യുകെ കലാപത്തിൽ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കാളിയായാൽ എലോൺ മസ്ക് നിയമ നടപടി നേരിടേണ്ടിവരുമെന്ന് മുൻ ട്വിറ്റർ എക്സിക്യൂട്ടീവ്. എലോൺ മസ്ക് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഉപയോഗിച്ച് പൊതുസമൂഹത്തിൽ അസ്വസ്ഥത ഉണ്ടാക്കുന്നതായി കണ്ടെത്തിയാൽ വ്യക്തിഗത ഉപരോധം, അറസ്റ്റ് വാറണ്ട് എന്നിവ നേരിടേണ്ടി വരുമെന്നാണ് മുമ്പ് ട്വിറ്ററിൻ്റെ വൈസ് പ്രസിഡൻ്റായിരുന്ന ബ്രൂസ് ഡെയ്സ്ലി വ്യക്തമാക്കിയത്.
പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഓൺലൈൻ സുരക്ഷാ നിയമങ്ങൾ ശക്തമാക്കണമെന്നും ബ്രൂസ് ഡെയ്സ്ലി പറഞ്ഞു. അന്താരാഷ്ട്ര മാധ്യമമായ ഗാർഡിയനോടാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. മീഡിയ റെഗുലേറ്ററായ ഓഫ്കോം മസ്കിനെപ്പോലുള്ളവരുടെ പ്രവർത്തനങ്ങളെ നേരിടാൻ യോഗ്യമാണോയെന്ന് സ്റ്റാർമർ ചിന്തിക്കണമെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ മാസം സൗത്ത്പോർട്ടിൽ ടെയ്ലർ സ്വിഫ്റ്റ് തീം ഹോളിഡേ ക്ലാസിൽ മൂന്ന് പെൺകുട്ടികൾ മാരകമായി കുത്തേറ്റു മരിച്ചതിനെത്തുടർന്ന് യുകെയിൽ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ യുകെ സർക്കാർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോട് ആഹ്വാനം ചെയ്തിരുന്നു.
അക്രമി ഒരു അഭയാർത്ഥിയാണെന്ന തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കാൻ അനുവാദം നൽകിയ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളെ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അക്രമത്തിന് പ്രേരിപ്പിക്കുന്നതിന് ഓൺലൈൻ പോസ്റ്റുകൾ ഉപയോഗിക്കുന്നവർക്കെതിരെയും പോലീസ് നടപടി സ്വീകരിച്ചിരുന്നു.
അക്രമങ്ങൾക്കിടെ “യുകെയിൽ ആഭ്യന്തര യുദ്ധം അനിവാര്യമാണ് “എന്ന് എലോൺ മസ്ക് സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. നീതിന്യായ മന്ത്രി ഹെയ്ഡി അലക്സാണ്ടർ അസ്വീകാര്യമായത് എന്നാണ് പോസ്റ്റിനെ വിശേഷിപ്പിച്ചത്. മസ്ക് സ്റ്റാർമറിനെ “ടു-ടയർ കെയർ” എന്നും “കപടനാട്യക്കാരൻ” എന്നും വിളിച്ചിരുന്നു. ഫോക്ക്ലാൻഡ് ദ്വീപുകളിൽ തടങ്കൽപ്പാളയങ്ങൾ സ്ഥാപിക്കാൻ സ്റ്റാർമർ പദ്ധതിയിട്ടിരുന്നതായി സൂചിപ്പിക്കുന്ന ഒരു തെറ്റായ പോസ്റ്റും മസ്ക് പങ്കിട്ടു . ഈ പോസ്റ്റ് അദ്ദേഹം പിന്നീട് ഡിലീറ്റ് ചെയ്തു.



