| ഡോ. ശ്രീകല
” ഗിരിമകുടമാണ്ടാൽ അഗസ്ത്യനെ കണ്ടാൽ പരലുപോലത്താരമിഴിയൊളിപുരണ്ടാൽ
കരളിൽ കലക്കങ്ങൾ തെളിയുന്ന പുണ്യം
ജ്വാരമാണ്ടൊരുടലിന്ന് ശാന്തി ചൈതന്യം..”
ബിരുദത്തിന് സിദ്ധ തിരഞ്ഞെടുക്കുന്നതിനും എത്രയോ മുന്നേ കേട്ടുറച്ച മധുസൂദനൻ നായരുടെ അഗസ്ത്യഹൃദയത്തിലെ വരികൾ.വഴി ഇതാവും എന്നോ എന്നെങ്കിലുമൊരിക്കൽ ഈ വരികളിലൂടെ ജീവിതം കടന്നു പോകും എന്നോ ആലോചിച്ചിരുന്നില്ല. ശബരിമല സ്ത്രീ പ്രവേശന വിധി യുടെ കാലഘട്ടത്തിൽ തന്നെ നടപ്പായ ഒന്നാണ് അഗസ്ത്യകൂടത്തിലേക്കുള്ള സ്ത്രീ പ്രവേശനവും.
ആദിവാസിയുടെ താല്പര്യങ്ങൾക്ക് സമകാലീന രാഷ്ട്രീയത്തിൽ വിലയില്ലാത്തതാവാം അത് വിവാദം ഒന്നുമായില്ല. മരുത്വാമലയിൽ കയറിയതിന്റെ ധന്യതയിൽ ആണ് കൂട്ട് അനുപമ ‘അഗസ്ത്യകൂടം അടുത്തത്’ എന്ന് പറഞ്ഞത്.
ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ഓഫീസിൽ കാര്യങ്ങളെല്ലാം രജിത് റെഡിയാക്കി തന്നു. പല തവണ അഗസ്ത്യകൂടം കയറിയ ചെരിപ്പിന്റെ പടം ഇട്ടു ഞങ്ങളെ പ്രചോദിപ്പിച്ചു.എന്നിരുന്നാലും രണ്ട് തവണ യാത്ര അറ്റത്തെത്തി മുടങ്ങിപ്പോയി.മൂന്നാം തവണ, രാവിലത്തെ നേത്രാവതി ക്ക് വീട്ടിൽനിന്നിറങ്ങി. നെടുമങ്ങാട് രെജിത്തിന്റെ ഹോസ്പിറ്റലിൽ ഒമ്പത് പേർ യോജിച്ചു. അടുത്ത ദിവസം രാവിലെ ആറുമണിക്ക് നെടുമങ്ങാട് നിന്നിറങ്ങി. ബ്രേക്ക്ഫാസ്റ്റും ഉച്ചഭക്ഷണവുമായി ബോണക്കാട്ടെത്തി.

ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് വെരിഫിക്കേഷന് ശേഷം യാത്ര തുടങ്ങി. നാല് ആറുകൾ കടന്നു വേണം അതിരുമല ബേസ് ക്യാമ്പിൽ എത്താൻ. അതിനിടയിൽ വാഴപ്പിണ്ടിയാറിൽ കുളി, അട്ടയാറിനടുത്തു ഉച്ചഭക്ഷണം. നടന്ന മലയെത്ര എന്നറിയില്ല.ഇലപൊഴിയും കാടും നിത്യഹരിതവനങ്ങളും വെയിൽ പൊള്ളിക്കുന്ന പുൽമേടുകളും കടന്നു. കടലുപോലെ ഇരമ്പിവരുന്ന പർവതക്കാറ്റുകളിൽ കുളിർന്നു.’മുട്ടിടിതേരി’യിൽ ചെറുതായൊന്നു വീണ് മൊബൈലിന്റെ പ്രൊട്ടക്ഷൻ ഗ്ലാസ് പൊട്ടി. പുറത്തെ ഭാണ്ഡത്തിന്റെ ഭാരം കൂടി വരുന്നതുപോലെ.
