. ഹരിമോഹൻ
ഒരൊറ്റ പിഴവിൽ നിന്ന് അനേകായിരം സാധ്യതകൾ സൃഷ്ടിക്കാൻ കഴിയുന്ന പ്രൊഫഷണലിസത്തിന്റെ വക്താക്കളാണ് ഓസ്ട്രേലിയ എന്ന യാഥാർഥ്യം ഓർമയിൽ വെച്ചുകൊണ്ടു വേണമായിരുന്നു പാകിസ്താൻ ഓരോ നിമിഷവും കളിക്കളത്തിലുണ്ടാവാൻ.
പക്ഷേ, ഏറ്റവും വൃത്തിയായി, ഏറ്റവും മനോഹരമായി ഈ ലോകകപ്പ് ആരെങ്കിലും കളിച്ചിട്ടുണ്ടെങ്കിൽ അതു പാകിസ്താൻ മാത്രമാണ്. ലോക ക്രിക്കറ്റിൽ കളിമികവിന്റെ ഏറ്റക്കുറച്ചിലുകളിലല്ലാതെ തഴയപ്പെട്ട, പരിഹസിക്കപ്പെട്ട, വിമർശിക്കപ്പെട്ട, ഇപ്പോഴും അതങ്ങനെ തന്നെ തുടരാൻ വിധിക്കപ്പെട്ട ടീമാണ്. ആ മാനസികനിലയിൽ നിന്നാണ്, സമ്മർദ്ദത്തിൽ നിന്നാണ് എല്ലാ ഗ്രൂപ്പ് മത്സരങ്ങളും വിജയിച്ച് സെമിയിൽ അവസാന നിമിഷം തോറ്റുപോയത്.
ഇന്നും ഓസ്ട്രേലിയൻ ജയം അത്രയൊന്നും ആഗ്രഹിക്കാത്ത ചിലർ പാകിസ്താൻ മറുവശത്തായതിന്റെ പേരിൽ മാത്രം ആഘോഷിക്കുന്നുണ്ട്. അവരോടാണ്, ഐ.പി.എല്ലിലെ കളിസാധ്യതയും അടുത്ത കാലത്തു ഹോം ഗ്രൗണ്ടിൽ തുടർച്ചയായി കളിച്ചതിന്റെ ആനുകൂല്യവുമൊന്നും ഇല്ലാതെ വന്നാണ് 39 വയസ്സുള്ള ഷൊയിബ് മാലിക്കും 23 വയസ്സുള്ള ഷദാബ് ഖാനും ഒരേപോലെ കളം നിറഞ്ഞു കളിച്ചത്, അഞ്ചു കളികൾ തുടർച്ചയായി ജയിച്ചു കയറിയത്. അതുകൊണ്ടാണ് ഈ തോൽവിയിൽ ഏറ്റവുമധികം വേദന തോന്നുന്നത്.
പക്ഷേ, ഏറെ സാധ്യതകൾ തുറന്നിട്ടുകൊണ്ടാണു പാകിസ്താൻ മടങ്ങുന്നത്. മാത്യു ഹെയ്ഡന്റെ പരിശീലനത്തിൽ അവർ വീണ്ടും സജീവമാകുകയാണ്. അതിനുള്ള ആദ്യ സൂചന വന്നുകഴിഞ്ഞു. 24 വർഷങ്ങൾക്കു ശേഷം ഓസ്ട്രേലിയ പാകിസ്താനിലേക്ക് പോവുകയാണ്, അടുത്ത വർഷം മാർച്ചിൽ. മൂന്നു ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും ഒരു ട്വന്റി-20യും. ബാബറും റിസ്വാനും ഷദാബും ഷഹീനുമൊക്കെ ചേർന്നു കൂടുതൽ പച്ചപ്പു നിറയട്ടെ.



