| ശൈലൻ
അടിസ്ഥാനവർഗത്തിന്റെ അതിജീവനത്തിനായുള്ള പോരാട്ടരാഷ്ട്രീയമാണ് നിവിൻപോളിസിനിമയായ പടവെട്ട് മുന്നോട്ട് വെക്കുന്നത്. നാളിതുവരെ മലയാളത്തിൽ രാഷ്ട്രീയസിനിമകളെന്ന പേരിൽ മുഖ്യധാരാരാഷ്ട്രീയകക്ഷികളെ വികൃതമായി മിമിക്ക് ചെയ്തും വികലമാക്കി കൊണ്ട് അവഹേളിച്ചും പലപ്പോഴും സ്വന്തം രാഷ്ട്രീയനിരക്ഷരത യാതൊരു ഉളുപ്പുമില്ലാതെ വെളിവാക്കിയും പടച്ചുവിട്ടുകൊണ്ടിരുന്ന നിരവധി സംവിധായകരിൽ നിന്നും ലിജുകൃഷ്ണ എന്ന തുടക്കക്കാരൻ വ്യത്യാസ്ഥാനവുന്നത് അയാളുടെ കൃത്യമായ രാഷ്ട്രീയ ദിശാബോധത്തിലൂടെയാണ്.
തമിഴിൽ മാരിസെൽവരാജിന്റെ കർണനും യോഗിബാബുവിന്റെ മണ്ഡേലയും മറ്റും വരുമ്പോൾ ഇവിടെ എവിടെ ഇതുപോലുള്ള രാഷ്ട്രീയസിനിമകൾ. ഇത്തരം രാഷ്ട്രീയബോധ്യമുള്ള സംവിധായകർ എന്നൊക്കെ വിലപിക്കുന്നവർക്കുള്ള കൃത്യമായ മറുപടി ആണ് പടവെട്ട്.
കിഴക്കമ്പലം മോഡലിൽ കണ്ണിൽ പൊടിയിടുന്ന ആനുകൂല്യങ്ങൾ വാരിവിതറി പാവപ്പെട്ട മനുഷ്യരെ ചാക്കിലാക്കി ഒടുവിൽ അവരുടെ അസ്തിത്വം തന്നെ അപകടത്തിലാക്കുന്ന കുയ്യാലി മുതലാളി എന്ന നേതാവും അയാളുടെ അരാഷ്ട്രീയസംഘടനയും മലയാളികൾക്ക് റിലേറ്റ് ചെയ്യാൻ ഒട്ടും ബുദ്ധിമുട്ടില്ലാത്ത ഒരു സാഹചര്യമാണ്.
അത്തരമൊരു സഹചര്യത്തെയും proposed കാർഷികനായതെയുമൊക്കെ അഭിസംബോധന ചെയ്യുന്ന തീക്ഷ്ണമായ സ്ക്രിപ്പ്റ്റിനും അവതരണത്തിനുമൊപ്പം നിവിന്റെ അതിഗംഭീരമായ പെർഫോമൻസും പടവെട്ടിന്റെ നട്ടെല്ല്. നാടിന് തന്നെ അഭിമാനമായ ഒരു അത്‌ലറ്റ് ആക്സിഡന്റിനെ തുടർന്ന് വിശ്രമിച്ച് വിശ്രമിച്ച് ഒടുവിൽ അലസനും കുഴിമടിയനുമായി ആളുകളുടെ മൊത്തം പരിഹാസ്യപാത്രമാവുന്ന ആദ്യഘട്ടവും തന്റെ അസ്തിത്വം തന്നെ മുതലാളിയും അയാളുടെ സംഘടനയും പ്രതിസന്ധിയിൽ ആഴ്ത്തുമ്പോൾ പോരാട്ടവീര്യം വീണ്ടെടുത്തുകൊണ്ടുള്ള ട്രാൻസ്‌ഫോർമേഷനും അയാൾ വേറെ ലെവലിൽ എത്തിച്ചിരിക്കുന്നു.
മലയാളത്തിലെ മറ്റ് നായകനടന്മാർ നിവിന്റെ സ്ക്രിപ്റ്റ് സെലക്ഷൻ കണ്ടുപഠിക്കേണ്ടിയിരിക്കുന്നു. സെയ്ഫ്സോൺ കളികളിലൂടെ തന്റെ ബോക്സ്ഓഫീസ് സ്റ്റാറ്റസ് മെയിന്റയ്ൻ ചെയ്യാൻ നിൽക്കാതെ അയാൾ സമൂഹ്യപ്രസക്തിയുള്ള സിനിമകൾ റിസ്‌കോടെ തിരഞ്ഞെടുക്കുന്നു.
രണ്ട് ഹിറ്റുകൾ കിട്ടുമ്പോഴേക്കും ജിമ്മിൽ പെറ്റുകിടന്നു ഏത് റോളുകളിലും സിക്സ്പാക്ക് സീറോസൈസ് അലോകഭവ്യന്മാരാവാൻ ശ്രമിക്കുന്ന മറ്റ് നായകന്മാരുടെ അല്പത്തങ്ങളിൽ നിന്നും വിഭിന്നമായി മണ്ണിൽ ചവുട്ടിനിൽക്കുന്ന സാധാരണ മലയാളിയാവാനായി അയാൾ തന്റെ താരശരീരത്തെ നിസ്സങ്കോചം വിട്ടുകൊടുക്കുന്നു.. അതും 75വയസാകാൻ കാത്തു നിൽക്കാതെ മുപ്പതുകളിൽ തന്നെ.
ഉത്തരമലബാറിലെ മാലൂർ എന്ന ഗ്രാമത്തിലെ കോറോത്ത് രവി എന്ന കുഴിമടിയനാവുമ്പോൾ അയാൾ അതു തന്നെയാവുന്നു.. ആന്തരികസംഘർഷങ്ങളുടെ വിഷാദമണ്ഡലം അയാളുടെ ഉടലിന് ചുറ്റും പതുങ്ങുന്നു.. എന്റെ മണ്ണിൽ കുത്താൻ വന്നാൽ കാട്ടുപന്നിയായാലും നീയായാലും അടിച്ചു ഞാൻ നിരത്തും എന്നു മൊയലാളിയോട് പറയുമ്പോൾ അയാളുടെ കണ്ണുകൾ മാത്രമല്ല ഉടലും ഒരു തീജ്വാലയാണ്.
കാന്താരയ്ക്കും ഋഷഭ്ഷെട്ടിക്കും മുന്നിലൊരു കച്ചിതുരുമ്പെങ്കിലുമാണ് പടവെട്ടും നിവിൻ പോളിയും. ഒപ്പം സ്‌ക്രീനിൽ കേറി പൊട്ടിക്കാൻ പ്രേക്ഷകനെ പ്രേരിപ്പിക്കും വിധമുള്ള കുയ്യാലി നേതാവിന്റെ ക്യാരക്റ്ററൈസേഷനും ഷമ്മിതിലകന്റെ അഴിഞ്ഞാട്ടവും കൂടി ആവുമ്പോൾ പടവെട്ട് ഇടിവെട്ട് തന്നെ.