10 30 ന് പുറപ്പെട്ട് ഞങ്ങൾ അഞ്ചുമണിക്ക് അതിരുമല ക്യാമ്പിലെത്തി. വഴിയിൽ ഒളിഞ്ഞും തെളിഞ്ഞും കണ്ട,മണ്ണപ്പം കമഴ്ത്തിയ പോലെ ഉണ്ടായിരുന്ന അഗസ്ത്യകൂടം പൂർണമായി മുന്നിൽ തെളിഞ്ഞു. അസ്തമയസൂര്യൻ കരിമലയെ ചെമ്മല ആക്കി. മേഘക്കൂട്ടങ്ങൾ ഇടവേളകളിൽ മാത്രം മലത്തലപ്പ് തുറന്നു കാട്ടിത്തന്നു.
ആറു മണി ആവുമ്പോഴേക്കും മഞ്ഞു കാറ്റിൽ ഞങ്ങൾ വിറക്കാൻ തുടങ്ങി. രാത്രി ആഹാരത്തിന് പച്ചക്കറി അരിയൽ തൊട്ടിരുന്നായി.മൊബൈലുകൾ പാതിവഴിയിൽ തന്നെ വെറും ക്യാമറകൾ മാത്രമായി മാറിയിരുന്നു. ഏഴു മുതൽ ഒൻപതു വരെ മാത്രം തെളിയിക്കുന്ന ഒറ്റ സോളാർ ബൾബിൻ വെളിച്ചത്തിൽ ആഹാരവും കഴിച്ച് പ്ലാസ്റ്റിക് പായയിൽ തണുത്ത് ഉറങ്ങാൻ കിടന്നു.
നാലുമണിയോടെ ഓരോരുത്തരായി തലപൊക്കി.അരുവിയിൽ കുളിച്ച് റെഡിയായി. ചെറിയൊരു പ്രാർത്ഥനയോടെ ഞങ്ങളിറങ്ങി. അത്ര നല്ലതല്ലാത്ത മടി ശീലങ്ങളും altitude ഉം കിതപ്പ് വേഗത്തിലാക്കി. കറുപ്പസ്വാമിയെ കണ്ട ശേഷം പതുക്കെ കയറ്റം തുടങ്ങി.വഴിയിൽ ഒന്ന് രണ്ട് കുഞ്ഞ് അരുവികൾ.പൊങ്കാല പാറ എത്തുന്നതുവരെ കാടു തന്നെ. അവിടുന്ന് അപ്പുറം പാറ പൂക്കളാണ്. മാടായിപ്പാറ ഓർമ്മവന്നു.യൂട്രിക്യൂലറിയ, ചൂത് തുടങ്ങി ജലസാന്നിധ്യം വിളിച്ചോതുന്നവ. പേരറിയാപ്പൂക്കൾ.വൈദ്യന്മാർ മരുന്ന് ഇടിച്ചിരുന്ന കല്ലുരലുകൾ.

മേഘങ്ങൾ താഴ്ന്ന് ഞങ്ങളെ തൊട്ട് കടന്നു പോകാൻ തുടങ്ങി.മല കടന്ന് വീണ്ടും മുളങ്കാടുകളും കുത്തനെയുള്ള കയറ്റവും. വൻമരങ്ങൾ അല്ലാതെ കാറ്റിനെ പ്രതിരോധിച്ച് ചുരുണ്ട് വളരുന്ന മരങ്ങൾ.
