...
Home Trending കൗതുക കാഴ്ചയായി ലോകത്തിലെ തന്നെ ഏറ്റവും ചെറിയ പശുക്കളായ ഇത്തിരിക്കുഞ്ഞന്‍മാർ

കൗതുക കാഴ്ചയായി ലോകത്തിലെ തന്നെ ഏറ്റവും ചെറിയ പശുക്കളായ ഇത്തിരിക്കുഞ്ഞന്‍മാർ

ആന്ധ്രാ പ്രദേശിലെ പൊങ്കാനൂര്‍ എന്ന സ്ഥലനാമത്തില്‍ നിന്നാണ് പശുക്കള്‍ക്ക് പൊങ്കാനൂര്‍ പശുക്കള്‍ എന്ന പേര് വന്നത്. ഇത്തരം മൂന്ന് കുഞ്ഞുങ്ങള്‍ (കുഞ്ഞിയാമി, നന്തി, പൊന്നൻ) രാജുവിന്റെ തൊഴുത്തിലുണ്ട്. നന്നായി ഇണങ്ങുന്ന ഈ ഇത്തിരി കുഞ്ഞന്മാര്‍ രേഗപ്രതിരോധ ശേഷി ഉള്ളവയാണ്.

347

| അനു ദേവസ്യ

ഇടുക്കി ജില്ലയിലെ കുടയത്തൂര്‍ കോളപ്രയില്‍ കൗതുക കാഴ്ചയായി ഇത്തിരിക്കുഞ്ഞന്‍മാർ… മുറ്റത്ത് കൂടി ഓടി കളിക്കുന്ന കുഞ്ഞിയാമിയെയും നന്തിയെയും പൊന്നനെയും ആദ്യമായി കാണുകയാണെങ്കിൽ ഈ ഇത്തിരി കുഞ്ഞന്മാർ പശുക്കൾ ആണെന്ന് അത്രപ്പെട്ടന്ന് പിടികിട്ടില്ല. ചെള്ളിക്കണ്ടത്തില്‍ രാജു ഗോപാലന്റെയും അജിതയുടെയും വീട്ടിലാണ് ലോകത്തിലെ തന്നെ ഏറ്റവും ചെറിയ പശുക്കളായ പൊങ്കാനൂര്‍ ഇനത്തില്‍പ്പെട്ട കുഞ്ഞി പശുക്കൾ കൗതുകം നിറയ്ക്കുന്നത്. കാഴ്ചയിൽ കുഞ്ഞൻമാർ ആണെങ്കിലും ഏറെ സവിശേഷതകളുള്ള ഇവ അമൂല്യ നിധികള്‍ തന്നെയാണ്.

മണ്ണിനോടും കൃഷിയോടും ഏറെ താല്പര്യം ഉണ്ടായിരുന്നതിനാൽതന്നെ അധ്യാപക വൃത്തിയില്‍നിന്ന് വിരമിച്ചശേഷം രാജു കൃഷിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കൃഷി ആവശ്യങ്ങൾക്കുള്ള ചാണകം വാങ്ങിയിരുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്. അയല്‍വാസിയും അന്നത്തെ കൃഷി ഓഫീസറുമായിരുന്ന മാര്‍ട്ടിന്‍ തോമസിൻെറ ‘നല്ലയിയിനം നാടന്‍ പശുക്കളെ വാങ്ങി വളര്‍ത്തികൂടെ’ എന്ന ചോദ്യമാണ് കന്നുകാലി വളർത്തലിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. അങ്ങനെയാണ് കാസർകോടൻ കുള്ളൻ ഇനം വെച്ചൂര്‍ പശുവിനെ വാങ്ങാൻ തീരുമാനിക്കുന്നത്. മൂവാറ്റുപുഴയ്ക്ക് സമീപം ആവോലിയില്‍ നിന്ന് പശുവിനെ വാങ്ങി.

