വ്യാജ പുരാവസ്തുക്കൾ കാട്ടിയുള്ള തട്ടിപ്പു കേസില്‍ മോന്‍സന്‍ മാവുങ്കലിനെതിരായ പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ ഹൈക്കോടതിക്ക് അതൃപ്തി. ഇന്ന് കേസ് പരിഗണിക്കുമ്പോള്‍, അറിയേണ്ടത് മോന്‍സനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണമല്ലെന്നു പറഞ്ഞ കോടതി ഡിജിപിയുടെ സത്യവാങ്മൂലത്തില്‍ സംസാരിച്ചത് വളരെ രോഷത്തോടെയായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ കണ്ണില്‍ പൊടിയിട്ട് മോന്‍സന്‍ എല്ലാവരെയും കബളിപ്പിച്ചു.
സംസ്ഥാന പോലീസ് മേധാവി സമര്‍പ്പിച്ച സത്യവാങ്മൂലം കൂടുതല്‍ സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇതിനിടയിൽ ഐജി ലക്ഷ്മണ നടത്തിയ ഇടപെടലിനെ കുറിച്ച് സത്യവാങ്മൂലത്തല്‍ വ്യക്തതയില്ല, സർക്കാരിന്റെ കീഴിലുള്ള എല്ലാ സംവിധാനങ്ങളെയും മോന്‍സന്‍ തന്നിഷ്ടത്തിന് ഉപയോഗിച്ചെന്നും കോടതി പറഞ്ഞു. മാത്രമല്ല, മോന്‍സനെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഭയപ്പെടുന്നുണ്ടോ എന്നു കോടതി ആരാഞ്ഞു.
മോന്‍സന്റെ വീട് സന്ദര്‍ശിച്ച ഡിജിപിക്ക് അയാളിൽ സംശയം തോന്നിയെങ്കില്‍ എന്തുകൊണ്ട് ആ സമയം നടപടി സ്വീകരിച്ചില്ലെന്നു കോടതി ചോദിച്ചു. മോൻസാന്റ വീട്ടില്‍ കണ്ട വസ്തുക്കള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണോ എന്ന് ആരും അന്വേഷിച്ചില്ല. സംശയം തോന്നി അന്വേഷണം നടത്താന്‍ ഡിജിപി കത്ത് നല്‍കിയ ശേഷമല്ലേ മോന്‍സന്‍ പൊലീസ് സംരക്ഷണം തേടി കത്ത് നല്‍കയിത് എന്നായിരുന്നു കോടതിയുടെ മറ്റൊരു ചോദ്യം.