അവയുടെ തടിയെ പൊതിഞ്ഞ് പലതരത്തിലുള്ള മോസ്സുകളും ആൽഗ്ഗകളും ഓർക്കിടുകളും ചേർന്നുണ്ടാക്കുന്ന കാടിന്റെ മറ്റൊരു ചെറുരൂപം . ഓരോ മേഘ കൂട്ടങ്ങൾ തൊട്ടു പോയ ശേഷവും ജലകണങ്ങൾ ഇറ്റിറ്റു വീഴുന്ന ശിഖരങ്ങൾ,പാറകൾ.പൂക്കൾ- അല്ല, പൂക്കാടുകൾ തന്നെ -മുകളിലേക്ക് കയറും തോറും. ഇനി അങ്ങോട്ട് വലിയ വടങ്ങൾ കിട്ടിയിട്ടുണ്ട്. കളി കയറിന്മേൽ ആണ്. പ്രതീക്ഷിച്ച പുള്ളിംഗ് കിട്ടുന്നില്ല.വഴികാട്ടികളും കൂട്ടുകാരും പ്രോത്സാഹിപ്പിച്ചു.
“ഒടുവിൽ നാമെത്തിയീ ജന്മ ശൈലത്തിന്റെ കൊടുമുടിയിൽ ഇവിടാരുമില്ലേ?….” ഉണ്ട്.എല്ലാവരുമുണ്ട്.ഞങ്ങൾക്ക് മുന്നേ കയറിയവർ. പിന്നെ എല്ലാവർക്കും മുന്നേ കയറിയവൻ – അഗസ്ത്യൻ.. ചെരുപ്പ് അഴിച്ചു. അഗസ്ത്യമുനിയുടെ പ്രതിമ കണ്ടു. ‘മുന്നാടി’ എത്തിയ തമിഴ് സംഘത്തിലെ ഒരാൾ ഒരു അഗസ്ത്യ കീർത്തനം ചൊല്ലുന്നു. അഗസ്ത്യൻ മാമുനി ആണ്.തൊൽക്കാപ്പിയം എന്ന തമിഴ് ആദികാവ്യം തൊട്ട് അദ്ദേഹം കടന്നുപോകാത്ത മേഖലകൾ ഇല്ല.വൈദ്യവും ജ്യോതിശാസ്ത്രവും ഭാഷയും എന്നിങ്ങനെ.
അവരുടെ പ്രാർത്ഥനയിലെ ചൊല്ലുകൾ കണ്ണു നിറയിച്ചു.ആ ‘സംഘ’ക്കാരുടെ ടെ പൂജാദ്രവ്യങ്ങൾ അവിടെ എല്ലാവർക്കും കഴിക്കാനായി വീതിച്ചു നൽകി.
പാറ മുടിയിൽ ഒരു കുഞ്ഞു ശിവലിംഗവും നന്ദിയും ഉണ്ട്.ഒരു കൊച്ചു പാറകുളം. തണുത്തിട്ട് നിൽക്കാൻ പറ്റുന്നില്ല. മേഘങ്ങൾ നാഷണൽ ജോഗ്രഫിക് ലേക്കാൾ വേഗത്തിലാണ് കടന്നുപോകുന്നത്.
ഏകദേശം എല്ലാവരും ചൂടുകുപ്പായങ്ങളിൽ കയറി, പ്രയോജനമുണ്ടായില്ല. അതിശക്തമായ മേഘ കാറ്റ്.പാറപ്പുറത്ത് അല്പനേരം ഇരുന്നു ചൂടാവാം എന്ന് കരുതി. മലർന്നുകിടന്നു,രക്ഷയില്ല അൽപനേരം കമിഴ്ന്നു കിടന്നു നോക്കി.അല്പം അന്തരീക്ഷവുമായി പൊരുത്തപ്പെട്ട് ശേഷമാണ് അടുത്തൊക്കെ നടന്നു നോക്കാനുള്ള ഊർജ്ജം കിട്ടിയത്.

