തിരുവനന്തപുരം:ബോബി ചെമ്മണ്ണൂരിനെതിരെ ഇഡി അന്വേഷണം. ഇന്ത്യയിലും വിദേശത്തുമുള്ള സ്വത്തിനെക്കുറിച്ചും ഇഡി അന്വേഷിക്കുന്നു. ഫെമ നിയമ ലംഘനമാണ് അന്വേഷണിക്കുന്നത്. ബോബിയെ ഇഡി ചോദ്യം ചെയ്‌തു. തേയിലപ്പൊടിയുടെ മറവിലെ ലോട്ടറി വ്യാപാരവും അന്വേഷിക്കുന്നുണ്ടെന്നാണ് സൂചന.
നിലവിൽ കേസ് എടുത്തിട്ടില്ലെന്നും പ്രാഥമിക പരിശോധനയാണ് തുടരുന്നതെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു. ബോബി ചെമ്മണ്ണൂരിൻ്റെ ഫിജി കാർട്ടും സംശയ നിഴലിലാണ്. ഇതിലൂടെ കോടികളുടെ കള്ളപ്പണ ഇടപാട് നടത്തുന്നു എന്നും സംശയിക്കുന്നു. കേരളത്തിലും പുറത്തുമായി നിരവധി ആളുകളാണ് ഫിജികാർട്ടിൽ പ്രവർത്തിക്കുന്നത്.
ബോചെ തേയില വാങ്ങിയാൽ ലോട്ടറി കിട്ടുന്നതാണ് ബോബി ചെമ്മണ്ണൂരിൻ്റെ ലോട്ടറി വ്യാപാരം. ലോട്ടറിയുടെ മറവിൽ വൻകള്ളപ്പണ ഇടപാട് നടക്കുന്നതായാണ് സംശയം. ലോട്ടറി ഇടപാടിനെതിരെ കേരളാ ലോട്ടറിയും രംഗത്ത് എത്തിയിരുന്നു.
ബൊചെ ടീ നറുക്കെടുപ്പ് സ്വകാര്യ ലോട്ടറി വ്യാപാരം എന്ന് ലോട്ടറി വകുപ്പ് വ്യക്തമാക്കിയിരുന്നു. കേരളാ ലോട്ടറി ഡയറക്ടർ പൊലീസിൽ പരാതി നൽകിയിരുന്നു. ബോബി ചെമ്മണ്ണൂരിനെതിരെ രണ്ട് എഫ്ഐആർ നിലവിലുണ്ട്. പത്തനംതിട്ടയിലും വയനാട്ടിലുമാണ് പൊലീസ് കേസെടുത്തത്.



