| ഹരിമോഹൻ
തന്റെ ഏതു കഥാപാത്രത്തിനും അയാൾ ഒരു മോഹൻലാൽ ടച്ച് കൊണ്ടുവരും. ആ കഥാപാത്രം അയാൾക്കല്ലാതെ മറ്റൊരാൾക്കും ചെയ്യാനാവില്ലെന്ന് ഉറപ്പാക്കുംവിധമാണ് അയാളുടെ കഥാപാത്രപരിചരണം. അഞ്ചേ അഞ്ച് മിനിറ്റ്. അത്ര മതി അയാൾക്ക്. അതയാൾ ആവർത്തിച്ചിരിക്കുന്നു.
ജയിലറിൽ രജനീകാന്ത് എന്ന മാസ്സിനും വിനായകൻ എന്ന അഭിനയത്തികവിനുമപ്പുറം അയാളുടെ അഞ്ച് മിനിറ്റുകളെക്കുറിച്ചെഴുതാൻ പ്രേരിപ്പിക്കുന്നതും ഇക്കാരണങ്ങളൊക്കെത്തന്നെ. മലയാളിക്ക് മമ്മൂട്ടിക്കു മുന്നിൽ സ്വയം പോളിഷ് ചെയ്യാത്ത നടനാണ് മോഹൻലാൽ. ഇന്നുമയാൾ ഒരേസമയം ജീത്തു ജോസഫിന്റെ ബ്രില്ല്യൻസിനും ഉണ്ണികൃഷ്ണന്റെ വെറുപ്പിക്കലിനും കൈകൊടുക്കും.
വളരെ വിരളമായി മാത്രം തനിക്ക് അവൈലബിൾ ആയ മനുഷ്യനായതുകൊണ്ടാവണം നെൽസൺ അയാളിൽ അഞ്ചുമിനിറ്റിന്റെ വിസ്ഫോടനം കണ്ടത്. അതയാൾ നെൽസൺ മനസ്സിൽ കണ്ടതിനേക്കാൾ ഭംഗിയായി വരച്ചുതീർത്തിരിക്കണം. സ്വർണനിറമുള്ള ഫ്രെയിമിൽ തീർത്ത കണ്ണട, ഇളം മഞ്ഞ നിറമുള്ള ഹാഫ് സ്ലീവ് ഷർട്ട്, ചുണ്ടിൽ ചുരുട്ട്. ലാൽ ഒരുകാലത്തു ചെയ്തുവെച്ച ഒറ്റ നായക വർഷങ്ങളുടെ തിരിച്ചുവരവാണ് ഇതെന്നു പറയിക്കാൻ ഇത്രതന്നെ ധാരാളമായിരുന്നു.
പ്രിയ ലാൽ, നിങ്ങളെ ഇങ്ങനെ കാണുമ്പോൾ സന്തോഷമുണ്ട്. അഭിനയത്തിന്റെ ഒരു നിമിഷത്തിൽപ്പോലും നിങ്ങളിൽ സാധ്യതകളുണ്ടെന്നറിയുന്ന സംവിധായകർക്ക് ഇതുപോലെ നിങ്ങൾ അവസരങ്ങൾ നൽകുക. നഷ്ടപ്പെട്ട ലാൽ വർഷങ്ങൾ ഇനി വരും നാളുകളിൽ തിരിച്ചുവരട്ടെ



