| പ്രശാന്ത് പ്രഭ ശാരങ്ഗധരൻ
അനിയന്ത്രിതമായ ചോരയുടെ, പ്രതികാരത്തിന്റെ ഒഴുക്ക്, അതും ‘Tarantino ‘സ്റ്റൈലിൽ തമിഴിൽ നിന്നും…അതാണ് ഇന്നലെ ആമസോൺ പ്രൈമിൽ ഇറങ്ങിയ ‘Arun Matheswaran’ ന്റ് പ്രതികാരത്രയത്തിലെ രണ്ടാം സിനിമ ‘Saani Kaayidham’…(ഗുണനിലവാരം കുറഞ്ഞ പൾപ്പിൽ നിന്നുള്ള പേപ്പർ എന്നർത്ഥം )..ആമുഖവും ആറ് അധ്യായങ്ങളും ഉപസംഹാരവുമൊക്കെ ഉൾക്കൊളിച്ചു കൊണ്ട് വളരെ വത്യസ്തവും തീവ്രവുമായ ഒരു സിനിമാനുഭവം തന്നെ നമുക്ക് സമ്മാനിക്കുന്നുണ്ട്.
കഥാഗതിയിൽ ‘I Spit on Your Grave’ film സീരീസുകൾ പോലെയാണെങ്കിലും വളരെ സ്ലോ പേസിൽ ഒരുക്കിയിരിക്കുന്ന അദ്ദേഹത്തിന്റെ സിനിമാറ്റിക് ഭാഷ ആരെയും ആകർഷിക്കുന്നത് തന്നെയാണ്. തന്റെ ആദ്യ സിനിമയായ ‘റോക്കി’യിലെ കൂട്ട് തന്നെ ഇതിലും കടൽ തീരവും, ജീർണ്ണിച്ച കെട്ടിടങ്ങളും,കാവ്യത്മകമായ ബ്ലാക്ക് & വൈറ്റ് ഫ്രയ്മിങ്ങും,’ശാന്തമായ’അക്രമാസക്തതയും മൊക്കെ രണ്ടാം പ്രതികാര കഥയിലും ആവർത്തിച്ചിട്ടുണ്ട്.
അതുകൊണ്ടൊക്കെ തന്നെയാവും ക്ളീഷേ സബ്ജക്റ്റ് ആയിട്ടും പോലും നമുക്ക് മടുപ്പ് അനുഭവപ്പെടാത്തത്..1980-കളിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഈ സിനിമയിൽ മറ്റഡോർ ടെമ്പോ വാനും പ്രാധാനമായ ഒരു റോൾ ചെയ്യുന്നുണ്ട്. സ്ലാഷർ genre ഉള്ള വിദേശ സിനിമകളും അതുപോലെ സമാനമായ നിരവധി ഇന്ത്യൻ സിനിമകളും നമ്മൾ ഇതിനകം കണ്ടിട്ടുണ്ടാകാം എന്നാൽ ‘സാനി കായിധം ‘ വ്യത്യസ്തമാക്കുന്നത് കേന്ദ്ര കഥാപാത്രത്തിന്റെ മാനസിക സഞ്ചാരങ്ങൾക്കനുസൃതമായി ഉപയോഗിച്ചിരിക്കുന്ന പശ്ചാത്തല സംഗീതവും അതിനോടൊപ്പം തന്നെയുള്ള സ്വപ്ന സമാനമായ കറുപ്പിലും വെളുപ്പിലുമുള്ള സിനിമട്ടോഗ്രാഫർ Yamini Yagnamurthy യുടെ വയലൻസിനും സൗന്ദര്യം ഒരുക്കുന്ന മികച്ച ഫ്രയിമുകളും കൊണ്ടാണ്..
വയലൻസ് രംഗങ്ങളിൽ അധികവും കാഴ്ചക്കാരന്റെ അങ്ങേയറ്റത്തെ ഭാവനയ്ക്ക് വിട്ടുകൊടുക്കുന്ന തരത്തിലുള്ള ചിത്രീകരണമാണെങ്കിലും മുഖ്യകഥാപാത്രത്തിന്റെ മകളുടെയും ഭർത്താവിന്റെയും ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ ഉപയോഗിച്ച് അവളുടെ നിസ്സഹായതയെയും നിരാശയെയും കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്ന പല രംഗങ്ങളും ക്രൂരമായ വധശിക്ഷാ രംഗങ്ങൾക്കിടയിൽ സന്നിവേശിച്ചിരിക്കുന്നത് എടുത്ത് പറയേണ്ട ഒരു സംഗതി തന്നെയാണ്.
