”ഇവിടെ ഇപ്പോൾ എനിക്കും എന്റെ ഭര്‍ത്താവിനും വിശപ്പ് സഹിക്കാം. എന്നാൽ, ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് അതിന് കഴിയില്ല. അവര്‍ വിശന്ന് കരയുന്നത് കേള്‍ക്കുന്നത് വളരെ സങ്കടകരമായ കാര്യമാണ്. ഇപ്പോൾ ഞങ്ങള്‍ വൈകുന്നേരം മാത്രമാണ് ആഹാരം കഴിക്കുന്നത്.
മറ്റുചിലപ്പോൾ ചില ദിവസങ്ങളില്‍ ഒന്നും കഴിക്കാതെയും ഉറങ്ങാറുണ്ട്. രാവിലെ ചായ മാത്രം കുടിച്ചാണ് ജീവിക്കുന്നത്”. 35കാരിയായ സര്‍ഘുന പറയുന്നു. അഫ്‌ഗാനിലെ രണ്ട് കുട്ടികളുടെ അമ്മയാണ് 35കാരിയായ സര്‍ഘുന. രാജ്യമാകെ വിലക്കയറ്റം രൂക്ഷമായതോടെ ആഹാര സാധനങ്ങള്‍ പോലും വാങ്ങാന്‍ കഴിയുന്നില്ലെന്നാണ് സന്‍ഘുന പറയുന്നത്.
കൂടുതൽ ദിവസങ്ങളിലും ബ്രെഡ് മാത്രമാണ് കഴിക്കുന്നതെന്ന് സര്‍ഘുനയുടെ 8 വയസുകാരനായ മകന്‍ പറഞ്ഞു. അടിയന്തിരമായി നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കുട്ടികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് അഫ്ഗാനികള്‍ പട്ടിണി കാരണം മരിക്കാനിടവരുമെന്ന് യുഎന്‍ അഫ്‌ഗാന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
രണ്ട് ദശാബ്ദക്കാലം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്മാറിയത്. തൊട്ടുപിന്നാലെ അതിവേഗം താലിബാന്‍ ഭരണം പിടിക്കുകയായിരുന്നു. നിലവിൽ ആഹാരം കഴിക്കാന്‍ സ്വത്തുക്കളെല്ലാം വില്‍ക്കുകയെന്ന മാര്‍ഗം മാത്രമാണ് ജനങ്ങളുടെ മുന്നിലുള്ളത്. സര്‍ക്കാര്‍ ജോലി ചെയ്യുന്നവർക്ക് ശമ്പളം നല്‍കാനോ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനോ പോലും താലിബാന് കഴിയുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ഇപ്പോൾ തന്നെ അതിവേഗം 2.8 കോടിയോളം ജനങ്ങള്‍ അ്ഫ്ഗാനില്‍ പട്ടിണിയിലേയ്ക്ക് പോവുകയാണെന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏകദേശം 4 കോടിയാണ് അഫ്ഗാനിലെ ജനസംഖ്യ.



