എഡിജിപി എംആർ അജിത് കുമാറിനും പത്തനംതിട്ട മുൻ എസ്.പി സുജിത് ദാസിനുമെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പിവി അൻവർ എംഎൽഎയില്‍ നിന്ന് പ്രത്യേകാന്വേഷണ സംഘം മൊഴിയെടുത്തു. പത്ത് മണിക്കൂറോളമാണ് പ്രത്യേകാന്വേഷണ സംഘം പിവി അൻവറിൻ്റെ മൊഴിയെടുത്തത്.
പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ വിശദമായി മൊഴി നൽകിയെന്ന് പിവി അൻവർ പറഞ്ഞു. എസ്.പി ഓഫീസിലെ മരംമുറി അടക്കമുള്ള ആരോപണങ്ങളിലാണ് പ്രത്യേകാന്വേഷണ സംഘം മൊഴിയെടുത്തത്. എല്ലാ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘വിഡി സതീശൻ ആർഎസ്എസ് നേതാക്കളെ കണ്ടു’
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരേ വീണ്ടും പിവി അൻവർ ആരോപണമുന്നയിച്ചു. പൂരം കലക്കാൻ ഗൂഢാലോചന നടത്തിയത് വിഡി സതീശനെന്ന് അൻവർ മൊഴിയെടുപ്പിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. എംആർ അജിത് കുമാറും വിഡി സതീശനും ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു. പുനർജ്ജനി കേസ് അട്ടിമറിക്കാൻ ആർഎസ്എസ് നേതാക്കളെ സതീശൻ കണ്ടുവെന്നും അദ്ദേഹം ആരോപിച്ചു.
ഉന്നത പോലീസുകാരടക്കം പലരും കാമഭ്രാന്മാരാണെന്ന് അൻവർ പറഞ്ഞു. പല സ്ത്രീകളും പീഡനത്തിന് ഇരയായതായും അൻവർ ആരോപിച്ചു. 20 വർഷം മുമ്പുള്ള ആരോപണങ്ങളിൽ മുകേഷിനെതിരെ അടക്കം ഒരു അന്വേഷണ റിപ്പോർട്ടും ഇല്ലാതെ എഫ്ഐആർ ഇട്ട് അന്വേഷിക്കാമെങ്കിൽ എന്തുകൊണ്ടാണ് ഒരു ഉന്നത ഉദ്യോഗസ്ഥനെതിരെ ബലാത്സംഗ വെളിപ്പെടുത്തലുമായി ഒരു സ്ത്രീ എത്തിയിട്ടും എഫ്ഐആർ ഇട്ട് അന്വേഷിക്കാത്തത് എന്നും അദ്ദേഹം ചോദിച്ചു. എന്തിനാണ് പൊലീസ് മുങ്ങിക്കളിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
‘ഇനി വരാനുള്ളത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്. ഈ ക്രിമിനൽ സംഘം ഒരുപാട് സ്ത്രീകളെ പല രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്. സ്വർണം കൊണ്ടുവന്ന സ്ത്രീകളെ കാര്യം എടുക്കാനില്ല. വേട്ടനായകളെ പോലെ അവരുടെ പിന്നാലെയാണ്. അത്രയും വൃത്തികെട്ടവന്മാരാണ്. പല സ്ത്രീകൾക്കും ഇത് പുറത്ത് പറയാന്‍ ധൈര്യമില്ല. ലൈംഗികമായി ചൂഷണം ചെയ്തു എന്ന് മാത്രമല്ല ലൈംഗിക വൈകൃതമുള്ളവരാണ് ഇവരിൽ പലരും. ഡാൻസാഫിൻ്റെ ഒട്ടുമിക്ക ആളുകളും ഇതിലുണ്ട്’ -പി വി അൻവർ ആരോപിച്ചു.