ഇങ്ങനെ എത്തിച്ച പശുവിന് ബീജ സങ്കലനത്തിലൂടെ പിറന്നത് വെളുപ്പുനിറമുള്ള പശുക്കുട്ടിയാണ്. വെളുപ്പ് നിറമുള്ള വെച്ചൂര്‍ പശുക്കള്‍ അപൂര്‍വ്വമാണ്. കൃഷിയിടത്തില്‍ മേഞ്ഞ് നടന്ന വെളുത്ത വെച്ചൂര്‍ പശുക്കുട്ടിയെ കാണാനിടയായ വെറ്ററിനറി ഡോക്ടര്‍ വേണുഗോപാൽ ആന്ധ്രാ പ്രദേശിലെ പൊങ്കാനൂര്‍ ഇനം മൂരിയുടെ ബീജം സങ്കലനം നടത്താമെന്ന ആശയം മുന്നോട്ട് വച്ചു. തുടർന്ന് ഡോക്ടര്‍ വേണുഗോപാലാണ് ആന്ധ്രാ പ്രദേശിലെ പൊങ്കാനൂര്‍ ഇനം മൂരിയുടെ ബീജം എത്തിച്ച് ഈ പശുവില്‍ ബീജ സങ്കലനം നടത്തിയത്. അങ്ങിനെ രാജുവിന്റെ തൊഴുത്തില്‍ ലോകത്തിലെ ഏറ്റവും ചെറിയ ഇനം പൊങ്കാനൂര്‍ പശുക്കള്‍ ജന്മം എടുത്തു.

ആന്ധ്രാ പ്രദേശിലെ പൊങ്കാനൂര്‍ എന്ന സ്ഥലനാമത്തില്‍ നിന്നാണ് പശുക്കള്‍ക്ക് പൊങ്കാനൂര്‍ പശുക്കള്‍ എന്ന പേര് വന്നത്. ഇത്തരം മൂന്ന് കുഞ്ഞുങ്ങള്‍ (കുഞ്ഞിയാമി, നന്തി, പൊന്നൻ) രാജുവിന്റെ തൊഴുത്തിലുണ്ട്. നന്നായി ഇണങ്ങുന്ന ഈ ഇത്തിരി കുഞ്ഞന്മാര്‍ രേഗപ്രതിരോധ ശേഷി ഉള്ളവയാണ്. വെയിലും മഴയും ഉള്‍പ്പെടെ എല്ലാ കാലാവസ്ഥയോടും പൊരുത്തപ്പെടും എന്നതും ഇവയുടെ പ്രത്യേകതയാണ്. തീറ്റുന്നതിനും പരിപാലിക്കുന്നതിനും പ്രയാസമില്ല.. തീറ്റയും കുറച്ചുമതി. സാധാരണ പുല്ലല്ലാതെ വരവു തീറ്റകള്‍ ഇവയ്ക്ക് കൊടുക്കാറില്ല…

ഒന്നര മുതല്‍ രണ്ടു ലിറ്റര്‍ പാല്‍ വരെ ഒരു പശുവില്‍നിന്ന് ലഭിക്കും. ‘എ ടു മില്‍ക്ക്’ എന്നറിയപ്പെടുന്ന പാലിന് ഗുണനിലവാരവും കൂടുതലായതുകൊണ്ട് വിലയും കൂടുതല്‍ ലഭിക്കും. എന്നാല്‍ പാല്‍ വില്‍ക്കാറില്ലെന്ന് രാജുവും അജിതയും പറയുന്നു. വീട്ടാവശ്യം കഴിഞ്ഞുള്ളത് കുഞ്ഞുങ്ങളെ കുടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവയുടെ ചാണകവും മൂത്രവും നല്ല ഗുണമേന്മയുള്ള വളവുമാണ്. ഇത്തിരിക്കുഞ്ഞന്മാരെ കൂടാതെ ആണും പെണ്ണുമായി ഒമ്പത് നാടന്‍ കാലികളും രാജുവിന്റെ തൊഴുത്തില്‍ ഉണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.