| എമ്മെസ് ഷൈജു
നടി നിഖില വിമൽ പറഞ്ഞ കാര്യം ആധുനിക ലോകത്ത് ജീവിക്കുന്ന മുസ്‌ലിംകൾക്ക് നാണക്കേടാണ് എന്ന ബോധ്യം എല്ലാവർക്കുമുണ്ട്. നിഖിലക്ക് നേരെ ഉയരുന്ന ആക്ഷേപങ്ങളുടെ തീവ്രത പോലും ആ ബോധ്യത്തിൽ നിന്ന് ഉണ്ടാകുന്നതാണ്. നിഖില പറഞ്ഞത് നാണക്കേടായി തോന്നുന്നെങ്കിൽ അതിൻ്റെ കാരണമാണ് അന്വേഷിക്കേണ്ടത്. അതിനാണ് പരിഹാരമുണ്ടാകേണ്ടത്.
നമ്മുടെ സാമൂഹ്യ പൊതുബോധം സ്ത്രീ വിരുദ്ധമാണ് എന്നത് ഒരു പ്രസ്താവന കൊണ്ട് ബോധ്യപ്പെടുത്തേണ്ടതില്ലാത്ത വിധം പ്രകടമായ വാസ്തവമാണ്. അതിൽ മുസ്‌ലിംകൾ എന്നോ ഹിന്ദുക്കൾ എന്നോ ക്രിസ്ത്യാനികൾ എന്നോ ഉള്ള വ്യത്യാസങ്ങൾ ഒന്നുമില്ല. ഓരോരോ വിഷയങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ ഓരോരുത്തർ പ്രതിസ്ഥാനത്ത് വരും എന്ന് മാത്രമേയുള്ളൂ. നിഖില ചൂണ്ടിക്കാണിച്ച വിഷയം മറ്റൊരു കൂട്ടരെ ബാധിക്കുന്നതായിരുന്നു എങ്കിൽ ഒരു പക്ഷെ ഇപ്പൊൾ അവരെ ആക്രമിക്കുന്ന ആളുകൾ അവർക്ക് പിന്തുണ നൽകിയേനെ. അത്രേയുള്ളൂ ഈ വിമർശനങ്ങളുടെ മെറിറ്റ്.
വലിയ മാറ്റങ്ങൾക്ക് വിധേയമായാണ് മുസ്‌ലിം സമൂഹം ഇന്ന് കാണുന്ന നിലയിൽ എത്തി നിൽക്കുന്നത്. അതിൽ തന്നെ സ്ത്രീകളുടെ മുന്നേറ്റം എടുത്ത് പറയേണ്ട ഒന്നാണ്. ഒരു കാലത്ത് മതവിരുദ്ധമെന്നും, ആക്ഷേപാർഹം എന്നുമൊക്കെ പറഞ്ഞ് അകറ്റി വെച്ചിരുന്ന പല സ്ഥാനങ്ങളും മുസ്‌ലിം സ്ത്രീകൾ നേടിയെടുത്തിട്ടുണ്ട്. കല്യാണ വീടുകളിലെ വേർതിരിവുകൾ പലയിടങ്ങളിലും നിലനിൽക്കുന്നുണ്ട് എന്നത് സത്യമാണ്. കണ്ണൂരിലെ കല്യാണങ്ങളെ സംബന്ധിച്ച് എനിക്കറിയില്ല. തെക്കൻ കേരളത്തിലെ വിവാഹ സദസ്സുകളിൽ പോലും ഇങ്ങനെ ശക്തമായ വേർതിരിവുകൾ നില നിൽക്കുന്ന സ്ഥലങ്ങളുണ്ട് എന്ന് എനിക്കറിയാം.
വീടുകളിൽ പോലും അതിഥികളായ സ്ത്രീകളെ പൂമുഖത്തോ ഇരിപ്പ് മുറികളിലോ അല്ല ഇരുത്താറുള്ളത്. അത്ര മേൽ വിവേചനം സ്ത്രീകൾ ഇന്നും നേരിടുന്നുണ്ട്. അതൊക്കെ മതമാണ് എന്ന വിശ്വാസത്തിലാണ് പലരും അങ്ങനെ പെരുമാറുന്നത്. ഇതൊക്കെ ചൂണ്ടിക്കാട്ടുമ്പോൾ സ്ത്രീ വിരുദ്ധ മത ബോധങ്ങൾക്ക് അസ്വസ്ഥതയുണ്ടാകുന്നത് മനസ്സിലാക്കാം. പക്ഷേ അതിൻ്റെ പേരിൽ ഒരാളെ സമുദായ വിരോധിയാക്കുന്നതും സംഘിപ്പട്ടം ചാർത്തി കൊടുക്കുന്നതും കാണുമ്പോൾ സഹതാപം മാത്രമേ തോന്നുന്നുള്ളൂ. ആ സഹതാപം ഞാൻ കൂടി ഉൾപ്പെടുന്ന ഇവിടുത്തെ സംഘപരിവാർ വിരുദ്ധ ചേരിയോടാണ്.
ഇത്ര മാത്രം അസഹിഷ്ണുക്കളും ജനാധിപത്യ വിരുദ്ധരും സ്ത്രീ വിരുദ്ധരും കൂടി ഉൾപ്പെടുന്നതാണല്ലോ നമ്മുടെ സംഘ്പരിവാർ വിരുദ്ധ പക്ഷം എന്നാലോചിക്കുമ്പോഴാണ് നിരാശ തോന്നുന്നത്. ഒരു പക്ഷത്ത് സംഘപരിവാരവും മറുപക്ഷത്ത് സംഘ പരിവാരസാമൂഹ്യ ബോധത്തെ അപ്പടി കൊണ്ട് നടക്കുന്ന അറു പിന്തിരിപ്പൻ സാമുദായിക ജീവികളും ചേർന്ന് സൃഷ്ടിക്കുന്ന ഈ ലോകത്ത് ജീവിച്ച് തീർക്കൽ ദുസ്സഹം തന്നെയാണ്.























