കോൺഗ്രസ് ചാനലായ ജയ് ഹിന്ദിന് സിബിഐയുടെ ബെംഗളുരു യൂണിറ്റ് നോട്ടീസ് നൽകി . കർണാടകയിലെ മുതിർന്ന നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാറിനും കുടുംബത്തിനും ചാനലിലുള്ള നിക്ഷേപത്തിന്‍റെ വിവരങ്ങൾ തേടിയാണ് നോട്ടീസ്. സിബിഐ ഡി.കെ ശിവകുമാർ, ഭാര്യ ഉഷ ശിവകുമാർ എന്നിവർക്ക് ചാനലിൽ ഉള്ള നിക്ഷേപത്തിന്‍റെ വിവരങ്ങളാണ് തേടിയിരിക്കുന്നത്. മാത്രമല്ല ഈ കുടുംബത്തിലെ മറ്റാർക്കെങ്കിലും നിക്ഷേപമുണ്ടോ എന്നതിലും വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്.
ഡിവിഡന്‍റ് – ഷെയർ എന്നിവയുടെ വിവരങ്ങൾ, ബാങ്ക് ഇടപാടുകൾ, ഹോൾഡിംഗ് സ്റ്റേറ്റ്‍മെന്‍റ്, ലെഡ്ജർ അക്കൗണ്ട്, കോണ്ട്രാക്റ്റ് വിവരങ്ങൾ എന്നിവയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സിആർപിസി സെക്ഷൻ 91 പ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 2013-18 വരെയുള്ള കാലയളവിൽ അനധികൃതസ്വത്ത് സമ്പാദിച്ചെന്ന് കാട്ടി സിബിഐ 2020-ൽ റജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ്.
അതേസമയം സിബിഐ നോട്ടീസ് രാഷ്ട്രീയ പകപോക്കലെന്ന് ജയ് ഹിന്ദ് പ്രതികരിച്ചു. ഒരു തരത്തിലുള്ള ക്രമക്കേടും നിക്ഷേപങ്ങളിൽ ഇല്ലെന്നും നിയമപരമായി നേരിടുമെന്നും ജയ് ഹിന്ദ് എംഡി പറഞ്ഞു. അന്വേഷണ ഏജൻസി ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും നൽകുമെന്നും ഷിജു ബി എസ് പറഞ്ഞു



