തൃശൂർ ജില്ലയിലെ ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ നിന്നും 20 കോടി രൂപയുമായി ജീവനക്കാരി കടന്നുകളഞ്ഞതായി പരാതി . ജില്ലയിലെ വലപ്പാട് പ്രവർത്തിക്കുന്ന മണപ്പുറം കോംപ്ടക് ആന്റ് കൺസൾട്ടന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് ഞെട്ടിക്കുന്ന ഈ തട്ടിപ്പ് നടന്നത്.
കഴിഞ്ഞ 18 വർഷത്തോളമായി ഈ സ്ഥാപനത്തിലെ അസിസ്റ്റന്റ് ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന ധന്യ മോഹൻ എന്ന വ്യക്തിയാണ് തട്ടിപ്പ് നടത്തിയത് എന്നാണ് പരാതി. അതേസമയം, സ്ഥാപനത്തിന്റെ പരാതിയിൽ തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ വലപ്പാട് സിഐയുടെ നേതൃത്വത്തിലുള്ള ഏഴംഗ അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു.
2020 മെയ് മുതൽ പ്രസ്തുത സ്ഥാപനത്തിൽ നിന്നും വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോൺ അക്കൗണ്ടിൽ നിന്നും സ്വന്തം പിതാവിന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത് 20 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
ഈ പണം കൊണ്ട് യുവതി ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും വാങ്ങിക്കൂട്ടുകയും ചെയ്തു . അതേസമയം, താൻ തട്ടിപ്പിന് പിടിയിലാവും എന്ന് മനസ്സിലായ യുവതി ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞ് ഓഫീസിൽ നിന്നും മുങ്ങിയതായും പരാതിയിൽ പറയുന്നു.



