| റബേക്ക ശോശാമ്മ മത്തായി
സ്കൂൾ വിദ്യഭ്യാസം പോലുമില്ലാത്ത ഒരു പണിയ യുവതിയുടെ മകൾക്ക്, നീതി നിഷേധിച്ച് എൻ്റെ ഭാവി ദുരിതത്തിലാക്കിയ ഈ ചീഞ്ഞ പുരുഷാധിപത്യ ബ്രാഹ്മണ്യ വ്യവസ്ഥിതിയിലെ ചില പുഴുകുത്തുകളെ, നിങ്ങളോടാണ്., എനിക്ക് എൻ്റെ അദ്യ ശ്രമത്തിൽ തന്നെ സോഷ്യോളജിയിൽ NET കിട്ടി, അസിസ്റ്റൻ്റ് പ്രൊഫസർ ആകാനുള്ള യോഗ്യത നേടി. അഹങ്കാരം കൊണ്ടല്ല, അഭിമാനംകൊണ്ട് എഴുതുകയാണ്. നിങ്ങൾ എത്രത്തോളം നീതിനിഷേധിച്ചാലും ഞാൻ ഇനിയും പഠിക്കും നേടും, എനിക്ക് വേണ്ടി മാത്രമല്ല ഒരുപാട് അവഹേളനങ്ങൾ നേരിട്ട എൻ്റെ അമ്മയ്ക്ക് വേണ്ടി, അമ്മയെ വിവാഹം ചെയ്ത് സ്വന്തം വീട്ടിൽനിന്ന് ഒറ്റപ്പെട്ട് ജീവിക്കുന്ന എൻ്റെ പപ്പയ്ക്ക് വേണ്ടി, ഇന്നും സമൂഹത്തിൻ്റെ ആട്ടും തുപ്പുംകൊണ്ട് പിന്തള്ളപ്പെട്ട് പോയ എൻ്റെ സമുദായത്തിന് വേണ്ടി.
പത്താം ക്ലാസ്സിൽ 9A+ ഒരു A ഗ്രേഡും വാങ്ങി പാസ്സായി, ഉന്നത പഠനത്തിന് പോകാൻ ജാതി സർട്ടിഫിക്കറ്റ് പുതുക്കാൻ പോയ എന്നോട് ഒരു ആദിവാസികുട്ടിക്ക് ഇത്രയും മാർക്കോ എന്ന് പറയാതെ പറഞ്ഞ്, എൻ്റെ പേരിൻ്റെ “ആംഗലേയചുവയിൽ” പണിയ സ്വത്വം മുഴുവനായി ചോദ്യം ചെയ്യപ്പെട്ട്, ഓ അച്ഛൻ ഉന്നതജാതി ആണെങ്കിൽ സർട്ടിഫിക്കറ്റ് തരാൻ പറ്റില്ല എന്ന് പറഞ്ഞ ഒരു വില്ലേജ് ഓഫീസർ, തഹസിൽദാർ… അവിടം കൊണ്ടും തീരാതെ അത് അവർ KIRTADS എന്ന് പറയുന്ന ഒരു പ്രഹസന സ്ഥാപനത്തിന് അന്വേഷിക്കാൻ ഏല്പിച്ചു.
KIRTADS അന്വേഷണവും തീർപ്പും റിപ്പോർട്ട് എഴുതലിനും എല്ലാംകൂടി എടുത്തത് നാലഞ്ച് വർഷങ്ങൾ. ഈ കാലയളവിൽ ഞാൻ ഡിഗ്രിക്ക് ചേർന്നു എന്നുള്ളതിൽ നിന്ന് ആലോചിക്കുക ഇവിടുത്തെ സ്ഥാപനങ്ങൾ ആദിവാസി സമൂഹത്തോട് കാണിക്കുന്ന മെല്ലെപ്പോക്ക് സമീപനവും അവഗണനയും നീതി നിഷേധവും.
ഈ ആദിവാസി ക്ഷേമത്തിനായി, എന്നാൽ അതിൻ്റെ ഏഴയലത്ത് വരാത്ത പ്രഹസന സ്ഥാപനമായ KIRTADS സമർപ്പിച്ച റിപ്പോർട്ടിലെ ഒരു വരിയാണ്: ‘Rebeka Mathai is trying to infiltrate into Paniya Community’ എന്ന്. ഇത്രയും എന്നെ മാനസികമായി തളർത്തിയ എൻ്റെ സ്വത്വബോധത്തെയും എൻ്റെ നൈതികതയും ചോദ്യം ചെയ്ത ഈ statement അവർ പടച്ചു വിട്ടത് എന്ത് മാങ്ങാത്തൊലി അന്വേഷണം നടത്തിയാണ്. നാളിതുവരെ അമ്മയുടെ വീട്ടുകാരുമായി മാത്രം സഹവസിച്ച് കഴിയുന്ന ഞാൻ എൻ്റെ സ്വന്തം സമുദായത്തിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നു എന്ന് പറയാൻ നിങ്ങൾക്ക് ഉളുപ്പുണ്ടോ ഉദ്യോഗസ്ഥരെ.
