ഇന്റർകോണ്ടിനെന്റൽ കപ്പ് സ്വന്തമാക്കാൻ ഇന്ത്യൻ ടീമിനെ സഹായിച്ച പ്രധാനപ്പെട്ട ഘടകം വെളിപ്പെടുത്തി ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി. ടീമിന്റെ ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക്കിൽ നിന്ന് ലഭിച്ച ശകാരമാണ് തങ്ങൾക്ക് പ്രചോദനമായതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മത്സരത്തിലെ ഹാഫ് ടൈമിൽ അദ്ദേഹം താരങ്ങളെ ശരിക്കും ശകാരിച്ചുവെന്നും അദ്ദേഹത്തിന്റെ ഓരോ വാക്കുകളും പിന്നീട് തങ്ങൾക്ക് പ്രചോദനമായി മാറിയെന്നും അതിനാലാണ് ടീമിന് കപ്പുയർത്താൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
“ഹാഫ് ടൈമിൽ ബോസ് ഞങ്ങളെ ശരിക്കും ശകാരിച്ചു. ആ സമയം ഞങ്ങൾക്ക് ആവശ്യമായ ഒരു വേക്ക്-അപ്പ് കോൾ ആയിരുന്നു അത്.അദ്ദേഹം അന്ന് അവിടെ പറഞ്ഞ ചില കാര്യങ്ങൾ തനിക്ക് ഇപ്പോൾ അവർത്തിക്കാൻ പോലും കഴിയില്ല. എന്നാൽ ആ വാക്കുകൾ പിന്നീട് ഞങ്ങൾക്ക് പ്രചോദനമായി.മത്സരം കഴിഞ്ഞപ്പോഴേക്ക് ഞങ്ങൾക്ക് ഒട്ടും നിരാശരാകേണ്ടി വന്നില്ല.വിജയത്തിൽ ഞങ്ങൾ ഏറെ സന്തുഷ്ടരാണ്’. ഛേത്രി പ്രതികരിച്ചു.
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പിൽ ലെബനനെ 2-0ന് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്.2018 ൽ നടന്ന ഉദ്ഘാടന പതിപ്പിൽ ട്രോഫി ഉയർത്തിയതിന് ശേഷം ഇന്ത്യയുടെ രണ്ടാമത്തെ കിരീട നേട്ടമായിരുന്നു ഇത്.



