| അനിൽ വി ഉല്ലല
എം.ഡി.എം.എയുമായി യുവതിയും യുവാവും കഴിഞ്ഞ ദിവസമാണ് പോലീസ് പിടിയിലായത് . ഇവരിൽ നിന്ന് 6.6 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയുണ്ടായി. തൊടുപുഴ പെരുമ്പിള്ളിച്ചിറ സ്വദേശി യൂനസ്, കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ എന്നിവരാണ് പിടിയിലായത്. തൊടുപുഴയിലെ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. വളരെ കാലമായി നഗരത്തിലെ കോളജ് വിദ്യാർഥികൾക്ക് ലഹരി എത്തിച്ചു കൊണ്ടിരുന്നവരാണ് ഇവരെന്ന് പൊലീസ് പറയുന്നു.
ലഹരി വില്പന നടത്തുന്ന യുവാക്കൾ വളരെ ആർഭാടകരമായ ജീവിതമാണ് സമൂഹത്തിൽ നയിക്കുന്നത്. വിലകൂടിയ മൊബൈൽ ഫോണുകൾ, പെൺകുട്ടികളെ ഹരം കൊള്ളിക്കുന്ന ന്യൂതന സാങ്കേതികവിദ്യയുള്ള ബൈക്കുകൾ, ബ്രാൻഡഡ് ചെരുപ്പുകൾ ഷർട്ടുകൾ, ജീൻസുകൾ, മറ്റ് ആക്സസറീസുകൾ, കൈയ്യിൽ ഇഷ്ടം പോലെ പണം, വിപുലവും ശക്തവുമായ സുഹൃത്ത് വലയങ്ങൾ.
ഇൻസ്റ്റയിലും ഫെയ്സ്ബുക്കിലും സിനിമ നടന്മാരെ പോലും തോൽപ്പിക്കുന്ന തരത്തിൽ ഫോട്ടോഷൂട്ട് ചെയ്തു കൊണ്ടുള്ള പ്രദർശനങ്ങൾ, സാമാന്യ ഗതിക്ക് ഏതെങ്കിലും ദുർബല സാഹചര്യത്തിൽ ജനിച്ചു വളർന്ന ഒരു പെൺകുട്ടി വീണ് പോവാൻ ഈ ആകർഷണങ്ങളൊക്കെ ധാരാളം മതി.
അതുകൊണ്ട് കേരളത്തിലെ ഓരോ പെൺകുട്ടികൾക്കും രക്ഷിതാക്കൾക്കും ഈ സംഭവം ഒരു താക്കീത് ആണ് . ഓരോ പെൺകുട്ടികളുടെയും ആൺ കുട്ടികളുടെയും സൗഹൃദങ്ങളെ കൃത്യമായി മാതാപിതാക്കൾ നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യുക . അവർ എവിടെ പോകുന്നു എന്ന് കൃത്യമായി അറിഞ്ഞിരിക്കുക . അവരുടെ പെരുമാറ്റത്തിലുള്ള അസ്വാഭാവികതകളെ നിരീക്ഷിക്കുക .
സ്വഭാവ വൈകല്യങ്ങളെ തിരിച്ചറിയുക ഇല്ലെങ്കിൽ പ്രണയം നടിച്ച് പറഞ്ഞ് പ്രലോഭിപ്പിച്ച് ഓരോ പെൺകുട്ടികളെയും ഇവന്മാർ ഓരോ ലോഡ്ജ് മുറികളിലും കൊണ്ടുപോയി കാമകേളികൾക്ക് വിധേയമാക്കും. ഇവൻറെ കയ്യിൽ മയക്കുമരുന്നുണ്ടോ എന്നുള്ള വിവരവും ഇവൻ പോലീസിന്റെയും എക്സൈസിന്റെയും നോട്ടപ്പുള്ളി ആണോ എന്നുള്ള കാര്യവും ഒരുപക്ഷേ ആ പെൺകുട്ടി അറിഞ്ഞിരിക്കണമെന്നില്ല.
അവൾ അവൻറെ പ്രണയത്തിൽ വിശ്വസിച്ചാണ് ഇല്ലെങ്കിൽ അവൻ പറഞ്ഞു വിശ്വസിപ്പിച്ച് ആയിരിക്കും ആ ലോഡ്ജ് മുറിയിലേക്ക് ആ കുട്ടിയെ കൂട്ടിക്കൊണ്ടുവന്നത്. വിലകൂടിയ ആഡംബര കാറുകൾ മാറിമാറി വാടകയ്ക്ക് എടുത്ത് നടത്തുന്ന ഉല്ലാസ സവാരികളിൽ പലപ്പോഴും പെൺകുട്ടികളും പെട്ടു പോകാറുണ്ട് ഇത് ഡ്രഗ്സ് കടത്തുന്നതിനുള്ള ഒരു മറ മാത്രമാണ്.
കൂടെ പോകുന്ന കുട്ടികൾ ചതിയിലാണ് അകപ്പെട്ടിരിക്കുന്നതെന്നുള്ള വിവരം അവർ അറിയുന്നില്ല. വിലകൂടിയ കാറും വണ്ടിയിൽ പെൺകുട്ടികളും ഉണ്ടെങ്കിൽ പലപ്പോഴും ആ വണ്ടി പോലീസ് ചെക്ക് ചെയ്യാതെ കടത്തിവിടും. അങ്ങനെ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ചതിക്കുഴികൾ ഒരുപാടുണ്ട്. അതിൽ അകപ്പെട്ട് വഴിതെറ്റി പോകുന്ന യുവതലമുറയുടെ പ്രതീകമാണവൾ. അവളുടെ കരച്ചിലുകൾ ആവർത്തിക്കാതിരിക്കട്ടെ



