മധ്യപ്രദേശ്: ‘കോഡിൻ’ ലഹരി അടങ്ങിയ നിരോധിത ചുമ സിറപ്പിൻ്റെ 72,000 കുപ്പികൾ മധ്യപ്രദേശ് പോലീസ് പിടിച്ചെടുത്ത സംഭവത്തിൽ അച്ഛനും മകനും അറസ്റ്റിൽ. ഇവരെ കോടതി റിമാൻഡ് ചെയ്‌തു. 800 പെട്ടികളിലായി പായ്ക്ക് ചെയ്‌ത 1.2 കോടി വിലമതിക്കുന്ന ‘കോഡിൻ’ അധിഷ്ഠിത ചുമ സിറപ്പ് കുപ്പികൾ സാഗർ നഗരത്തിൽ നിന്ന് പിടിച്ചെടുത്തതായി അഡീഷണൽ ഡയറക്ടർ ജനറൽ (ലോ ആൻഡ് ഓർഡർ) ജയ്‌ദീപ് പ്രസാദ് പറഞ്ഞു.
രേവയിൽ കഫ് സിറപ്പ് വിൽക്കുന്നതായി പോലീസിന് പ്രാഥമിക വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. “അന്വേഷണം ആരംഭിച്ചപ്പോൾ, ഉറവിടം സാഗറിൽ നിന്ന് കണ്ടെത്തി,” -അദ്ദേഹം പറഞ്ഞു.
സാഗർ സ്വദേശിയായ അരവിന്ദ് ജെയിൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽ നിന്നാണ് 1.22 കോടി രൂപ വിലമതിക്കുന്ന കഫ് സിറപ്പ് കുപ്പികൾ പിടിച്ചെടുത്തത്.
എംപി ഡ്രഗ്‌സ് കൺട്രോൾ ആക്‌ട്, നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റാൻസസ് (എൻഡിപിഎസ്) ആക്‌ട് എന്നിവ പ്രകാരമാണ് അരവിന്ദിനെയും മകൻ സത്തു ജെയ്‌നെയും അറസ്റ്റ് ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.
‘കോഡിൻ’ അടങ്ങിയ കഫ് സിറപ്പുകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ലഹരിക്ക് വേണ്ടി വിൽപന നടത്തുന്നതായും രഹസ്യവിവരം ഉണ്ടായിരുന്നു.























