ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി. സിപിഐഎം സംസ്ഥാന സെക്രെട്ടറിയേറ്റിലാണ് തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസം പാർട്ടിയെയും മുന്നണിയെയും വെട്ടിലാക്കിയ ഈ പ്രതികരണമാണ് ഇ പി ജയരാജൻ്റെ സ്ഥാനം തെറുപ്പിച്ചത്. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്‌ചയിൽ നടപടിയെടുത്താൽ അത് കോൺഗ്രസിന് തിരിച്ചടിക്കുള്ള ആയുധമാകുമെന്നായിരുന്നു
സിപിഐഎമ്മിൻ്റെ ആദ്യ നിലപാട്.
വെള്ളിയാഴ്‌ച ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയത്തിൽ നടപടി വൈകുന്നതിലുള്ള സിപിഐയുടെ അതൃപ്തി ഉയർത്തി എംവി ഗോവിന്ദനാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ഇപി ജയരാജൻ രാജി സന്നദ്ധത അറിയിച്ചു. എന്നാൽ നടപടി നേരത്തെ വേണമെന്ന വിഎൻ വാസവൻ്റെ അഭിപ്രായം ഇപി ജയരാജനെ ക്ഷുഭിതനാക്കി. പിന്നാലെ ചിന്ത ഫ്ലാറ്റിലെ മുറിയൊഴിഞ്ഞു ശനിയാഴ്‌ച രാവിലെ എയർ ഇന്ത്യ എക്സ്പ്രസിൽ ഇപി ജയരാജൻ കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു.
പാർട്ടിക്കുള്ളിൽ ഉയർന്ന രൂക്ഷമായ വിമർശനങ്ങൾക്ക് ഒടുവിലാണ് ഇപി ജയരാജൻ്റെ സ്ഥാനം ഒഴിവാക്കിയത്. മുഖ്യമന്ത്രിയുൾപ്പടെ ഇക്കാര്യത്തിൽ ഇപിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. സംസ്ഥാന സമിതി ചർച്ച ചെയ്യുകയും നടപടി ഉണ്ടാകുമെന്നും ഉറപ്പായതോടെയാണ് ഇപി ജയരാജൻ രാജി സന്നദ്ധത അറിയിച്ചത്.
അതേസമയം, സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് ഒരുക്കമായി. അതിന് മുമ്പായി പാർട്ടിയിലെ അച്ചടക്ക നടപടികൾ പൂർത്തിയാക്കാനാണ് പാർട്ടിയുടെ തീരുമാനം.



