| തമ്പാൻ കെ മീയങ്ങാനം
ആണധികാരങ്ങൾക്ക് സർഗാത്മക ഇടങ്ങളിൽ പോലും വിധേയരായിത്തീരുന്ന നിസ്സഹായതയുടെ കഥകൾ ഇന്ന് പൊതുമണ്ഡലത്തിൽ കത്തിപ്പടരുന്ന സാഹചര്യത്തിൽ ഇത്തവണത്തെ ദേശീയ പുരസ്കാരം ലഭിച്ച ‘ആട്ടം’ എന്ന മലയാള സിനിമ ഏറെ പ്രസക്തമാകുന്നു. വിനയ് ഫോർട്ടും സറിൻ ഷിഹാബും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആനന്ദ് ഏകർഷിയുടെ ആട്ടം (The Play) കാപട്യവും സ്വാർത്ഥതയും നിറഞ്ഞ പുരുഷഭാവത്തെ സർഗാത്മകമായി പ്രതിരോധിച്ച ഒരു നായികയുടെ കരുത്ത് തെളിയിച്ച സിനിമയാണ്.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടും അതുയർത്തിയ വാദപ്രതിവാദങ്ങളും വ്യാപകമായി ഉയർന്നു വരുന്ന സ്ത്രീകൾക്ക് നേരെയുള്ള പീഡനത്തിൻ്റെയും ലൈംഗിക അതിക്രമത്തിൻ്റെയും ആരോപണങ്ങളും സിനിമാലോകത്ത് പ്രധാന ചർച്ചയാകുമ്പോൾ ആട്ടം പെൺനിലപാടുകളുടേയും പ്രതിരോധത്തിൻ്റേയും ചലചിത്ര ആവിഷ്ക്കാരമാകുന്നത്, യാദൃശ്ചികമാണെങ്കിലും കാലത്തിൻ്റെ കാവ്യനീതിപോലെ അർത്ഥപൂർണമാണ്.
ഈ ലൈംഗികാരോപണങ്ങളും തുടർന്നുണ്ടായ സംഭവവികാസങ്ങളും സിനിമ കാണുന്ന ആവേശത്തിൽ ചർച്ച ചെയ്യുന്നതിനപ്പുറത്തേക്ക് തുല്യതയുടേയും നീതിയുടേയും സുരക്ഷിതത്വത്തിൻ്റേയും ഇടമാകുമോ സിനിമാരംഗം ഉൾപ്പെടുന്ന തൊഴിലിടങ്ങൾ എന്ന ചോദ്യവും ഉയർന്നുവരുന്നു. അപ്പോഴാണ്, മലയാള സിനിമാ രംഗത്ത് രൂപം കൊണ്ട വിമൻ ഇൻ സിനിമാ കളക്ടീവ് പോലുള്ള പ്രസ്ഥാനങ്ങൾ ശുദ്ധീകരണത്തിന് പ്രവർത്തിച്ചതിന് സമാനമായി പെൺകരുത്തിൻ്റെ ഈ ചലച്ചിത്രാവിഷ്ക്കാരവും മാറ്റത്തിൻ്റെ ആഹ്വാനം ഉൾക്കൊള്ളുന്നത് നാം പ്രതീക്ഷയോടെ തിരിച്ചറിയുനത്.
പുരുഷാധിപത്യം സ്ത്രീകൾക്ക് നേരെ കാണിക്കുന്ന അതിക്രമങ്ങളോട് സമൂഹം കാണിക്കുന്ന നിസ്സംഗതയും തരംപോലെ മാറുന്ന നിലപാടുകളും സിനിമയിൽ ശക്തമായത്തന്നെ വിമർശനവിധേയമാകുന്നു. സിനിമയിലെ അരങ്ങ് എന്ന നാടക ഗ്രൂപ്പിനകത്ത് നടക്കുന്ന ഇതിലെ സംഭവങ്ങൾ ഇന്നത്തെസമൂഹത്തിന് നേരെ തിരിച്ചുപിടിച്ച കണ്ണാടിയായി മാറുന്നു.
സംഘത്തിൻ്റെ അവതരണത്തിന് ശേഷം ആഘോഷത്തിനായി അവർ ഒരുമിക്കുന്നു. സംഘത്തിലെ ഏക നടിയായ അഞ്ജലിയ്ക്ക് ആ രാത്രിയിൽ ഒരു ലൈംഗിക അതിക്രമമുണ്ടാകുന്നു. ഈ സംഭവത്തെ തുടർന്ന് പ്രതിയെന്ന് തീർച്ചപ്പെടുത്തിയ നടനെ ഒഴിവാക്കി മറ്റുള്ള ആൺ കൂട്ടം നടത്തുന്ന കൂടിയാലോചനകളും ഉയർന്നുവരുന്ന പല സംശയങ്ങളും മാറിമറിയുന്ന നിലപാടുകളുമൊക്കെ ഉദ്വേഗജനകമായ അന്വേഷണ ആത്മകതയിലേയ്ക്ക് നീളുന്നു.
