കേന്ദ്ര മന്ത്രിസഭയിലെ പുതിയ സഹകരണ മന്ത്രാലയ രൂപീകരണം ദൂരവ്യാപകമായ ചില ഉദ്ദേശ്യങ്ങൾ ഉൾക്കൊണ്ടു കൊണ്ടുള്ളതാണെന്ന ചിന്ത ശക്തമാകുകയാണ്. സംസ്ഥാനങ്ങളുടെ ഭരണത്തിനു കീഴിലുള്ള സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട അധികാരങ്ങൾ പിടിച്ചെടുക്കാനുള്ളതാണ് പുതിയ നീക്കമെന്ന് ഭയപ്പെടുന്നു.
‘സഹകർ സേ സമൃദ്ധി’ അഥവാ സഹകരണത്തിലൂടെയുള്ള പുരോഗതിയുടെ ദർശനം സാക്ഷാത്കരിക്കുന്നതിനാണ് മോദി സർക്കാർ ഇങ്ങനെയൊരു ആശയം മുന്നോട്ടുവച്ചതെന്നാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന് ഈ മന്ത്രാലയം പ്രത്യേക ഭരണ, നിയമ, നയ ചട്ടക്കൂട് നിർമ്മിക്കും.
സമൂഹത്തിന്റെ അടിത്തട്ടിലേക്കെത്തുന്ന ഒരു യഥാർത്ഥ ജനാധിപത്യ പ്രസ്ഥാനമെന്ന നിലയിൽ സഹകരണസംഘങ്ങളെ കൂടുതൽ മെച്ചമാക്കാൻ ഇത് സഹായിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. പക്ഷെ ഈ നടപടിയെ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ കക്ഷികൾ വിമർശിച്ചിട്ടുണ്ട്.
“രാജ്യത്തിന്റെ ഫെഡറൽ ഘടനയ്‌ക്കെതിരായ ആക്രമണം” എന്നാണ് ഇടതുസംഘങ്ങൾ നടപടിയെ വിമർശിച്ചത്. ഈ നീക്കത്തിന്റെ ആഘാതം കൂടുതലും മഹാരാഷ്ട്രയിലും ഗുജറാത്തിലും അനുഭവപ്പെടുമെന്നാണ് കരുതുന്നത്, അവിടെ പഞ്ചസാര, പാൽ ഉൽപാദനം, എന്നിവയിൽ നഗര, ഗ്രാമീണ കാർഷികേതര ക്രെഡിറ്റ് സൊസൈറ്റികളിൽ വ്യാപൃതരായ നിരവധി വലിയ സഹകരണ സംഘങ്ങളുണ്ട്. മഹാരാഷ്ട്രയിൽ മാത്രം 21,000 പ്രാഥമിക കാർഷിക ക്രെഡിറ്റ് സൊസൈറ്റികളും 31 ജില്ലാ സഹകരണ ബാങ്കുകളും ഉണ്ട്.
2002 ലെ മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റീസ് ആക്റ്റ് ഭരിക്കുന്ന ഈ സൊസൈറ്റികളുടെ മേൽ നിയന്ത്രണം നേടാൻ ഭാരതീയ ജനതാ പാർട്ടിക്ക് ഇനി നിയമനിർമ്മാണം മൂലം എളുപ്പത്തിൽ കഴിയുമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു, ഇപ്പോൾ അവയിൽ പലതും പ്രധാനമായും നിയന്ത്രിക്കുന്നത് കോൺഗ്രസും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുമാണ്.
ശക്തമായ സഹകരണ മേഖലയിൽ നിലയുറപ്പിച്ച കോൺഗ്രസ്-എൻസിപി കേന്ദ്രങ്ങളിലേക്ക് ബിജെപിയ്ക്ക് “ബാക്ക്ഡോർ പ്രവേശനം” നൽകാനാണ് ഈ നീക്കമെന്ന് മറ്റ് പാർട്ടി നേതാക്കൾ അടിവരയിട്ടു പറയുന്നു.
രാജ്യത്തിന്റെ ഫെഡറൽ ഘടനയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി ഇടതുപാർട്ടികളും ഈ നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തത് ഭരണഘടനയുടെ ഏഴാമത്തെ ഷെഡ്യൂളിലെ സഹകരണ സംഘങ്ങൾ ഒരു സംസ്ഥാന വിഷയമാണ്. ഇത് ഫെഡറലിസത്തിനെതിരായ മറ്റൊരു ആക്രമണമാണ്. രാജ്യമെമ്പാടും കൊള്ളയടിച്ചതിന് ശേഷം ഇനി സഹകരണ ബാങ്കുകൾ കൂടി കൊള്ളയടിക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന നീക്കമെന്നാണ് അദ്ദേഹം പറയുന്നത്
സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയും ഈ മന്ത്രാലയത്തിന്റെ “ലക്ഷ്യവും വ്യാപ്തിയും” ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് എന്തുകൊണ്ട് ഇത് നൽകിയെന്ന് ആലോചിക്കേണ്ടതുമാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. സഹകരണ മേഖല സംസ്ഥാന സർക്കാരുകളുടെ പരിധിയിലാണ്. ഇത് സംസ്ഥാനങ്ങളുടെ അവകാശങ്ങളും അധികാരങ്ങളും തട്ടിയെടുക്കുകയല്ലാതെ മറ്റൊന്നുമല്ലെന്നും ഡി രാജ അഭിപ്രായപ്പെടുന്നു.