ബലാത്സംഗം രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്ന അത്യന്തം male ഡോമിനേറ്റഡായ ഇന്ത്യൻ വ്യവസ്ഥിതിയിൽ റേപ്പ് സീനുകൾ ആൺകാഴ്ച്ചയ്ക്ക് ആനന്ദം നൽകുന്ന തരത്തിൽ ചിത്രീകരിക്കുകയാണ് ഒട്ടു മിക്ക സിനിമകളിലെയും പതിവ്..’Saani Kaayidham ‘ആ പതിവ് രീതികളെ അപ്പാടെ തകിടം മറിക്കുന്നുണ്ട്.
വലിയ സ്വപ്നങ്ങളൊന്നുമില്ലാത്ത തന്റെ മകളും ഭർത്താവും മാത്രമായ ലോകത്ത് ജീവിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീ ലൈംഗികാതിക്രമം പോലുള്ള അഘാതങ്ങളിൽ കൂടെ കടന്ന് പോകുന്നതും പിന്നീടുള്ള അതിജീവനവും പ്രതികാരവും അത്യന്തം ക്രൂരത നിറഞ്ഞതാണെങ്കിലും ആ കഥാപാത്രത്തോട് കാണികൾക്ക് താദത്മ്യം പ്രാപിക്കാൻ കഴിയുന്നുണ്ട്..അത്രയും വലിയ ക്രൈം ചെയ്തിട്ടും കുറ്റബോധമൊ പശ്ചാ താപമോ തോന്നേണ്ട കാര്യമില്ല,കാരണം നിയമമല്ല നീതി യാണ് നടപ്പാക്കേണ്ടത് എന്നതിൽ തന്നെയാണ് സിനിമ ഊന്നുന്ന ത്.. മാത്രമല്ല മർദ്ദിതരുടെ പ്രതിരോധവും പ്രത്യാക്രമണവും തികച്ചും ന്യാമാണെന്നും സിനിമ പറഞ്ഞു വെക്കുന്നുണ്ട്.
തുടരെ തുടരെയുള്ള പീഡനങ്ങൾ,ലൈംഗിക അതിക്രമങ്ങൾ അതിനെതിരെയുള്ള അതിജീവനവും തുടർന്നുള്ള പ്രതികാരവും ‘പൊന്നി’യെന്ന കീർത്തി സുരേഷ് അവതരിപ്പിച്ച കഥാപാത്രത്തിൽ ഭദ്രമായിരുന്നു..’മഹാനടി’ക്ക് ശേഷം കീർത്തിയുടെ മികച്ച പെർഫോമൻസ്..അതുപോലെ സെൽവരാഘവനും സിനിമയിലുടനീളമുള്ള ചോരകളിയിൽ തന്റെ വൻ സാന്നിധ്യം കാഴ്ചവെച്ചിട്ടുണ്ട്..
ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ ലൈംഗികാതിക്രമത്തിന് ഇരയാവുന്ന ലക്ഷകണ്ണക്കിന് സ്ത്രീകൾ യഥാർത്ഥ ജീവിതത്തിൽ ഇതുപോലെ ഒരു വീണ്ടെടുപ്പ് നടത്തുന്നത് അപൂർവ്വമാണെങ്കിലും ലൈംഗിക തിക്രമം നേരിട്ടത്തിന്റെ ഫലമായി നിശബ്ദമാകപെടുകയും കടുത്ത ട്രോമയിലൂടെ കടന്ന് പോവുകയുമൊക്കെ ചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ച് ഈ സിനിമ വളരെ ഉപരിപ്ലവമായ കാഴ്ച്ച കൂടിയാവും ഒരുക്കുക എന്ന് കൂടി സൂചിപ്പിക്കട്ടെ. അത്യന്തം വയലൻസ് നിറഞ്ഞ സിനിമാ രംഗങ്ങൾ കണ്ട് പതം വന്നവർ മാത്രം കാണുക.



