| പ്രശാന്ത് പ്രഭ ശാർങ്ഗ ധരൻ
“മരണം ഒരു സാധാരണ സംഭവമാണ്.എന്നാൽ ജനങ്ങൾക്ക് വേണ്ടി പോരാടി മരിക്കുന്നത് ഹിമാലയത്തെക്കാൾ അത്യുന്നതവും ശാന്തസമുദ്രത്തെക്കാൾ അഗാധവുമാണ്…”.
25 വർഷം മുന്നേ നടന്ന ഒരു യഥാർത്ഥ സംഭവത്തെ പ്രമേയമാക്കി കമൽ കെഎം എന്ന പ്രമുഖ ചലച്ചിത്രകാരൻ സംവിധാനം ചെയ്ത ‘പട’ എന്ന സിനിമ അയ്യങ്കാളി പട നടത്തിയ ആവേശകരമായ സമരത്തോടും ആദിവാസി ഭൂ പ്രശ്നത്തോടും തികച്ചും നീതിപുലർത്തി കൊണ്ട് യാതൊരു വിധ കോംപ്രമൈസിനും വഴങ്ങാതെ ഗൗരവകരമായ രാഷ്ട്രീയത്തിലൂന്നികൊണ്ട് യഥാർഥ്യവും ഭാവനയും കൂടിച്ചേർത്ത് കൊണ്ട് സംവിധായകൻ തന്റെ ചരിത്ര ദൗത്യം നിർവഹിച്ചിരിക്കുന്നു.
കേരളത്തിൽ പരിഹരിച്ചു എന്ന് പ്രതീതി സൃഷ്ടിക്കപ്പെട്ടിരുന്ന ആദിവാസി ഭൂപ്രശ്നം വീണ്ടും ചർച്ചയാക്കാനും കേരള മോഡലിന്റെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടുന്ന ചർച്ചകൾക്കും മുത്തങ്ങ വരെയെത്തിയ സമരങ്ങൾക്കും തുടക്കം കുറിക്കാനും കാരണമായ, കേരളത്തെ ഞെട്ടിച്ച ആക്ഷനായിരുന്നു 1996 ൽ അയ്യങ്കാളിപ്പട നടത്തിയത്. മാവോയിസ്റ്റ് സംഘടന എന്ന് ആരോപിക്കപ്പെടുന്ന അയ്യങ്കാളിപ്പട പാലക്കാട് ജില്ലാ കലക്ടറായിരുന്ന ഡബ്ല്യു.ആർ. റെഡ്ഡിയെ കളക്ടറുടെ ചേംബറിൽ പത്ത് മണിക്കൂറോളം ബന്ദിയാക്കി വെച്ചത് സ്വതന്ത്ര ഇന്ത്യയിലെ അപൂർവ സംഭവമായിരുന്നു.
സിആര്‍സി-സിപിഐഎംഎല്‍ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് ഒരുവിഭാഗം പ്രവര്‍ത്തകര്‍ രൂപീകരിച്ച കേരള കമ്യൂണിസ്റ്റ് പാര്‍ട്ടി (കെസിപി)യുടെ യുവജനവിഭാഗമായിരുന്നു ‘അയ്യങ്കാളിപ്പട’.കെസിപി പിന്നീട് സിപിഐ-എംഎല്‍ നക്‌സല്‍ ബാരിയില്‍ ലയിച്ചു. തുടര്‍ന്ന് ഈ പാര്‍ട്ടി, മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്ററും (എംസിസി) പീപ്പിള്‍സ് വാര്‍ ഗ്രൂപ്പും ചേര്‍ന്ന് രൂപീകരിച്ച സിപിഐ മാവോയിസ്റ്റ് എന്ന പാര്‍ട്ടിയില്‍ ലയിച്ചു.
