. ജോയ് തമലം
ജയ് ഭീം എന്ന സൂര്യ – തമിഴ് ,ചിത്രത്തിന്റെ പശ്ചാത്തലത്തിൽ മലയാള സിനിമയിലെ കമ്മ്യൂണിസ്റ്റ് വിരോധം ചർച്ച ചെയ്യപ്പെടുന്നുണ്ട്. നല്ല കാര്യം. സിനിമയും മാധ്യമങ്ങളും മാത്രമാണോ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതെന്ന് അന്വേഷിക്കുന്നതും നന്നായിരിക്കും.
കേരളം സാക്ഷരമായതുകൊണ്ട് സിനിമകളിലെയും മാധ്യമങ്ങളിലെയും കമ്മ്യൂണിസ്റ്റ് വിരുദ്ധ അജണ്ട ജനങ്ങളിൽ വേണ്ടത്ര കൊള്ളില്ലെന്ന് മാത്രമല്ല അത് കമ്മ്യൂണിസത്തിന് ഗുണം ചെയ്യുകയേ ഉള്ളൂവെന്നും വിളിച്ച് പറയുന്ന സാക്ഷ്യമാണ് സഖാവ് പിണറായി വിജയൻ നയിക്കുന്ന രണ്ടാം ഇടത് മുന്നണി സർക്കാർ, അതുകൊണ്ട് ശ്രീനിവാസനെയോ പ്രിയദർശനെയോ എന്തിന് മറ്റേതെങ്കിലും മലയാള ചലച്ചിത്രകാരന്മാരെയോ ജയ് ഭീം പശ്ചാത്തലത്തിൽ പരഹിസിക്കുന്നത് ഉചിതമല്ല.
നമുക്കിടയിൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ട കൊല്ലപ്പെട്ട മധു ഉണ്ടല്ലോ, (ജയ് ഭീം കാണുമ്പൊഴും എന്റെ നെഞ്ചിൽ കത്തിയത് മധുവിന്റെ നിസ്സാഹയ മുഖം മാത്രമായിരുന്നു.) നമുക്ക് മധുവിനെ സംരക്ഷിക്കാൻ കഴിഞ്ഞോ? പരിഷ്കൃതരെന്നും കമ്മ്യൂണിസ്റ്റെന്നും സാക്ഷരരെന്നും കുപ്പായമിട്ട് അഭിമാനിക്കുന്ന മലയാളി അവന്റെ പരിസരത്തുള്ള വസ്തുതകളെ കാണുന്നത് കമ്മ്യൂണിസ്റ്റായിട്ടാണോ. പലരും വലത് ചാഞ്ഞാണ് നടപ്പും കിടപ്പും, ഈ പറയുന്നത് നേരാണോ എന്ന് അറിയാൻ സ്വയം വിമർശന വിധേയരാവുകയെങ്കിലും വേണം.
മലയാളത്തിലുണ്ടായ കനപ്പെട്ട നാടകങ്ങളും മറ്റ് സാഹിത്യ രചനകളും ( ഇ എം എസ്, തോപ്പിൽ ഭാസി, ഓ എൻ വി, വയലാർ എന്ന് നീളുന്ന എഴുത്താളരുടെ പട്ടിക ) കേരളത്തിൽ കമ്മ്യൂണിസ്റ്റ് വേരോട്ടത്തിനും ജനഭൂരിപക്ഷത്തിന്റെ ഇടത് ചായ്‌വിനും കാരണമായിട്ടുണ്ട്. ആദ്യകാല സിനിമകളിലും എൺപതുകളിലും തൊണ്ണൂറുകളിലും ഉണ്ടായ ചില സിനിമകളിലും കമ്മ്യൂണിസം ഒരുതരം കൊടുക്കൽ വാങ്ങൽ രീതിയിലെങ്കിലും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
ഞാൻ കമ്മ്യൂണിസ്റ്റെന്ന് സ്വയം അവതരിക്കുന്ന ചില പേക്കോലങ്ങൾ പല മേഖലകളിലും കയറി കൂടുകയും അവരെ ആകാശത്തോളം ഉയർത്തി വാഴ്ത്താൻ നാട്ടിൽ ആളുണ്ടാവുകയും ചെയ്ത കാലം പിറന്നത് തൊണ്ണൂറുകൾക്ക് ശേഷമാണ്.അതുകൊണ്ടാവണം പിന്നീട് ഇങ്ങോട്ട് വന്ന എഴുത്തുകളിലും വേദി അവതരണങ്ങളിലും സിനിമകളിലും കള്ളനാണയങ്ങളുടെ കുഴലൂത്ത് ഉയർന്നത്.
മനുഷ്യന് മനസ്സിലാകാത്തെ ഭാഷയിൽ എഴുതി വീർപ്പിച്ച് കാറ്റിൽ പറത്തുന്നതിലല്ല കമ്മ്യൂണിസം എന്ന തിരിച്ചറിവ് കേരളത്തിലെ ജനഭൂരിപക്ഷത്തിനുണ്ട്. കൂടെ നിൽക്കുന്നവനെയും കൂടപ്പിറപ്പിനെയും ഒറ്റ് കൊടുക്കുന്നതല്ല കമ്മ്യൂണിസമെന്ന് കേരളത്തിലെ ക്യാംപസകളിൽ എസ് എഫ് ഐ മുദ്യാവാക്യം മുഴക്കുന്ന വിദ്യാർത്ഥികൾക്ക് അറിയാം. ചങ്ക് കൊടുത്തും രക്തം കൊടുത്തും മനുഷ്യനെ സഹായിക്കുമെന്ന ഉള്ളുറപ്പ് തെരഞ്ഞെടുക്കപ്പെടുന്ന ഓരോ കമ്മ്യൂണിസ്റ്റിനും അറിയാം. അതുകൊണ്ട് ഒക്കെ തന്നെ കേരളത്തിൽ മലയാളം പറയുന്ന സിനിമയിലും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പത്രങ്ങളിലും വിറ്റഴിക്കപ്പെടുന്ന എഴുത്തുകളിലും കമ്മ്യൂണിസ്റ്റ് വിരുദ്ധത നിറഞ്ഞാലും കേരളം ചുവക്കുക തന്നെ ചെയ്യും.സിപിഐഎം വീഴുകയുമില്ല.
ഞാൻ കമ്മ്യൂണിസ്റ്റെന്ന മേലങ്കിധരിച്ച് പൊങ്ങച്ചം വിളമ്പുന്ന സോഷ്യൽ മീഡിയ ഹാന്റിലുകളിൽ സാദാ ജനം അഭിരമിക്കാത്തതുകൊണ്ട് ആ വഴിക്കും സിപിഐ എം അപകടത്തിൽപ്പെടില്ല. ജയ് ഭീം എന്ന ടൈറ്റിൽ തൊട്ട് തുടങ്ങുന്നതാണ് സൂര്യ ചിത്രത്തിന്റെ രാഷ്ട്രീയം, സിനിമയിൽ മലയാളി നടിമാരുടെ പെർഫോമനസിനും കയ്യടി കൊടുക്കണം. അതേ സമയം ജയ് ഭീം പറഞ്ഞ് അവതരിപ്പിക്കുന്ന സമൂഹിക പശ്ചാത്തലവും പോരാട്ടവും കേരളത്തിൽ ഇല്ലെന്ന് പറയരുത്, ഞാനും നിങ്ങളുമൊക്കെ എന്നും എപ്പോഴും അവകാശ പോരാട്ടത്തിലാണ്. അതല്ലേ അതിന്റ് ശരി.



