1962 -ൽ പെൻസിൽവാനിയയിലെ സെൻട്രാലിയയിലുള്ള കൽക്കരി ഖനികളിൽ ഒരു തീപിടിത്തമുണ്ടായി. അതിശയിപ്പിക്കുന്ന കാര്യം ഇന്നും ആ തീ അണഞ്ഞിട്ടില്ല എന്നതാണ്. അത് ഭൂമിക്കടിയിൽ കത്തിക്കൊണ്ടേയിരിക്കുകയാണ് എന്നാണ് കണ്ടെത്തൽ.
വർഷങ്ങൾ നീണ്ട ഖനനത്തിനും തീപിടിത്തത്തിനും പിന്നാലെ നഗരത്തിൽ പല അപകടങ്ങളുമുണ്ടായി. നഗരം തകരാനും പലയിടത്തും വിള്ളലുകൾ പ്രത്യക്ഷപ്പെടാനും അപകടകരമായ കാർബൺ മോണോക്സൈഡും മറ്റ് വാതകങ്ങളും വായുവിലേക്ക് പുറംതള്ളാനും തുടങ്ങി. വാഹനങ്ങളൊന്നും തന്നെ ആ നഗരത്തിലേക്ക് വരാതായി. അതോടെ നഗരം ഒറ്റപ്പെട്ടുപോയി.
ഏകദേശം 1,000 നിവാസികളുണ്ടായിരുന്നിട്ടും ഇതൊരു ഖനനകേന്ദ്രമായി മാറുകയായിരുന്നു. അവിടെയുണ്ടായിരുന്ന കൽക്കരി നിക്ഷേപം തന്നെയായിരുന്നു ഇതിന് കാരണം. എന്നാൽ, ഇന്ന് ഇതൊരു പ്രേതനഗരമാണ്. ഒരിക്കലും അണയാത്ത തീയാണ് നഗരത്തിന്റെ തലവര തന്നെ മാറ്റിവരച്ചത്. 1990 -കളുടെ തുടക്കത്തിലാണ് ആളുകൾ പട്ടണത്തിൽ നിന്ന് പലായനം ചെയ്തു തുടങ്ങിയത്.
വിഷവാതകങ്ങളും ഭൂമിയിലെ വിള്ളലുകളും തീയും ഒക്കെ അതിന് കാരണമായി. എന്നാൽ, അഞ്ച് താമസക്കാരെങ്കിലും 2020 വരെ ഇവിടെ തുടർന്നിരുന്നു. 2013 -ൽ സർക്കാർ ഇവരുമായി കരാറുണ്ടാക്കിയിരുന്നു. മരണം വരെ അവിടെ തുടരാനുള്ള അവകാശമാണ് സർക്കാർ അവർക്ക് നൽകിയത്. മരണശേഷം ആ സ്വത്ത് സർക്കാരിനായിരിക്കും എന്നും കരാറിൽ പറഞ്ഞിരുന്നു.
എന്നാലിന്നും സെൻട്രാലിയ കാണാൻ ആളുകളെത്താറുണ്ട്. ദൂരെ വാഹനമിറങ്ങി നടന്നാണ് ഇവർ വരുന്നത്. എന്നാൽ, റിപ്പോർട്ടുകൾ പ്രകാരം ഇതിൽ പലരുമെത്തുന്നത് നല്ല കാരണങ്ങൾ കൊണ്ടല്ല, മറിച്ച് പല ദുരുദ്ദേശങ്ങളും വച്ചാണ്. ഒപ്പം നഗരത്തിന് നാശമുണ്ടാക്കുകയും ചെയ്യുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. അതുപോലെ, വർഷങ്ങളായി കത്തിക്കൊണ്ടിരിക്കുന്ന തീ കാണാനും ആളുകൾ ഇവിടെ എത്തുന്നു.
നഗരത്തിൽ പലയിടത്തും മുന്നറിയിപ്പ് ബോർഡുകൾ വച്ചിട്ടുണ്ട്. ഏതുനേരവും അപകടമുണ്ടാകാമെന്നും വിള്ളലോ തീയോ ഉണ്ടാകാമെന്നും വിഷവാതകങ്ങൾ ശ്വസിക്കേണ്ടി വരുമെന്നും ഒക്കെ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒരിക്കൽ പെൻസിൽവാനിയയിലെ ഖനനവിജയത്തിന്റെ പ്രതീകമായി കണക്കാക്കിയിരുന്ന നഗരമാണിത്.




