ഇന്ത്യയുടെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ സ്വർണം ഉൾപ്പെടെയുള്ളവക്ക് കസ്റ്റംസ് തീരുവ കുറയ്ക്കുമെന്നും മറ്റ് ചില ഉത്പന്നങ്ങൾക്ക് ഉയര്‍ത്തുമെന്നും പ്രഖ്യാപിച്ചു. ഇതോടെ സ്വര്‍ണം ഉള്‍പ്പടെയുള്ളതിന് വില കുറയുകയും പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കടക്കം വില ഉയരുകയും ചെയ്യും.
കാന്‍സര്‍ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകള്‍, മൊബൈല്‍ ഫോണുകള്‍, ഇറക്കുമതി ചെയ്‌ത സ്വര്‍ണം, വെള്ളി, തുകല്‍ ഉല്‍പ്പന്നങ്ങള്‍ സമുദ്ര വിഭവങ്ങള്‍ തുടങ്ങിയവയ്ക്കാണ് വില കുറയുക.
വില കുറയുന്നവ ഇതാണ്:
കാൻസർ മരുന്നുകൾ: കാന്‍സര്‍ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളെ അടിസ്ഥാന കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കി
മൊബൈല്‍ ഫോണുകൾ: മൊബൈൽ ഫോണുകളുടെയും ചാര്‍ജറുകളുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ 15 ശതമാനമായി കുറച്ചു.
സ്വർണം, വെള്ളി, പ്ലാറ്റിനം: ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിൻ്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറ് ശതമാനമായും പ്ലാറ്റിനം 6.4 ശതമാനമായും കുറച്ചു
ഫെറോണിക്കല്‍, ബ്ലിസ്റ്റര്‍ കോപ്പര്‍ എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കി
ചെമ്മീന്‍, മീന്‍ തീറ്റ എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ അഞ്ച് ശതമാനമായി കുറച്ചു
സോളാർ എനർജി പാർട്‌സുകൾ: സൗരോർജ്ജവുമായി ബന്ധപ്പെട്ട പാർട്‌സുകൾക്ക് കസ്റ്റംസ് തീരുവ ഉയർത്തരുതെന്ന് നിർദ്ദേശിക്കുന്നു.
തുകല്‍ ഉത്പന്നങ്ങളും പാദരക്ഷകളും: തുകൽ, പാദരക്ഷ എന്നിവയുടെ നിർമാണത്തിൻ്റെ കസ്റ്റംസ് തീരുവ വെട്ടിക്കുറയ്ക്കാൻ സർക്കാർ നിർദ്ദേശിക്കുന്നു.
റെസിസ്റ്ററുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഓക്‌സിജന്‍ രഹിത ചെമ്പിൻ്റെ അടിസ്ഥാന കസ്റ്റംസ് തീരുവ എടുത്തുകളഞ്ഞു
വില കൂടുന്നവ ഇവയാണ്:
അമോണിയം നൈട്രേറ്റ്: അമോണിയം നൈട്രേറ്റിൻ്റെ കസ്റ്റംസ് തീരുവ 10 ശതമാനമായി ഉയര്‍ത്തി
പ്ലാസ്റ്റിക്കുകൾ: ജീർണിക്കുന്നത് അല്ലാത്ത പ്ലാസ്റ്റിക്കുകളുടെ കസ്റ്റംസ് തീരുവ 25 ശതമാനമായി ഉയര്‍ത്തി
ടെലികോം ഉപകരണങ്ങൾ: ചില ടെലികോം ഉപകരണങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 10 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തി.
പിവിസി ഫ്‌ളക്‌സ് ബാനറുകള്‍ക്ക് കൂടും.
10 ലക്ഷം രൂപയില്‍ കൂടുതലുള്ള നോട്ടിഫൈഡ് സാധനങ്ങള്‍ക്ക് ഒരു ശതമാനം ടിസിഎസ് ചുമത്തും.



