| സയിദ് അബി
നാട് മുഴുവൻ വികസിച്ച് കാണണമെങ്കിൽ നാട്ടിലെ മനുഷ്യർക്കിടയിൽ സൗഹൃദവും സാഹോദര്യവും ഉണ്ടാകണമെന്ന് അൻവർ ആഗ്രഹിച്ചിട്ടുണ്ട്. അത്കൊണ്ടാണ് സിപിഐഎം എന്ന വലിയ കേഡർ പാർട്ടിക്ക് മനസിലാകുന്നതിനും എത്രയോ വർഷങ്ങൾക്ക് മുമ്പേ ഓൺലൈൻ വർഗീയ- വെറുപ്പ് വക്താക്കൾക്കെതിരെ അൻവർ രംഗത്ത് വന്നത്.വെറുതെ പ്രസ്താവന നടത്തി ചായ കുടിച്ച് പോവുകയല്ല അൻവർ ചെയ്തത്. ഓരോ സമയത്തും കേസിനെ വിലയിരുത്തി,പണവും ആരോഗ്യവും സമയവും ഉപയോഗപ്പെടുത്തി അൻവർ നിരന്തരം മാസങ്ങളോളം പ്രവർത്തിച്ചു.
പിണറായി വിജയനിലും സിപിഐഎം സ്റ്റേറ്റ് നേതൃത്വത്തിലും വിശ്വാസമർപ്പിച്ച് പ്രവർത്തിച്ചു. ജനങ്ങൾക്കൊപ്പമാണ് എന്ന് എപ്പോഴും അവരോട് പറഞ് കൊണ്ടിരുന്നു. കോൺഗ്രസിന്റെ എക്കാലത്തെയും വലിയ കുലപതിയെ ഉപേക്ഷിച്ച് അൻവറിനെ ജനത തെരഞ്ഞെടുത്തിരുന്നു. കൂടെ ആത്മാർത്ഥമായി നിൽക്കും എന്നുറപ്പിലാണ് അൻവർ വീണ്ടും ജയിക്കുന്നത്.
മറ്റെതൊക്കെ അൻവറിനെതിരെ ആരോപിച്ചാലും കൂടെ നിൽക്കുന്ന സത്യസന്ധതക്ക് അൻവർ പകരക്കാരനില്ലാതെ വളർന്നു. അദ്ദേഹത്തെ കോമാളി ആക്കുന്ന, വാക്കിന് വിലയില്ലാത്തവനാക്കുന്ന പ്രക്രിയക്ക് പോലീസും ആഭ്യന്തരവകുപ്പും വിജിലൻസും തുടക്കമിട്ടു. എത്ര വഴുതിയാലും പ്രസ്താവന നൽകി പിരിയുന്ന ഉളുപ്പില്ലാത്ത നേതാക്കളെ പോലെ അൻവർ പെരുമാറിയില്ല എന്നിടത്താണ് വീണ്ടും പണവും സമയവും ചിലവഴിച്ച് അൻവർ യാത്ര തുടങ്ങിയത്.
ഏതോ ഒരു സിനിമാകാരന് വേണ്ടി സിപിഐഎം സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പർ നിലപാട് എടുക്കുന്ന കാലത്താണ് നിലമ്പൂരിൽ കള്ളക്കേസിൽ പ്പെട്ട സഖാക്കൾക്ക് വേണ്ടി പാർട്ടി അംഗമല്ലാത്ത അൻവർ അധ്വാനം ചിലവഴിക്കുന്നത്. സിപിഐഎം പിബി മെമ്പറിന്റെ 29 വകുപ്പിലെ ഒരു വകുപ്പിലെ ക്രിമിനലുകളോട് സമരം ചെയ്യുന്നത്. ദിവസവും ഈ പാർട്ടിക്കെതിരെ നടക്കുന്ന വെറുപ്പിന്റെ- കളവിന്റെ ഷാജൻ സ്കറിയ ആഘോഷങ്ങളെ നിയമപരമായി സമീപിക്കുന്നത്‍.
അൻവറിന്റെ വീട്ട് കാര്യം നടത്താനല്ല സിപിഐഎമ്മിനോട് ആവിശ്യപ്പെടുന്നത്. ഈ നാട് വെന്ത് പോകുന്ന വർഗീയതക്കെതിരെ ‘ക്രിമിനൽ’ പോലീസിനെ കൊണ്ട് പണിയെടുപ്പിക്കാനാണ് ഒരു എംഎൽഎ സമരം നടത്തുന്നത്. ഷാജനെതിരെ എന്ത് കൊണ്ട് നിയമമില്ല എന്ന് സിപിഐഎം വ്യക്തമാക്കണം.വിനു വി ജോൺ വഴി ഏഷ്യാനെറ്റ് ഒതുക്കുന്ന കേസുകളുടെ സ്ഥിതി പരിശോധിക്കണം.
മുസ്ലിം ലീഗ് മുതലാളിമാർക്ക് ഓശാനപാടുന്ന മലപ്പുറം എസ്‌പി പാവപ്പെട്ടവന്റെ ലൈഫ് വീടിന് തുരങ്കം വെക്കുമ്പോൾ എന്താണ് പാർട്ടി നേതാക്കൾക്ക് പണി എന്നറിയാൻ പാർട്ടിക്കാർക്ക് എങ്കിലും അവകാശമുണ്ട്. എല്ലാ പാർട്ടിക്കാരെയും പോലീസ് സ്റ്റേഷനിൽ നിന്ന് ആട്ടിയോടിച്ച് പിണറായി ഉണ്ടാക്കിയ നയം ഈ പാർട്ടിയെ എങ്ങനെ ബാധിച്ചു എന്ന് സ്റ്റേറ്റ് കമ്മിറ്റിക്കാർ ഇരുന്ന് ആലോചിക്കണം.
പാർട്ടി സെക്രട്ടറി സമയവും തിയ്യതിയും കുറിച്ച് വിളിക്കുന്ന പത്രസമ്മേളനം പാർട്ടിക്കാർ കാണാതെ ഇരിക്കുകയും അൻവറിന്റെ ബൈറ്റ് വാശിയോടെ കണ്ട് തീർക്കുകയും ചെയ്യുന്ന കാലത്ത്- അൻവറിന്റെ പാതി ആത്മാർത്ഥതയോടെ പ്രശ്നങ്ങളെ സമീപിച്ചാൽ സ്റ്റേറ്റ് കമ്മിറ്റിക്കാർക്കും സെക്രട്ടറിയേറ്റുകാർക്കും കൊള്ളാം.



