| കെപിഎസ് വിദ്യാനഗർ
മഞ്ജു വാര്യരുടെ മറ്റൊരു കരിയർ ബെസ്റ്റായിരിക്കും ‘ആയിഷ’ എന്നതിൽ സംശയമില്ല. ആമിയിലേ മാധവികുട്ടിക്ക് ശേഷം നിലമ്പൂർ ആയിഷയായി മറ്റൊരു തകർപ്പൻ വേഷം. മഞ്ജുവിനേക്കാൾ അഭിനയിച്ചുതകർത്ത പേരറിയാത്ത (അറബി ഉമ്മ വേഷം ചെയ്ത) നടിയാണ് ശരിക്കും ചിത്രത്തിലെ പ്രധാന താരം.
നാടകവും സിനിമയും ഒത്തുചേർന്ന ആയിഷയുടെ കഥ, ജീവചരിത്ര സിനിമയെന്ന ലേബലിൽ ഒരു സീനിൽ പോലും ലാഗടിപ്പിച്ചില്ല എന്നത് സംവിധായകൻ്റെ മികവ്. ആമിർ പള്ളിക്കൽ എന്ന സംവിധായകൻ്റെയുള്ളിൽ സിനിമ എത്രത്തോളം ആഴത്തിൽ ഇഴകിചേർന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ അവസാനമുള്ള സിനിമയിലെ നാടക രംഗങ്ങൾ മാത്രം മതിയാകും.
ചിത്രത്തിലെ സംഭാഷണങ്ങളും ബിജിഎമ്മും എടുത്തു പറയേണ്ടവയാണ്. അറബിയും അറബികളുടെ ഇംഗ്ലീഷ് ഉച്ചാരണവും ഡബ്ബിംഗ് ചെയ്തത് കിറുകൃത്യമായിരുന്നില്ലെങ്കിൽ അതൊരു കല്ലുകടിയായി മാറിയേനെ.
പരിചിതമാണെങ്കിലും നമുക്കത്ര സുപരിചിതമല്ലാത്ത നിലമ്പൂർ ആയിഷയുടെ കഥ പറയുമ്പോൾ അതിലൊരു തരിപൊലും സിനിമയുടെ അംശം ചോർന്നുപോവാതെ ചിട്ടപ്പെടുത്തിയ സംവിധായകൻ മലയാള സിനിമക്കൊരു വാഗ്ദാനം തന്നെയാണ് എന്നകാര്യത്തിൽ തർക്കമില്ല. മനസ്സും കണ്ണും നിറഞ്ഞല്ലാതെ നിങ്ങൾക്ക് ആയിഷയെ വിട്ടുവരാൻ കഴിയില്ല, തീർച്ച.



