രാജ്യത്ത് ആദ്യമായി ജമ്മു കശ്മീരിൽ ലിഥിയം ശേഖരം കണ്ടെത്തിയതായി സർക്കാർ വ്യാഴാഴ്ച അറിയിച്ചു. ലിഥിയം ഒരു നോൺ-ഫെറസ് ലോഹമാണ്, ഇത് ഇവി ബാറ്ററികളിലെ പ്രധാന ഘടകങ്ങളിലൊന്നാണ്. “ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തിയിരിക്കുന്നത് ജമ്മു കശ്മീരിലാണ്,” മൈൻസ് സെക്രട്ടറി വിവേക് ഭരദ്വാജ് പറഞ്ഞു.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) നടത്തിയ പര്യവേക്ഷണത്തിൽ ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ലിഥിയം ശേഖരം കണ്ടെത്തി. വളർന്നുവരുന്ന സാങ്കേതികവിദ്യകൾക്കായുള്ള നിർണായക ധാതു വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന്, ഓസ്‌ട്രേലിയയിൽ നിന്നും അർജന്റീനയിൽ നിന്നും ലിഥിയം ഉൾപ്പെടെയുള്ള ധാതുക്കൾ സുരക്ഷിതമാക്കാൻ സർക്കാർ നിരവധി മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതായി ഖനി മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നു.
നിലവിൽ ലിഥിയം, നിക്കൽ, കൊബാൾട്ട് തുടങ്ങിയ ധാതുക്കളുടെ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. 62-ാമത് സെൻട്രൽ ജിയോളജിക്കൽ പ്രോഗ്രാമിംഗ് ബോർഡ് മീറ്റിംഗിൽ സംസാരിച്ച ഭരദ്വാജ്, അത് മൊബൈൽ ഫോണായാലും സോളാർ പാനലായാലും എല്ലായിടത്തും നിർണായക ധാതുക്കൾ ആവശ്യമാണെന്ന് പറഞ്ഞു.
സ്വാശ്രയത്വം കൈവരിക്കുന്നതിന്, നിർണായകമായ ധാതുക്കൾ കണ്ടെത്തുകയും അത് സംസ്കരിക്കുകയും ചെയ്യേണ്ടത് രാജ്യത്തിന് വളരെ പ്രധാനമാണ്, അദ്ദേഹം പറഞ്ഞു. സ്വർണ്ണ ഇറക്കുമതി കുറച്ചാൽ നമ്മൾ ആത്മനിർഭർ ആകുമെന്നും അദ്ദേഹം പറഞ്ഞു.



