...
Home News National അന്താരാഷ്ട്ര കോളുകൾ; അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് മുംബൈ എടിഎസ് തകർത്തു

അന്താരാഷ്ട്ര കോളുകൾ; അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് മുംബൈ എടിഎസ് തകർത്തു

ഇൻറർനെറ്റിലൂടെ അന്താരാഷ്‌ട്ര കോളുകൾ റൂട്ട് ചെയ്യുന്നതിന് വിദേശത്തുള്ള പങ്കാളികളുമായി തട്ടിപ്പുകാർ കൂട്ടുകൂടുന്ന ഒരു സജ്ജീകരണമാണ് സിം ബോക്‌സ് തട്ടിപ്പ് സംവിധാനം

238

മഹാരാഷ്ട്ര ആൻ്റി ടെററിസ്റ് സ്ക്വാഡിൻ്റെ (എടിഎസ്) പൂനെ യൂണിറ്റ് അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് തകർത്ത് കോണ്ട്വയിലെ ഒരു അപ്പാർട്ട്മെൻ്റിൽ നിന്ന് ഒരാളെ അറസ്റ്റ് ചെയ്‌തു. വ്യാഴാഴ്‌ച പിടിയിലായ പ്രതി ഭിവണ്ടി സ്വദേശി നൗഷാദ് അഹമ്മദ് സിദ്ദിഖി (32) ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. അനധികൃത ടെലിഫോൺ എക്‌സ്‌ചേഞ്ചിൻ്റെ പിന്നിലെ ഉദ്ദേശവും പൂനെയിൽ അത് പ്രവർത്തിച്ചിരുന്നതും എടിഎസ് അന്വേഷിക്കുന്നു. അറസ്റ്റിലായ സിദ്ദിഖിനെ കോടതി റിമാൻഡ് ചെയ്‌തു.

പോലീസും കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പിൻ്റെ സംഘവും കഴിഞ്ഞ ഓഗസ്റ്റ് 24ന് കോണ്ട്വയിലെ മിതാ നഗറിലെ എംഎസ് കോംപ്ലക്‌സിൽ രഹസ്യ വിവരത്തിൽ റെയ്‌ഡ്‌ നടത്തുകയും അവിടെ പ്രവർത്തിക്കുന്ന അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തുകയും ചെയ്‌തതായി വാർത്താ കുറിപ്പിൽ അറിയിച്ചു.

വിവിധ കമ്പനികളുടെ ഏഴ് സിം ബോക്‌സുകളിൽ 3,788 സിം കാർഡുകൾ, ഒമ്പത് വൈ-ഫൈ റൂട്ടറുകൾ, ഒരു ആൻ്റിന, ഇൻവെർട്ടർ, ലാപ്‌ടോപ്പ് എന്നിവ പോലീസ് പിടിച്ചെടുത്തതായി പറയുന്നു. സിം ബോക്‌സുകളുടെ ഉപയോഗം ടെലികോം വകുപ്പ് നിരോധിച്ചു

വേണ്ടത്ര വിദ്യാഭ്യാസമില്ലാത്ത സിദ്ദിഖി പണത്തിന് വേണ്ടിയാണ് അനധികൃത ടെലിഫോൺ എക്‌സ്‌ചേഞ്ച് നടത്തുന്നതെന്ന് പ്രഥമദൃഷ്ട്യാ അന്വേഷണത്തിൽ തെളിഞ്ഞതായി പോലീസ് പറഞ്ഞു. എട്ട് മാസം മുമ്പാണ് ഇയാൾ ഭിവണ്ടിയിൽ നിന്ന് പൂനെയിലേക്ക് മാറിയതെന്ന് സംശയിക്കുന്നു.

ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 318 (4), ഇന്ത്യൻ ടെലിഗ്രാഫ് ആക്ട്, ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ ആക്‌ട്‌, ഇന്ത്യൻ വയർലെസ് ടെലിഗ്രാഫി ആക്റ്റ് എന്നീ വകുപ്പുകൾ പ്രകാരമാണ് സിദ്ദിഖിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

സിദ്ദിഖ് എവിടെ നിന്നാണ് സിം ബോക്‌സുകളും സിം കാർഡുകളും വാങ്ങിയതെന്നും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അനധികൃത ടെലിഫോൺ എക്‌സ്‌ചേഞ്ചുമായി വിദേശ രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നു. എന്നാൽ കേസിൽ കൂടുതൽ അറസ്റ്റുകൾ ഇതുവരെ ഉണ്ടായിട്ടില്ല.

ചെന്നൈയിൽ സമാനമായ നടപടിക്ക് ശേഷം ലൈസൻസുള്ള അന്താരാഷ്ട്ര ദീർഘദൂര ഓപ്പറേറ്റർമാരെ (ILDO) മറികടന്ന് അന്താരാഷ്ട്ര കോളുകൾ ലോക്കൽ കോളുകളായി ബന്ധിപ്പിക്കാൻ സിം ബോക്‌സുകളും സിം അടിസ്ഥാനമാക്കിയുള്ള വയർലെസ് ഇൻ്റർനെറ്റ് റൂട്ടറും അടങ്ങുന്ന അനധികൃത ടെലികോം സജ്ജീകരണങ്ങൾ ഉപയോഗിക്കുന്നതായി ടെലികോം വകുപ്പ് കഴിഞ്ഞ വർഷം പ്രസ്‌താവിച്ചു.

“വോയ്‌സ് ഓവർ ഇൻ്റർനെറ്റ് പ്രോട്ടോക്കോൾ (VoIP) ഉപയോഗിച്ച് ഇൻറർനെറ്റിലൂടെ അന്താരാഷ്‌ട്ര കോളുകൾ റൂട്ട് ചെയ്യുന്നതിന് വിദേശത്തുള്ള പങ്കാളികളുമായി തട്ടിപ്പുകാർ കൂട്ടുകൂടുന്ന ഒരു സജ്ജീകരണമാണ് സിം ബോക്‌സ് തട്ടിപ്പ് സംവിധാനം. ഈ അന്താരാഷ്ട്ര കോളുകൾ പ്രാദേശിക/ ദേശീയ CLI ഉള്ള കോളുകളായി ദൃശ്യമാകും. ഇത്തരം നിയമവിരുദ്ധമായ ടെലികോം സജ്ജീകരണങ്ങൾ ടെലികോം സേവന ദാതാക്കൾക്കും (ILDO, NLDO, മൊബൈൽ, ലാൻഡ്‌ലൈൻ ഫോൺ സേവന ദാതാക്കൾക്കും) സർക്കാർ ഖജനാവിനും വരുമാന നഷ്‌ടം കൂടാതെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുളവാക്കുന്നു,” -പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ 2023ലെ ഒരു മാധ്യമക്കുറിപ്പ് വ്യക്‌തമാക്കുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിവിധ പോലീസ് ഏജൻസികളും ടെലികോം വകുപ്പും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഒന്നിലധികം അനധികൃത ടെലിഫോൺ എക്സ്ചേഞ്ചുകളും സിം ബോക്‌സ് തട്ടിപ്പുകളും തകർത്തിരുന്നു. എന്നാൽ, എടിഎസ് പറയുന്നതനുസരിച്ച് പൂനെയിൽ സിം ബോക്‌സുകൾ ഉൾപ്പെടുന്ന ആദ്യ കേസാണിത്.

ഇത്തരം അനധികൃത ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ വഴി വിളിക്കുന്ന കോളുകൾ ലച്ച് ചെയ്യാറില്ലെന്നും കുറ്റകൃത്യങ്ങൾക്കും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും ഈ സജ്ജീകരണം ഉപയോഗിക്കാമെന്നും എടിഎസ് വൃത്തങ്ങൾ പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.