ഓസ്‌ട്രേലിയക്ക് എതിരെയുള്ള ടെസ്റ്റ് പരമ്പര കളിക്കാൻ താലിബാൻ അനുവാദം നൽകിയതായി അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്. 2021ൽ നടക്കുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ ടെസ്റ്റ് ഉൾപ്പെടുന്ന പരമ്പരക്ക് താലിബാൻ പച്ചക്കൊടി കാണിച്ചതായി അഫ്ഗാൻ ക്രിക്കറ്റ് ബോർഡിന്റെ ഒരു ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹമീദ് ഷിൻവാരി പറയുന്ന പ്രകാരം അടുത്ത വർഷം ഒരു ടെസ്റ്റ് പരമ്പരയ്ക്കായി അഫ്ഗാനിസ്ഥാൻ ടീം ഇന്ത്യ സന്ദർശിക്കാനും സാധ്യതയുമുണ്ട്.
“താലിബാൻ ഭരണകൂടം ക്രിക്കറ്റിനെ പിന്തുണക്കുന്നുണ്ട്, ഞങ്ങളുടെ എല്ലാ മത്സരങ്ങളും മുൻനിശ്ചയിച്ച പ്രകാരം നടക്കും. താലിബാൻ ഇപ്പോൾ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തെയും അതിനു പിന്നാലെ 2022ന്റെ ആദ്യ പാദത്തിൽ നടക്കുന്ന ഇന്ത്യൻ പര്യടനത്തെയും പിന്തുണയ്ക്കുന്നതായി താലിബാൻ കൾച്ചറൽ കമ്മീഷൻ വക്താവ് ഞങ്ങളോട് പറഞ്ഞു,” ഷിൻവാരി പറഞ്ഞു.
ഓസ്‌ട്രേലിയൻ പര്യടനത്തിന് മുമ്പ് അഫ്ഗാനിസ്ഥാൻ ഒക്ടോബർ 17 മുതൽ നവംബർ 15 വരെ യുഎഇയിൽ നടക്കുന്ന ടി20 ലോകകപ്പിൽ കളിക്കും. എന്നാൽ പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പര അടുത്ത വർഷം വരെ മാറ്റിവച്ചിട്ടുണ്ട്.
“അവർ (താലിബാൻ) ക്രിക്കറ്റിനെ പിന്തുണയ്ക്കുന്നു, ഞങ്ങൾക്ക് അവരിൽ നിന്ന് ഗ്രീൻ സിഗ്നൽ ലഭിച്ചു. അവർ സ്പോർട്സിനെ പിന്തുണയ്ക്കുമെന്നതിന് യുവാക്കൾക്കുളള വ്യക്തമായ സന്ദേശമാണിത്. ഇതൊരു നല്ല അടയാളമാണ്,” ഷിൻവാരി പറഞ്ഞു.



