ഭൂമിയിൽ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ രണ്ടാമത്തെ വജ്രം തങ്ങൾ കണ്ടെത്തിയതായി കനേഡിയൻ ഖനന കമ്പനിയായ ലൂക്കാറ ഡയമണ്ട് അവകാശപ്പെട്ടു. രത്നത്തിൻ്റെ ഭാരമുള്ളത് അസാധാരണമായ 2,492 കാരറ്റാണെന്ന് ബുധനാഴ്‌ച ഔദ്യോഗിക വെബ്‌സൈറ്റിലെ ഒരു പ്രസ്‌താവനയിൽ കമ്പനി റിപ്പോർട്ട് ചെയ്‌തു.
തെക്കൻ ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിലെ ലുക്കാറയുടെ കരോവേ ഡയമണ്ട് മൈനിൽ നിന്നാണ് ഈ വജ്രം കണ്ടെത്തിയത്. കമ്പനിയുടെ മെഗാ ഡയമണ്ട് റിക്കവറി എക്‌സ്‌റേ-റേ ട്രാൻസ്‌മിഷൻ (XRT) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് കണ്ടെത്തുകയും വീണ്ടെടുക്കുകയുംചെയ്‌തത്. ഉയർന്ന മൂല്യമുള്ള വജ്രങ്ങൾ തിരിച്ചറിയുന്നതിനും സംരക്ഷിക്കുന്നതിനും 2017 മുതൽ ഇത് ഉപയോഗിക്കുന്നു.
“ഈ അസാധാരണമായ 2,492 കാരറ്റ് വജ്രം വീണ്ടെടുക്കുന്നതിൽ ഞങ്ങൾ ആഹ്ലാദത്തിലാണ്. ഈ കണ്ടെത്തൽ ഞങ്ങളുടെ കരോവേ മൈനിൻ്റെ ശ്രദ്ധേയമായ സാധ്യതകൾ പ്രദർശിപ്പിക്കുക മാത്രമല്ല, അത്യാധുനിക XRT സാങ്കേതിക വിദ്യയിലെ ഞങ്ങളുടെ തന്ത്രപരമായ നിക്ഷേപം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു. ഇത്രയും വലിയതും ഉയർന്ന നിലവാരമുള്ളതുമായ കല്ല് കേടുകൂടാതെ വീണ്ടെടുക്കാനുള്ള കഴിവ് വജ്രം വീണ്ടെടുക്കുന്നതിനുള്ള ഞങ്ങളുടെ സമീപനത്തിൻ്റെ ഫലപ്രാപ്‌തി കാണിക്കുന്നു,” -ലൂക്കാറ പ്രസിഡൻ്റും സിഇഒയുമായ വില്യം ലാം പ്രസ്‌താവനയിൽ പറഞ്ഞു.
ഇതേ കമ്പനി 2019ൽ 1,758 കാരറ്റ് സെവെലോ വജ്രവും 2015ൽ 1,109 കാരറ്റ് ലെസെഡി ലാ റോണയും ഇതേ ഖനിയിൽ നിന്ന് ഖനനം ചെയ്‌തിരുന്നു. ഇതുവരെ ഖനനം ചെയ്‌തിട്ടുള്ളതിൽ ഏറ്റവും വലിയ വജ്രത്തിൻ്റെ റെക്കോർഡ് 1902ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് കണ്ടെത്തിയ 3,106 കാരറ്റ് കള്ളിനൻ വജ്രത്തിൻ്റേതാണ്. പിന്നീട് ഇത് 100-ലധികം കല്ലുകളായി മുറിക്കപ്പെട്ടു. ഇംഗ്ലണ്ടിലെ ക്രൗൺ ജ്വല്ലുകളുടെ കുരിശിനൊപ്പം ചെങ്കോലിൻ്റെ തലയിൽ ഈ കല്ല് സ്ഥാപിച്ചിട്ടുണ്ട്.



