കേന്ദ്രസർക്കാർ തൻ്റെ വ്യക്തിവിവരങ്ങൾ ചോർത്തുന്നുവെന്ന പരാതിയുമായി മധ്യപ്രദേശിലെ പിസിസി അധ്യക്ഷൻ ജിതു പട്വാരി രംഗത്ത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി തൻ്റെ ഫോണിലെ വിവരങ്ങൾ ചോർത്താൻ സർക്കാർ സ്പോൺസർ ചെയ്‌ത സ്പൈവെയർ ആക്രമണം നടന്നുവെന്നാണ് ആരോപണം. സംഭവത്തിൽ ഭോപ്പാലിലെ അഡീഷണൽ ഡി.ജി.പിക്ക് അദ്ദേഹം പരാതി നൽകി.
ജൂലൈ ഒമ്പതിനാണ് ഇദ്ദേഹത്തിൻ്റെ ഐ ഫോണിൽ ആപ്പിൾ കമ്പനിയിൽ നിന്നുള്ള സന്ദേശം എത്തിയത്. കേന്ദ്രസർക്കാർ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഫോൺ ഹാക്ക് ചെയ്യാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഇതേ ആരോപണം ഉന്നയിച്ച് ദിവസങ്ങൾക്കകമാണ് ഇത്തരം ആരോപണവുമായി മധ്യപ്രദേശ് പിസിസി അധ്യക്ഷനും രംഗത്ത് വന്നത്.
അതേസമയം, സ്പൈവെയർ ആക്രമണം സംബന്ധിച്ച് 150 ലധികം രാജ്യങ്ങളിലെ തങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർക്ക് ആപ്പിൾ കമ്പനി അറിയിപ്പ് നൽകിയിരുന്നു. ഇതേ കാര്യമാണ് പട്‌വാരി തൻ്റെ പരാതിയിലും ആരോപിക്കുന്നത്. തൻ്റെ മൊബൈൽ ഫോൺ ലക്ഷ്യമിട്ട് സ്പൈവെയർ ആക്രമണം നടന്നുവെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നുമാണ് പരാതി. സംഭവത്തിൽ മധ്യപ്രദേശിലെ സൈബർ വിങ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



