ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ നിയമിച്ചു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യയുടെ മത്സരങ്ങള്‍ അവസാനിച്ച ശേഷം ദ്രാവിഡ് പുതിയ പരിശീലകനായി ചുമതലയേല്‍ക്കും.
തനിക്ക് ദേശീയ ടീമിനെ മികച്ച രീതിയില്‍ മുന്നോട്ട് നയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ദ്രാവിഡ് പ്രതികരിച്ചു. ദ്രാവിഡിന്റെ വാക്കുകൾ: ‘ഞാന്‍ പുതിയ ചുമതല ഏറ്റെടുക്കാനായി കാത്തിരിക്കുകയാണ്. ശാസ്ത്രിയുടെ കീഴില്‍ ടീം വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇത് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
നേരത്തെ എന്‍സിഎ, അണ്ടര്‍-19, ഇന്ത്യ ‘എ’ എന്നിവയോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതിനാല്‍ കളിക്കാര്‍ക്ക് എല്ലാ ദിവസവും മെച്ചപ്പെടണമെന്നുള്ള അടങ്ങാത്ത ആഗ്രഹമുണ്ടെന്ന് എനിക്ക് നന്നായി അറിയാം. അടുത്ത രണ്ട് വര്‍ഷം ചില സുപ്രധാന മത്സരങ്ങള്‍ നടക്കാനിരിക്കുകയാണ്. നമ്മുടെ കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്താനാണ് ശ്രമം”
അതേസമയം, രവി ശാസ്ത്രിയുടെ ഒഴിവിലേയ്ക്ക് പരിഗണിക്കാന്‍ രാഹുല്‍ ദ്രാവിഡിനേക്കാള്‍ മികച്ച ഒരാളില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. വരാനിരിക്കുന്ന രണ്ട് വര്‍ഷത്തിനിടെ രണ്ട് ലോകകപ്പുകള്‍ നടക്കാനിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ദ്രാവിഡ് തന്നെയാണ് ടീമിനെ പരിശീലിപ്പിക്കാന്‍ അനുയോജ്യനായ വ്യക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



