ശാസ്ത്രം ഓരോ ദിവസവും വളരുകയാണ്. ലോകം വിരൽത്തുമ്പിലാണ് എന്ന പ്രയോഗം ഓക്കെ പഴഞ്ചനായി മാറി. എ.ഐയുടെ കൂടെ കടന്നുവരവോടെ ടെക്നോളജികൾ കുറെകൂടി വിശാലമായി. ഈ വർഷം നടന്ന ‘വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിന്റെ’ പ്രധാന ആകർഷണമായിരുന്നു ആപ്പിൾ അവതരിപ്പിച്ച ‘ആപ്പിൾ വിഷൻ പ്രോ’. ജൂണിൽ അവതരിപ്പിച്ച ആപ്പിളിന്റെ പ്രീമിയം വിആർ ഹെഡ്സെറ്റ് അടുത്ത വർഷം ഫെബ്രുവരിയോടെ പുറത്തിറങ്ങുമെന്നാണ് സൂചന. ലോഞ്ചിന്റെ ആദ്യപടിയായി അമേരിക്കയിൽ മാത്രമായിരിക്കും ആപ്പിൾ വിഷൻ പ്രോ ലഭ്യമാകുക. റിപ്പോർട്ട് പ്രകാരം ചൈനയിലായിരിക്കും ആപ്പിളിന്റെ വിഷൻ പ്രോ ഹെഡ്‌സെറ്റുകളുടെ നിർമാണം. വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റുകളുടെ വിപണിയിൽ മെറ്റ അടക്കമുള്ള ടെക് ഭീമന്മാരുടെ ഇടയിലേക്കാണ് ആപ്പിൾ നൂതന സാങ്കേതികവിദ്യ അവതരിപ്പിച്ചത്. വലിയ സ്വീകാര്യതയാണ് ആപ്പിളിന്റെ വിആർ ഹെഡ്സെറ്റിന് ലഭിച്ചത്.
100 അടി വലിപ്പവും ഐഒഎസ്, ഐപാഡ്ഒഎസ്, മാക് ഒഎസ് ആപ്പ് അനുഭവങ്ങളും ടിവി പ്രോഗ്രാമുകളും 3ഡി സിനിമകളും എല്ലാം ആസ്വദിക്കാൻ സജ്ജമാക്കിയിട്ടുള്ളതാണ് ആപ്പിളിന്റെ ഏറ്റവും പുതിയ വിആർ ഹെഡ്സെറ്റ്. സ്‌ക്രീനിന്റെ വലുപ്പം ഇഷ്ടത്തിനനുസരിച്ച് ക്രമീകരിക്കാവുന്നതാണ്. ഐഫോണിന്റെ ഒരു പിക്‌സലിന്റെ സ്ഥാനത്ത് 64 പിക്‌സലുകള്‍ ആയിരിക്കും വിഷന്‍ പ്രോയില്‍ ഉണ്ടായിരിക്കുക. കൂടാതെ, ഡുവൽ ബില്‍റ്റ്-ഇന്‍ സ്പീക്കറുകളും വിഷൻ പ്രോയിലുണ്ട്. ലോകത്തെ ആദ്യത്തെ സ്‌പേഷ്യല്‍ ഓപ്പറേറ്റിങ് സിസ്റ്റം ആണ് വിഷൻ പ്രോയിലുള്ളതെന്നാണ് ആപ്പിളിന്റെ അവകാശ വാദം.

ഇതിനു പുറമെ, ഒട്ടനവധി പ്രത്യേകതകളും ഫീച്ചറുകളും വിഷൻ പ്രോയിൽ സജ്ജമാക്കിയിട്ടുണ്ട്. കണ്ടുശീലിച്ച, ഉപയോഗിച്ച് പഴക്കമുള്ള വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് അല്ല ആപ്പിൾ രൂപകൽപന ചെയ്തിട്ടുള്ളത്. വിഷൻ പ്രോ ഉപയോഗിക്കുന്നതിലൂടെ ചുറ്റുപാടുകളെ പശ്ചാത്തലമാക്കി ഓഗ്മെന്റഡ് റിയാലിറ്റിയിൽ ദൃശ്യങ്ങള്‍ കാണാൻ സാധിക്കും. വിഷൻ പ്രോ’യിലൂടെ വിഷ്വൽ ടെക്നോളജിയിൽ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് ആപ്പിൾ. നിലവിലുള്ള എല്ലാ ടെക് ഉപകരണങ്ങൾക്കും ഭാവിയിൽ പകരമാകാനുള്ള സാങ്കേതിക വിദ്യയുടെ തുടക്കമാണ് ആപ്പിൾ വിഷൻ പ്രോയുടെ വരവിലൂടെ സാധിക്കുന്നതെന്നാണ് ടെക് ലോകത്തെ വിദഗ്ധർ വിലയിരുത്തുന്നത്. ഏകദേശം മൂന്ന് ലക്ഷം രൂപയാണ് ഈ ഹെഡ്സെറ്റിന്റെ വില. ഇന്ത്യയിലെത്തുമ്പോൾ ഏകദേശം നാല് ലക്ഷം വരെ വില ആയേക്കാം.