മലയിലും പുല്ലുകളും പൂക്കളും മരങ്ങളും ഉണ്ട്. കാറ്റില്ലാത്ത ഭാഗത്ത് മരങ്ങൾ. മറുഭാഗത്ത് പുല്ലുകൾ. പൂമ്പാറ്റകൾ ശക്തമായ കാറ്റിൽ മലകടന്നു പോകുന്നുണ്ട്. ചെറുവണ്ടുകൾ പൂക്കളിൽ പരാഗണം നടത്തുന്നു. കിഴക്ക് ഭാഗത്തു അഞ്ചു മുടികളുള്ള അഞ്ചുമല.താഴ്‌വാരത്തു താമരപർണി നദിയും പാപനാശവും. പടിഞ്ഞാറു കരമനയാറും പേപ്പാറ ഡാമും കാണാം. കാറ്റില്ലാ ഭാഗത്തെ കുറു മരങ്ങളിൽ മുടി പോലെ ഞാന്ന് നിൽക്കുന്ന ആൽഗകളും മോസ്സുകളും.
തിരിച്ചിറങ്ങാൻ സമയമായി.എല്ലാവരും ചേർന്ന് ഒരു ഫോട്ടോ. കയറു വഴിയുള്ള തിരിച്ചിറക്കം. പിന്നെ താഴോട്ട്. തൊട്ടടുത്ത മലയിൽ, പുൽമേട്ടിൽ വെയിലിൽ കളിക്കുന്ന രണ്ട് ആനകളെ കണ്ടു.വെയിൽ ഉദിച്ചതോടെ കിളിപ്പാട്ടുകൾ കേൾക്കാൻ തുടങ്ങി,പൂമ്പാറ്റകളും. തിരിച്ചു ഇറക്കത്തിന്റെ തൃപ്തിയിലും വെയിലിലും ആവാം കാഴ്ചകൾക്ക് അല്പം കൂടെ മനോഹാരിത വന്നു.കുഞ്ഞ് അരുവികളും ചെറു വെള്ളക്കെട്ടുകളും. മുൻപെങ്ങോ വരച്ചിട്ട പോലെ പിറകിൽ അഗസ്ത്യകൂടം. വൈകിട്ട് അഞ്ചുമണിയോടെ അതിരുമല ബേസ് ക്യാമ്പിൽ എത്തി. കുളി, യാത്ര വിശകലനം, പിന്നെ കഞ്ഞിയും പയറും.
പിറ്റേന്ന് രാവിലെ തിരിച്ചിറക്കം. വീണ്ടും വാഴപ്പിണ്ടിയാറിൽ കുളി. ഒന്നരയോടെ ബോണക്കാട് പല ഗ്രൂപ്പുകളിൽ ആയി യാത്ര ചെയ്തവരും യാത്ര പറഞ്ഞിറങ്ങി.പഴയ തേയില ഫാക്ടറിക്ക് അടുത്തുള്ള ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം.പിന്നെ രാത്രി വണ്ടിയിൽ നാട്ടിലേക്ക്.
തിരിച്ചിറങ്ങുന്ന വഴി ട്രക്കിങ് ടീമിലെ സഹയാത്രികൻ ചോദിച്ചു- “നിങ്ങൾക്ക് ഇതൊരു ആത്മീയയാത്ര ആണോ അതോ വെറുമൊരു ട്രക്കിംഗ് മാത്രമോ?”ഒരു നിമിഷം ആലോചിച്ചു ഞാൻ മറുപടി പറഞ്ഞു,രണ്ടും.ശരീരം തീർച്ചയായും ആത്മാവിനെയും പൊതിഞ്ഞു സൂക്ഷിക്കുന്ന അത്ഭുതകരമായ കവചം ആകുന്നു. ശരീരത്തിനെ സംരക്ഷിക്കുന്നതിലൂടെ, അതിലൂടെ ചെയ്യുന്ന പ്രവർത്തികളിലൂടെ ആത്മാവും വളർത്തപ്പെടുന്നു. അതു തന്നെ സിദ്ധവൈദ്യവും.
“ഉടമ്പാറഴിയിൽ ഉയിരാർ അഴിവർ
തിടമ്പട മെയ്ഞാനം ചേരവും മാട്ടാർ
ഉടമ്പയ് വളർത്തും ഉപായം അറിന്തേൻ
ഉടമ്പേ വളർത്തേൻ ഉയിർ വളർത്തേൻ “



