സംസ്ഥാനത്തെ കോളേജുകളിൽ ഇനി പുസ്തകങ്ങൾ മാത്രമല്ല,പ്രണയത്തിൽ ഉണ്ടാകേണ്ട പരസ്പര ബഹുമാനത്തെ കുറിച്ചും പഠിക്കാൻ പദ്ധതി വരുന്നു. പ്രണയത്തെ തുടർന്നുള്ള പകയും ശേഷം നടക്കുന്ന കൊലപാതകങ്ങൾക്കുമെതിരെ സംസ്ഥാന യുവജന കമ്മിഷന്റെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി ഒരുങ്ങുന്നത്.
ഇതിന്റെ ഭാഗമായി കോളേജ് തലങ്ങളിൽ പ്രത്യേക കാമ്പെയിൻ ആരംഭിക്കും. മെന്ററിംഗ് യംഗ് കേരള എന്ന് പേരിട്ടിരിക്കുന്ന കാമ്പെയ്‌നിൽ കേരളത്തിൽ വർദ്ധിച്ചുവരുന്ന സ്ത്രീധന കൊലപാതകങ്ങളും പ്രണയനൈരാശ്യം മൂലം ഉണ്ടാകുന്ന ക്രൂരകൃത്യങ്ങൾ തടയുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാകുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസതലം തൊട്ട് പദ്ധതി ആരംഭിക്കുന്നത്. വിദ്യാർത്ഥികളെ ഇത്തരം വിഷയങ്ങളിൽ ബോധവാന്മാരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇതിനു വേണ്ടി സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ വിദ്യാർത്ഥികളുമായി സംവാദം നടത്തും. സാമൂഹിക പ്രവർത്തകർ, മനഃശാസ്ത്രജ്ഞർ, ഡോക്ടർമാർ, കലാകാരന്മാർ എന്നിവർ ഇതിലുണ്ടാകും. വിദ്യാർത്ഥകളിൽ മാനസികമായ കരുത്ത് ഉണ്ടാക്കുക, ബന്ധങ്ങളിലെ ജനാധിപത്യം, നോ പറഞ്ഞാൽ ഉണ്ടാകുന്ന പ്രകോപനങ്ങളെ എങ്ങനെ ചെറുക്കാം, സ്ത്രീധനം, അതുമായി ബന്ധപ്പെട്ട പീഡനങ്ങൾ, കുടുംബങ്ങളിൽ ഉണ്ടാകുന്ന വേർതിരിവ്, ജാതീയമായ വേർതിരിവ് എന്നിവയാണ് കാമ്പെയ്‌നുകളിൽ വിഷയമാക്കുക. ക്യാമ്പസുകൾക്ക് സമീപമുള്ള വിദഗ്ദ്ധരെ ഉൾക്കൊള്ളിച്ചായിരിക്കും പ്രവർത്തനം. ഇതോടൊപ്പം എൻ.എസ്.എസ്, എൻ.സി.സി തുടങ്ങി വിവിധ ക്ലബ്ബുകളുടെ സേവനവും പദ്ധതിക്ക് ഉപയോഗപ്പെടുത്തും.



