“പാവപ്പെട്ട ആൾക്കാരുടെ ജില്ലാ കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയുമെല്ലാം ഈ പോലീസ് സ്റ്റേഷനാണ്… ഇവിടെ എന്ത് കേസിനും പരിഹാരം ഉണ്ടാകും” ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ സാധാരക്കാരനെക്കുറിച്ച് നായകൻ പറയുന്ന ഒരു ഹിറ്റ് ഡയലോഗ് ആണിത്. എസ് ഐ ബിജു പൗലോസ് – നിവിൻ പോളിയുടെ കരിയറിലെ വ്യത്യസ്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജുവിലെ നായകകഥാപാത്രമായിരുന്നു എസ്. ഐ. ബിജു പൗലോസ്. ജനമൈത്രി പോലീസിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ആക്ഷൻ ഹീറോ ബിജു അന്നോളം കണ്ട പോലീസ് കഥകളിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു. സാധാരണക്കാരന്റെ പ്രശ്നങ്ങൾ വളരെ നല്ല രീതിയിൽ ആളുകൾക്ക് ഇമോഷൺലി കണക്ട് ആകുന്ന രീതിയിൽ പറയാൻ സാധിച്ചു എന്നതാണ് ഈ ചിത്രത്തിന്റെ വിജയം.
ചിത്രം റിലീസ് ചെയ്ത് എട്ടു വർഷം പൂർത്തിയാകുമ്പോൾ സിനിമയുടെ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിലെ നായകനായ നിവിൻ പോളി. മലയാള സിനിമ ഇന്നുവരെ കാണാത്ത ഒരു പോലീസ് സ്റ്റേഷൻ ആയിരുന്നു ബിജു പൗലോസിന്റെ. അതിന് ശേഷം വന്ന പല സിനിമകളിലും പോലീസ് സ്റ്റേഷനുകളുടെ സ്വഭാവികത നഷ്ടപ്പെടാതെ കാണിക്കാൻ ഈ സിനിമ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ആക്ഷൻ ഹീറോ ബിജു ഇറങ്ങി എട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും തുടരുന്ന ചിത്രത്തിനോടുള്ള സ്‌നേഹത്തിനും പിന്തുണയ്ക്കും നിവിൻ നന്ദി പറഞ്ഞു. നിർമാതാവ് എന്ന നിലയിൽ നിവിൻ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു ആക്ഷൻ ഹീറോ ബിജു. ചിത്രത്തിന്റെ രണ്ടാം ഭാഗം നിവിൻ പോളിയും ഷംനാസും ചേർന്നാണ് നിർമിക്കുന്നത്. 2016 ഫെബ്രുവരി നാലിനായിരുന്നു ആക്ഷൻ ഹീറോ ബിജു റിലീസ് ചെയ്തത്. അനു ഇമ്മാനുവലായിരുന്നു ചിത്രത്തിലെ നായിക. ജോജു ജോർജ്, അരിസ്റ്റോ സുരേഷ്, മേഘനാഥൻ, രോഹിണി, വിന്ദുജാ മേനോൻ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.



