സാഹസിക വിനോദസഞ്ചാര മേഖലയിൽ, ഒരു ഗ്ലാസ് പാലം കടക്കുമ്പോഴുള്ള ഹൃദയമിടിപ്പ് ഉണർത്തുന്ന ആവേശവും അത്ഭുതവും ഇനി ഇടുക്കിക്കും സ്വന്തം. അതിമനോഹരമായ ഭൂപ്രകൃതിക്ക് മുകളിൽ വിസ്മയം തീർക്കുന്ന ചില്ലുപാലം വാഗമൺ കോലാഹലമേട്ടിലെ അഡ്വഞ്ചർ പാർക്കിലാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കാൻഡിലിവർ ചില്ലുപാലമാണിത്. സമുദ്ര നിരപ്പിൽനിന്ന് 3500 അടി ഉയരത്തിലുള്ള പാലത്തിൽ കയറിയാൽ മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകൾ വരെ കാണാൻ സാധിക്കും.
സാഹസികതയുടെ ആവേശവും വാസ്തുവിദ്യയുടെ കലയും സമന്വയിപ്പിക്കുന്ന എഞ്ചിനീയറിംഗ് വിസ്മയങ്ങളാണ് ഗ്ലാസ് ബ്രിഡ്ജുകൾ. ഗ്ലാസ് പാലങ്ങളിൽ സുതാര്യമായ ഗ്ലാസ് പാനലുകൾ ഉണ്ട്, ഇത് നിർഭയരായ യാത്രക്കാർക്ക് നേരിട്ട് നിലത്തേക്ക്, നൂറുകണക്കിന് അടി താഴെയുള്ള കാഴ്ച നൽകുന്നു. കാൽക്കീഴിൽ ലോകം വികസിക്കുന്നത് കാണുമ്പോൾ ഓരോ ചുവടും ഭയത്തിന്റെയും ആവേശത്തിൻെറയും മിശ്രിത അനുഭവം സമ്മാനിക്കുന്നു.
പൊതു–സ്വകാര്യ പങ്കാളിത്തത്തിൽ ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത്മാതാ വെഞ്ചേഴ്സും ചേർന്നാണു പാലം നിർമിച്ചത്. 120 അടി നീളമുളള പാലത്തിനു മൂന്ന് കോടി രൂപയാണ് നിർമാണച്ചെലവ്. 500 രൂപയാണു പാലത്തിലേക്കുള്ള പ്രവേശനഫീസ് ഈടാക്കുന്നത്.
സാഹസിക ടൂറിസത്തിന്റെ ലോകത്ത് ഗ്ലാസ് ബ്രിഡ്ജുകൾ സവിശേഷമായ ഒരു ഇടം കൊത്തിയെടുത്തുകഴിഞ്ഞു. ഭയത്തിന്റെയും ധൈര്യത്തിൻെറയും ആവേശകരമായ സംയോജനമാണ് പാലം സഞ്ചാരികൾക്ക് വാഗ്ദാനം ചെയ്യുന്നത്. സ്ഫടികത്തിലേക്ക് ആ ആദ്യ ചുവടുവെക്കാൻ ധൈര്യപ്പെടുന്നവർക്ക്, ആവേശകരമായ ഓർമ്മകൾക്കപ്പുറം നമുക്ക് ചുറ്റുമുള്ള ലോകത്തിന്റെ അതിരുകളില്ലാത്ത സൗന്ദര്യത്തിന്റെ ചിത്രങ്ങളിലൊന്ന് ഹൃദയത്തിൽ പതിക്കാൻ കഴിയും. വിസ്മയത്തിൻെറ സാഹസികത തേടുന്ന ഏതൊരു സഞ്ചാരിക്കും ഇനി വാഗമണ്ണിലേക്ക് എത്താം. ഇടുക്കിയുടെ ടൂറിസം മേഖലയ്ക്ക് ഗ്ലാസ് ബ്രിഡ്ജ് പുത്തൻ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ.