ആദിവാസി പിന്നാക്ക വിഭാഗങ്ങളെ സംഘടിപ്പിച്ചുകൊണ്ട് രാഷ്ട്രീയമുന്നേറ്റമുണ്ടാക്കുകയെന്ന തീരുമാനത്തിന്റെ ഭാഗമായി വ്യവസ്ഥാപിത രാഷ്ട്രീയ സമരരീതികളെ കീഴ്മേൽ മറിച്ച് കൊണ്ട് കേരളീയ സമൂഹത്തിലെ നിശ്ചലാവസ്ഥയെ ഭേദിക്കാന്‍ സാമൂഹ്യനീതി, സമത്വം, സ്വാതന്ത്ര്യം തുടങ്ങീ വ്യക്തവും ശക്തവുമായ മുദ്രാവാക്യങ്ങളിൽ ഉറച്ചു നിന്നുകൊണ്ട് അയങ്കാളിപട അനീതി ക്കെതിരായ കലാപത്തിന് തീ കൊടുത്തു.
കളക്ടർ അല്ല യഥാർത്ഥ ബന്ധി ആദിവാസികളും അവരുടെ ജീവിതങ്ങളുമാണ് കാലങ്ങളായി ബന്ധിയാക്കപ്പെട്ടിരിക്കുന്നതെന്ന വസ്തുത പുരോഗമന സമൂഹം എന്ന് പറയപ്പെടുന്ന കേരളത്തോടും ഇവിടുത്തെ ഭരണവർഗ്ഗങ്ങളോടും ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ട് ‘പട’. അയ്യങ്കാളി പടയുടെ ആക്ഷന് ശേഷവും സവർണ ദല്ലാൾ ഭരണകൂടവും ഇവിടുത്തെ പൊതുസമൂഹവും ആ ജനതയോട് നിരന്തരം കാട്ടുന്ന അനീതിക്കെതിരെ യുള്ള പ്രതിഷേധം കൂടിയാണ് സിനിമയിലൂടെ സംവിധായകൻ പറയാൻ ശ്രമിക്കുന്നത്.. അതുകൊണ്ട് തന്നെ കേരളീയ സമൂഹത്തിൽ നീതി ബോധമുള്ളവരുടെ ഇടയിൽ വലിയ ചർച്ചകൾക്ക് തുടക്കം കുറിക്കാൻ ‘പട’ കാരണമാകും എന്നതിൽ തർക്കമില്ല.
പാലക്കാട് ജില്ലാ കളക്ടറെ ബന്ദിയാക്കി മോചിപ്പിച്ചതിന് ശേഷം മാധ്യമങ്ങൾക്ക് മുമ്പാകെ അയ്യങ്കാളിപ്പട നടത്തിയ പ്രസ്താവനയിൽ നിന്നു തന്നെ സമരത്തിന്റെ രാഷ്ട്രീയം നമുക്ക് വായിച്ചെടുക്കാൻ കഴിയും കൂട്ടത്തിൽ സിനിമയുടെയും. ”ഞങ്ങളുടെ ആവശ്യങ്ങള്‍ വളരെ ചെറുതാണ്. നിങ്ങള്‍ നിങ്ങളുടെ ഭരണഘടനയോടും നിയമവ്യവസ്ഥയോടും നീതി പുലര്‍ത്തണം. മനുഷ്യാവകാശ ധാരണകള്‍ക്കെതിരായ ആദിവാസി ഭൂമിസംരക്ഷണ നിയമ ഭേദഗതി റദ്ദാക്കണം. മര്‍ദിതരുടെ ഐക്യം തകര്‍ത്ത് നിങ്ങളുടെ വൃത്തികെട്ട വ്യവസ്ഥയെ സംരക്ഷിക്കാനുള്ള ഈ നീക്കത്തെ സര്‍വശക്തിയും ഉപയോഗിച്ച് ഞങ്ങള്‍ ചെറുക്കും..കേവലം ഒരു നൂലുണ്ട കൊണ്ടും പ്ലാസ്റ്റിക് പൈപ്പുകൾ കൊണ്ടും ഈ ഭരണകൂടത്തെ കഴിഞ്ഞ ആറ് മണിക്കൂറുകൾ ഞങ്ങൾ പിടിച്ചു നിർത്തി. ഇത് തെളിയിക്കുന്നത് എല്ലാ പിന്തിരിപ്പന്മാരും വെറും കടലാസ് പുലികളാണെന്നാണ്.”
