തീവ്രവാദത്തിന് ധനസഹായം ലഭിക്കുന്ന മാർഗങ്ങള്‍ ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാനില്ലെന്നറിയിച്ച് 14 ലോക രാജ്യങ്ങള്‍. പൊതുതിരഞ്ഞെടുപ്പും ലോകകപ്പും ചൂണ്ടിക്കാട്ടിയാണ് നോ മണി ഫോർ ടെറർ സമ്മേളനത്തില്‍ നിന്ന് രാജ്യങ്ങള്‍ മാറി നില്‍ക്കുന്നത്.
ഈ മാസം 18,19 തീയതികളിൽ നടക്കുന്ന സമ്മേളനത്തിന് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്.50 രാജ്യങ്ങൾ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നിലവിൽ 14 രാജ്യങ്ങൾ പങ്കെടുക്കാനാകില്ലെന്ന് അറിയിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നവംബർ 20 മുതൽ ആരംഭിക്കുന്ന ഫിഫ-2022 ലോകകപ്പ് പ്രമാണിച്ച് സമ്മേളനത്തില്‍ പങ്കെടുക്കാനില്ലെന്ന് ഖത്തർ അറിയിച്ചു.
അതേസമയം, ഈ മാസം പാർലമെന്റ് പിരിച്ചുവിട്ടതിന് ശേഷം പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പങ്കെടുക്കാനാകില്ലെന്ന് മലേഷ്യയും പുതിയ സർക്കാർ രൂപീകരണം കാരണം വിട്ടുനിൽക്കുമെന്ന് ഇറാഖും അറിയിച്ചതായാണ് വിവരം.
ഭീകരവാദം, ഭീകരർക്കുള്ള ഫണ്ടിംഗ്, ഇന്റർനെറ്റ് ഉപയോഗം, തീവ്രവാദ ധനസഹായം തടയുന്നതിനുള്ള വെല്ലുവിളികൾ നേരിടുന്നതിനുള്ള അന്താരാഷ്ട്ര സഹകരണം തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ചയാകും. കഴിഞ്ഞ മാസം യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ തീവ്രവാദ വിരുദ്ധ സമിതി യോഗത്തിൽ ഉന്നയിച്ച പ്രധാന ആശങ്കകളിൽ ഒന്നാണ് ക്രിപ്‌റ്റോകറൻസി വഴിയുള്ള തീവ്രവാദ ഫണ്ടിംഗും തീവ്രവാദ സംഘടനകളുടെ ഇന്റർനെറ്റ് ഉപയോഗവും