അങ്ങനെ ഞാൻ ഒരു തരത്തിലും ആഗ്രഹിക്കാത്ത ഇന്നേവരെ ജനിച്ചത് മുതൽ ശീലിക്കാത്ത എൻ്റെ പിതാവിൻ്റെ ഉന്നതജാതി ഈ KIRTADS എന്ന ആദിവാസിദ്രോഹസ്ഥാപനത്തിൻ്റെ റിപ്പോർട്ട് പ്രകാരം ഹൈകോടതി എൻ്റെ തലയിൽ അടിച്ചേൽപ്പിച്ചു. ജാതീയമായി എല്ലാ വേർതിരിവുകളും അവഗണനകളും പിന്നോക്കാവസ്ഥയും ഒന്നാം ക്ലാസ്സ് മുതൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന എന്നെ അവർ ജനറൽ വിഭാഗമാക്കി. എന്തിന്? എൻ്റെ അമ്മയുടെ കുടുംബത്തിൻ്റെ മുഴുവൻ പ്രതീക്ഷയായ എൻ്റെ ഭാവി എന്തിന് അനിശ്ചിതത്വത്തിൽ ആക്കി?
ഞാൻ ജനിച്ചതും വളർന്നതും എൻ്റെ സ്വത്വവും രൂപപ്പെട്ടത് എൻ്റെ അമ്മയോടും പണിയസമുദായത്തിലെ മറ്റ് ബന്ധുക്കളോടും ചേർന്നാണ്. എൻ്റെ വളർച്ചയിൽ ഒരിടത്ത്പോലും എൻ്റെ പിതാവിൻ്റെ ഉന്നതകുല ബന്ധുക്കളുടെ യാതൊരു വിധ ഇടപെടലും ഉണ്ടായിട്ടില്ല. ഒരുപാട് തെളിവുകൾ നിരത്തിയിട്ടും എന്തിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇവിടുത്തെ വ്യവസ്ഥിതി എൻ്റെ നീതി നിഷേധിക്കുന്നത്, എന്നെ എനിക്ക് അന്യമായ ഒരു ജാതിയിലേക്ക് തള്ളിവിടുന്നത്?
ബിരുദാനന്തരബിരുദത്തിന് എനിക്ക് അർഹതപ്പെട്ട പണിയ സർട്ടിഫിക്കറ്റ് ഉണ്ടാവുമായിരുന്നെങ്കിൽ ജെഎൻയു, ഹൈദരാബാദ് ഡൽഹി യൂണിവേഴ്സിറ്റികളിലും ഉറപ്പായും അഡ്മിഷൻ കിട്ടുമായിരുന്നു. കേവലം മൂന്നോ നാലോ മാർക്കിന് ആണ് എന്നിൽ അടിച്ചേൽപ്പിച്ച ജനറൽ വിഭാഗത്തിൽപോലും എനിക്ക് അത് നഷ്ടമായത്.
‘മോൾക്ക് നല്ല കഴിവുണ്ടല്ലോ, ഈ ജാതിയും ജാതി സർട്ടിഫിക്കറ്റ് ഒന്നും ഇല്ലാതെ തന്നെ നേടാമല്ലോ’ എന്ന് ഭംഗി വാക്കുകൊണ്ട് വരുന്നവരോട് ആരുടെയും ഔദാര്യമല്ല എൻ്റെ അവകാശമാണ് ഞാൻ ചോദിക്കുന്നത്. ഈ സർട്ടിഫിക്കറ്റ് ഇല്ലാതെയും ഞാൻ വിജയിക്കും, പക്ഷേ എൻ്റെ സ്വത്വം, എനിക്ക് അർഹതപ്പെട്ടത് തട്ടിയെടുക്കാൻ ഇവിടുത്തെ പുരുഷാധിപത്യ ബ്രാഹ്മണ്യ വ്യവസ്ഥിതിയെ അനുവദിക്കാൻ ആവില്ല.
എനിക്കെൻ്റെ അമ്മയുടെ പേരിൽ അറിയപ്പെടാൻ ആണ് അഗ്രഹമെങ്കിൽ നിങ്ങൾ അതിന് അനുവദിക്കുന്നില്ലെങ്കിൽ മാതൃത്വത്തിന് എന്ത് വിലയാണുള്ളത്. നിങ്ങൾ ഇനിയും എന്നെ കോടതി കയറ്റി ഇറക്കൂ, എനിക്ക് നീതി കിട്ടും വരെ പോരാടാൻ തന്നെയാണ് തീരുമാനം. എത്ര നിരാകരിക്കാൻ ശ്രമിച്ചാലും എൻ്റെ ഉള്ളിലെ സ്വത്വബോധം എടുത്ത് മാറ്റാൻ നിങ്ങൾക്ക് സാധിക്കുമോ റവന്യൂ വകുപ്പേ, KIRTDAS ഉദ്യോഗസ്ഥരെ



