...
Home Entertainments അല്ലു അർജ്ജുൻ ഒരു മോശം നടനല്ല

അല്ലു അർജ്ജുൻ ഒരു മോശം നടനല്ല

അല്ലുവിന്റെ പുഷ്പയാണോ ജോജുവിന്റെ മണിയനാണോ മികച്ചതെന്ന് ചോദിച്ചാല്‍, മണിയനെ ചൂണ്ടിക്കാണിക്കേണ്ടി വരുന്നത് സ്വഭാവിക ബുദ്ധിവച്ചാണ്. അക്ഷയ് കുമാറിനെ പോലെ, അല്ലു അര്‍ജുനും ഒരു മോശം നടനല്ല.

173

| രാകേഷ് സനൽ

കാട്ടുകുതിര സിനിമയാക്കാന്‍ എസ് എല്‍ പുരത്തെ പലരും സമീപിച്ചിരുന്നു. കൊച്ചുവാവയായി മമ്മൂട്ടിയും തിലകനുമൊക്കെ മുന്നില്‍ വന്നെങ്കിലും എസ് എല്‍ പുരത്തിന്റെ മനസിലൊരു മോഹമുണ്ടായിരുന്നു. മമ്മൂട്ടിയും തിലകനും കൊച്ചുവാവയെ അസ്സലായി അവതരിപ്പിക്കും, ഒരു സംശയവുമില്ല, പക്ഷെ എന്റെയാഗ്രഹം കൊച്ചുവാവയായി മോഹന്‍ലാലിനെ കാണണം എന്നാണ്. കാരണം, എനിക്ക് മറ്റൊരു കൊച്ചുവാവയെ ലാലിലൂടെ കാണാം’ ഇതായിരുന്നു എസ് എല്‍ പുരം സദാനന്ദന്റെ മോഹം.

എഴുത്തുകാരനോ സംവിധായകനോ മനസില്‍ കാണുന്നതിനേക്കാള്‍ മികവോടെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരു നടനു കഴിയുമ്പോഴാണ് അയാള്‍ നല്ല നടനാകുന്നത്. ഒരു നല്ല നടനാണ് എപ്പോഴും അംഗീകരിക്കപ്പെടേണ്ടത്; പുരസ്‌കാരങ്ങള്‍ കൊണ്ടാണെങ്കിലും. പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയുന്നതുകൊണ്ടു മാത്രം ഒരു നടന്‍ നല്ല നടനാകുന്നില്ല.

69-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍, മികച്ച നടനായി തെരഞ്ഞെടുത്തുകൊണ്ട് ജൂറി അല്ലു അര്‍ജുന് കൊടുത്ത വിശേഷണങ്ങള്‍; അസാധാരണമായ പ്രകടനം, സമാനതകളില്ലാത്ത ഡയലോഗ് ഡെലിവറി, സ്വാഗ്, പ്രേക്ഷകരെ മയക്കുന്ന നായക പരിവേഷം എന്നിങ്ങനെയൊക്കെയാണ്.

പുഷ്പ ഒരു വലിയ പണംവാരിപ്പടമായിരുന്നു. കൊമേഴ്‌സ്യല്‍ ചേരുവകള്‍ പാകത്തില്‍ വേവിച്ചെടുത്ത സിനിമ. അല്ലു അര്‍ജുന്‍ അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രം, അതുവരെ അയാള്‍ ചെയ്ത നായകന്മാരെ അപേക്ഷിച്ച് വ്യത്യസ്തനാണ്. ആ നടന്റെ ഇതുവരെയുള്ള പെര്‍ഫോമന്‍സുകളുമായി ഉരച്ചു നോക്കുമ്പോള്‍ പുഷ്പയിലെ പെര്‍ഫോമന്‍സ് അസാധാരണമാണ്. മികച്ച നടനുള്ള പട്ടികയില്‍ ഉണ്ടായിരുന്ന മറ്റ് നടന്മാരുമായി താരതമ്യം ചെയ്താല്‍ അത് സാധാരണം മാത്രമാണ്.

ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍- ആര്‍ആര്‍ആര്‍, സൂര്യ-ജയ് ഭീം, ധനുഷ്-കര്‍ണന്‍, ചിമ്പു- മാന്നാട്, ആര്യ-സര്‍പ്പാട്ടൈ പരമ്പര, ജോജു-നായാട്ട്. ഈ പട്ടികയില്‍ നിന്നാണ് അല്ലു അര്‍ജുന്‍ മികച്ച നടനാകുന്നത്. ഈ പട്ടിക കാണുമ്പോള്‍, 2017-ലെ ദേശീയ പുരസ്‌കാരമാണ് ഓര്‍മ വരുന്നത്. ആ വര്‍ഷം(64-മത് ദേശീയ പുരസ്‌കാരം) മികച്ച നടനായത് അക്ഷയ് കുമാര്‍ ആയിരുന്നു. ചിത്രം-റുസ്തം. എടുത്തുപറയട്ടെ, അന്നത്തെ ജൂറി ചെയര്‍മാന്റെ പേര് പ്രിയദര്‍ശന്‍ എന്നായിരുന്നു.

2017-ല്‍ മികച്ച നടന്മാരുടെ അവസാന പട്ടികയില്‍ ഉള്‍പ്പെട്ടത്, അക്ഷയ് കുമാറിനെ കൂടാതെ മനോജ് ബാജ്‌പേയ്, അമിതാഭ് ബച്ചന്‍, നവാസുദ്ദീന്‍ സിദ്ദിഖീ, ഗുരു സോമസുന്ദരം, വിനായകന്‍ എന്നിവരായിരുന്നു. രമണ്‍ രാഘവില്‍ സിദ്ദീഖി ചെയ്തതിനേക്കാള്‍, ജോക്കറില്‍ സോമസുന്ദരം ചെയ്തതിനേക്കാള്‍, അലിഗഡില്‍ മനോജ് ചെയ്തതിനേക്കാള്‍ കമ്മട്ടിപ്പാടത്തില്‍ വിനായകന്‍ ചെയ്തതിനേക്കാള്‍ മികച്ചതായിരുന്നോ റുസ്തത്തില്‍ അക്ഷയ്? പക്ഷേ, അവാര്‍ഡ് കൈക്കലാക്കിയത് അയാളായിരുന്നു.

അലിഗഡും, രമണ്‍ രാഘവും കമ്മട്ടിപ്പാടവും ജോക്കറും കണ്ടവര്‍ക്ക് അക്ഷയ് കുമാര്‍ കൊണ്ടുപോയ അവാര്‍ഡ് ദഹിക്കില്ല. അല്ലുവിന്റെ പുഷ്പയാണോ ജോജുവിന്റെ മണിയനാണോ മികച്ചതെന്ന് ചോദിച്ചാല്‍, മണിയനെ ചൂണ്ടിക്കാണിക്കേണ്ടി വരുന്നത് സ്വഭാവിക ബുദ്ധിവച്ചാണ്. അക്ഷയ് കുമാറിനെ പോലെ, അല്ലു അര്‍ജുനും ഒരു മോശം നടനല്ല.

ദേശീയ അവാര്‍ഡിന്റെ മാനദണ്ഡങ്ങള്‍ എങ്ങനെയാണെന്ന് അറിയില്ല. ഒരാളെ നല്ല നടനായി തെരഞ്ഞെടുക്കുമ്പോള്‍, അയാള്‍ മറ്റുള്ളവരെക്കാളൊക്കെ നന്നായി നടിച്ചതു കൊണ്ടാകണം, അല്ലാതെ സ്വാഗും ഔറയും നോക്കിയായിരിക്കരുത്. അല്ലു ഒരു മോശം നടനല്ലാതിരിക്കുമ്പോഴും, സൂര്യക്കും, ധനുഷിനും ജോജുവിനും മേലെ അയാള്‍ പോയിട്ടില്ലെന്നു തന്നെ പറയും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.