അതെ അനീതിയ്ക്ക് എതിരെ കലാപം ചെയ്യാൻ അവർ വരികയാണ്..ഏറ്റവും മൃഗീയമായ മർദനങ്ങളും പകരം വീട്ടലുകളും പ്രതീക്ഷിച്ചുകൊണ്ടു ധിക്കാരത്തോടെ മുന്നോട്ടുപോകുന്ന മുന്നണി പോരാളികളായ്. ഈ പോരാളികളുടെ പോരാട്ടങ്ങൾ ഒപ്പിയെടുക്കുന്ന സമീര്‍ താഹിര്‍ന്റെ കാമറയും ചിത്രത്തെ ഉജ്ജ്വലമാക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്.
കൂട്ടത്തിൽ വിനുവിന്റെ ഗാനവും, പശ്ചാത്തല സംഗീത മൊരുക്കിയ വിഷ്ണു വിജയും മികവ് പുലർത്തി. വിനായകന്‍, കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, , കനി കുസൃതി,ഇദ്രൻസ് പ്രകാശ് രാജ്, ടി.ജി രവി,ദിലീഷ് പോത്തന്‍, ഉണ്ണിമായ തുടങ്ങിയവരുടെ മികച്ച പ്രകടനം സിനിമയെ കൂടുതൽ ജീവസുറ്റത്താക്കുന്നുണ്ട്.
ഇന്നും തുടർന്ന് കൊണ്ടിരിക്കുന്ന ആദിവാസി ദലിത് ഭൂസമരങ്ങൾ, മുത്തങ്ങയിൽ ഭരണകൂടം നടത്തിയ വെടിവെപ്പ്,ചെങ്ങറ സമരം തുടങ്ങീ സമരങ്ങളുടെ ഫൂട്ടേജുകൾ കൂടെ കാട്ടി കൊണ്ട് മുഖ്യധാരാ സിനിമാ രീതികളുടെ സിനിമാ വാർപ്പ് മാതൃക കളെ പൊളിച്ചടുക്കുന്നുണ്ട് ‘പട’…ഫ്യുഡൽ മാടമ്പി സിനിമകൾ കണ്ട് ശീലിച്ച മലയാളി പ്രേക്ഷകരോട് കേവല മുദ്രാവാക്യം വിളിയിലൂടെ മാത്രമല്ലാതെ മികച്ച രാഷ്ട്രീയം കൂടി സംസാരിക്കുന്നുണ്ട് സിനിമ.
അവസാനമായി ഇതുകൂടി, സിനിമയുടെ സംവിധായകൻ കമൽ കെ. എം ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട്. ” 2022 ലാണ് ഈ സംഭവം നടക്കുന്നതെങ്കിൽ എന്തായിരിക്കും അതിന്റെ പ്രത്യാഘാതമെന്ന് ചിലരെങ്കിലും സിനിമ കണ്ടിറങ്ങുമ്പോൾ ചിന്തിക്കാതിരിക്കില്ല…”
ശരിയാണ് നിലമ്പൂരിലെ കരുളായിയിലും വയനാട്ടിലെ വൈത്തിരിയിലും അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയിലും നടന്ന വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നമ്മുടെ മുന്നിൽ തന്നെയാണല്ലോ നടന്നത്…ആ അർത്ഥത്തിൽ ചൂഷണവും, മര്‍ദ്ദനവും,ദാരിദ്ര്യവുമല്ലാതെ മറ്റൊന്നും ബഹുഭൂരിപക്ഷത്തിനു നല്‍ക്കാത്ത ഈ വ്യവസ്ഥക്കെതിരെ പോരാടിമരിച്ച സഖാക്കൾക്ക് ഒരു tribute കൂടിയാണ് ‘പട..’



