തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന വ്യക്തി അധിക്ഷേപ പോസ്റ്റുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ കെ ശൈലജ അറിയിച്ചു. കൊവിഡ് കള്ളി എന്നതുൾപ്പെടെ വിളിച്ച് നടത്തുന്ന പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്നാണ് കെ കെ ശൈലജ പറഞ്ഞിട്ടുള്ളത് .
ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി ശൈലജയുടെ പേര് നിശ്ചയിച്ചതിന് ശേഷം തനിക്കെതിരെ നടക്കുന്ന സോഷ്യൽ മീഡിയ പ്രചാരണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു കെ കെ ശൈലജ. എല്ലാം ജനത്തിനറിയാമെന്നും തന്നെ തെറിവിളിച്ചെന്ന് കരുതി എതിർസ്ഥാനാർത്ഥികൾക്ക് വോട്ടുലഭിക്കില്ലെന്നും അവർ മാധ്യമങ്ങളോട് വ്യക്തമാക്കി.
പിണറായി മുഖ്യമന്ത്രിയായ ആദ്യ മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരിക്കെ കോവിഡ് കാലത്തിൽ പിപിഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെടുത്തിയാണ് കെ കെ ശൈലജയ്ക്കെതിരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളുയരുന്നത്. ആ സമയം തനിക്ക് 15000 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതിൽ കുറ്റബോധമില്ലെന്നും അത് ശരിയായ നടപടിയായിരുന്നെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.



