർത്താ മണ്ഡലത്തിൽ അടയാളപ്പെടുത്തപ്പെട്ട മാധ്യമ പ്രവർത്തകയായ പെണ്ണൊരുത്തിയെ ? അതെ ആ സ്ഥാപനത്തിലെ തൊഴിൽ നഷ്ടപ്പെട്ട ടൈപ്പിസ്റ്റുകളിൽ ഒരാൾ മാത്രമായിരുന്ന ഷാജിലാ അലി ഫാത്തിമയുടെ ചുമലിലേക്ക് ക്യാമറ എടുത്തു വെച്ചു കൊടുത്ത് അവളുടെ ജീവിത ചുവടുകൾ ഇടറാതെ മുന്നോട്ടു നടത്തിയ പ്രസ്ഥാനത്തിന്റെ പേരാണ് കൈരളി. ഒരു ജനതയുടെ ആത്മാവിഷ്കാരമായ കൈരളിയോടൊപ്പമുള്ള യാത്രയിൽ അഭിമാനിക്കുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണ്. മാധ്യമത്തിലെ സഹപ്രവർത്തകർക്ക് ഐക്യദാർഢ്യം
( കടപ്പാട്- ഫേസ്ബുക്ക് പോസ്റ്റ് )



