കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തുടനീളം 669 പോലീസ് കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) നൽകിയ ഡാറ്റ ഉദ്ധരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ (എംഎച്ച്എ) ഉദ്യോഗസ്ഥർ പറയുന്നു. എൻഎച്ച്ആർസിയുടെ കണക്കുകൾ പ്രകാരം 2021-22ൽ 175, 2020-21ൽ 100, 2019-21ൽ 112, 2018-19ൽ 136, 2017-18ൽ 146 എന്നിങ്ങനെയാണ് പൊലീസ് കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
“2017 ഏപ്രിൽ 1 മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിൽ, കസ്റ്റഡി മരണങ്ങളുടെ സംഭവങ്ങളിൽ 201 കേസുകളിൽ 5.8 കോടി രൂപ ധനസഹായവും ഒരു കേസിൽ അച്ചടക്ക നടപടിയും എൻഎച്ച്ആർസി ശുപാർശ ചെയ്തു.”- ഒരു മുതിർന്ന എംഎച്ച്എ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം പോലീസും പൊതു ക്രമവും സംസ്ഥാന വിഷയമായതിനാൽ, മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്ന് വ്യക്തികളെ സംരക്ഷിക്കേണ്ടത് പ്രവിശ്യാ സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട് എംഎച്ച്‌എ കാലാകാലങ്ങളിൽ ഉപദേശങ്ങൾ നൽകുന്നുണ്ടെന്ന് കേന്ദ്ര സഹമന്ത്രി (ആഭ്യന്തര) നിത്യാനന്ദ് റായ് അടുത്തിടെ പാർലമെന്റിനെ അറിയിച്ചിരുന്നു. 1993-ലെ മനുഷ്യാവകാശ സംരക്ഷണ നിയമം കേന്ദ്രം നടപ്പാക്കിയിട്ടുണ്ടെന്നും സർക്കാർ ഉദ്യോഗസ്ഥരുടെ മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കാൻ എൻഎച്ച്ആർസിയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളും സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
“മനുഷ്യാവകാശങ്ങളെക്കുറിച്ചും പ്രത്യേകിച്ച്, കസ്റ്റഡിയിലുള്ള വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയും പൊതുപ്രവർത്തകരെ ബോധവൽക്കരിക്കാൻ NHRC കാലാകാലങ്ങളിൽ ശിൽപശാലകളും സെമിനാറുകളും സംഘടിപ്പിക്കാറുണ്ട്,” മന്ത്രി കൂട്ടിച്ചേർത്തു



