ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തിനെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമായും സംവിധായകൻ രഞ്ജിത്ത്, നടൻ സിദ്ദിഖ് എന്നിവർക്കെതിരായ ആരോപണങ്ങളാണ് അന്വേഷിക്കുക.
പരാതിക്കാരെ വിളിച്ച് മൊഴി രേഖപ്പെടുത്തിയതിന് ശേഷം ഇവർക്ക് പരാതിയുണ്ടെങ്കിൽ തുടർനടപടികളുമായി മുന്നോട്ടു പോകാൻ ആണ് പോലീസ് ശ്രമം. എഡിജിപി എച്ച്.വെങ്കിടേഷ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ മേല്‍നോട്ടം വഹിക്കും. എസ്.അജീത ബീഗം, മെറിന്‍ ജോസഫ്, ജി.പൂങ്കുഴലി , ഐശ്വര്യ ഡോങ്ക്‌റെ, അജിത്ത്.വി, എസ്.മധുസൂദനന്‍ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടാവുക.
ആരോപണം ഉന്നയിച്ചവരിൽ നിന്നും പ്രത്യേക സംഘം മൊഴിയെടുക്കും. മുഖ്യമന്ത്രിയും ഡിജിപിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ആരോപണം ഉന്നയിച്ചവർ പരാതിയിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ കേസെടുക്കും.