സുരക്ഷിതവും സൗഹൃദവും നിറഞ്ഞിടത്തു നിന്നും ലൈംഗികാതിക്രമം നേരിടുന്ന യുവതി പുരുഷ നിലപാടുകളിലൂടെ വീണ്ടും അധിക്ഷേപിക്കപ്പെടുന്നു. സ്വാർത്ഥതയുടേയും സൗകര്യത്തിൻ്റേയും അടിസ്ഥാനത്തിലുള്ള നിലപാടുകളും അഭിപ്രായങ്ങളും രൂപീകരിച്ച അവർ യുവതിയുടെ പരാതിയിൽ നിസ്സംഗത പുലർത്തുകയും ഒരുവേള കുറ്റപ്പെടുത്തലുകളിലേയ്ക്ക് നീളുകയും ചെയ്യുന്നു. അവളുടെ ശീലങ്ങൾ, വസ്ത്രധാരണം, പെരുമാറ്റം, ഇഷ്ടം, എല്ലാം അപ്പോൾ മുതൽ വിമർശന വിധേയമാകുന്നു.
ഏറ്റവും സൗഹാർദ്ദപരമായ ഇടങ്ങളിൽ പോലും സ്ത്രീകൾ സുരക്ഷിതർ അല്ലാതാകുമ്പോൾ അതിക്രമം കാണിച്ചവനും അത് വിചാരണ ചെയ്യുന്ന സമൂഹത്തിനും ഒരേ മുഖമെന്ന് അവൾ തിരിച്ചറിയുന്നു. ആണധികാരങ്ങളുടെ കപട പുരോഗമന വിപ്ലവചിന്തകളുടേയും പൊള്ളയായ സ്ത്രീ അനുകൂല വാദങ്ങളുടേയും മുഖംമൂടികൾ അതോടെ അഴിഞ്ഞുവീഴുന്നു. അത് തങ്ങളുടേതു കൂടിയാണെന്ന ഞെട്ടൽ പ്രേക്ഷകരിൽ ഉളവാകുന്നു.
പുരുഷകേന്ദ്രീകൃത നാടകത്തേയും നാടകസംഘത്തേയും അവതരിപ്പിച്ചു തുടങ്ങിയ സിനിമ
അതിൻ്റെ അവസാനത്തിൽ സ്ത്രീപക്ഷ നാടകത്തെ അവതരിപ്പിക്കുന്നു. നാടക സാക്ഷാത്ക്കാരവും അവളിലൂടെ നിർവ്വഹിക്കപ്പെടുന്നു.
‘ആട്ടം’ സിനിമയ്ക്കുള്ളിൽ നാടകം കൂടിയാണ്. ഏറേയും പുതുമുഖങ്ങൾ തകർത്തഭിനയിച്ച സമീപകാലത്തെ ഏറ്റവും മികച്ച മലയാള സിനിമകളിൽ ഒന്നായി ആട്ടം വേറിട്ടു നിൽക്കുന്നു.
വ്യവസ്ഥാപരമായ പീഡനവും ദുരുപയോഗവും ചേർന്ന ‘മീടൂ വിവാദം’ ബോളിവുഡ്, ഹോളിവുഡ് ലോക സിനിമാരംഗങ്ങളിൽ വർഷങ്ങൾക്കുമുമ്പെ ചർച്ചയായെങ്കിലും എവിടേയും മാറ്റത്തിൻ്റെ കനത്ത കാറ്റ് വീശിത്തുടങ്ങിയിരുന്നില്ല.
പുണ്യപുരാണങ്ങളിൽ തളച്ചിട്ട ഇന്ത്യൻ സിനിമാലോകത്ത് സാധാരണ മനുഷ്യൻ്റെ പച്ചയായ ജീവിതം സാമൂഹ്യ പ്രസക്തിയുള്ള പ്രമേയമായമാക്കാൻ തുടക്കം കുറിച്ചത് മലയാള സിനിമയായിരുന്നല്ലോ. അതുപോലെ മലീമസമായ സിനിമാലോകത്തും ഒരു ശുദ്ധീകരണത്തിനും ഇപ്പോൾ ഹേമ കമ്മിറ്റിയിലൂടെ തുടക്കമാവുന്നതും മലയാളത്തിലാണ് എന്നതും ശ്രദ്ധേയമാണ്. അതിനാൽ ദേശീയതലത്തിലെ മികച്ച സിനിമയായി ആട്ടം പുരസ്കാര മികവോടെ നമ്മുടെ മുന്നിലെത്തുമ്പോൾ മറ്റൊരു പെൺത്തികവിൻ്റെ ചരിത്രം കൂടി ആവർത്തിക്കപ്പെടുന്നതിൽ മലയാള സിനിമയ്ക്കും നമുക്കും അഭിമാനിക്കാം.



