ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനക്കേസിൻ്റെ കുറ്റപത്രം സമർപ്പിച്ചു. സ്‌ഫോടനക്കേസിലെ നാല് പ്രതികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തിങ്കളാഴ്‌ച കുറ്റപത്രം സമർപ്പിച്ചത്. മുസാവീര്‍ ഹുസൈൻ ഷാസിബ്, അബ്ദുൾ മദീന്‍ അഹമ്മദ് താഹ, മാസ് മുനീർ അഹമ്മദ്, മുസമ്മിൽ ഷരീഫ് എന്നിവർക്ക് എതിരെയാണ് എൻഐഎ കുറ്റപത്രം.
രാമേശ്വരം കഫേയിൽ സ്ഫോടകവസ്‌തു വെച്ചത് മുസാവീർ ഹുസൈൻ ഷാസിബാണ്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠാദിനത്തിൽ ബംഗളുരുവിലെ ബിജെപി ഓഫീസിലും സ്ഫോടനം നടത്താൻ പ്രതികൾ ആസൂത്രണം നടത്തിയതായും കുറ്റപത്രത്തിലുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
മല്ലേശ്വരത്തെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ അയോധ്യയിൽ പ്രാണപ്രതിഷ്‌ഠാ ചടങ്ങ് നടന്ന ദിവസമായ ജനുവരി 22ന് ഐഇഡി അക്രമണത്തിന് പ്രതികൾ ആസൂത്രണം നടത്തിയെന്നും എന്നാലത് വിജയിച്ചില്ലെന്നാണ് എൻ.ഐ.എ കുറ്റപത്രം. ഇതിന് പിന്നാലെയാണ് ബ്രൂക്ക്ഫീൽഡിലെ രാമേശ്വരം കഫേയിൽ പ്രതികൾ സ്ഫോടനം നടത്തിയത്.
കഴിഞ്ഞ നാലുവർഷമായി രാമേശ്വരം കഫേ സ്‌ഫോടനത്തിലെ പ്രധാന പ്രതിയായ ഷാസിബും താഹയും ഐ.എസ് മൊഡ്യൂളിൻ്റെ ഭാഗമാണെന്നും ഇവർ ഒളിവിലായിരുന്നു എന്നും അന്വേഷണ ഏജൻസി വ്യക്തമാക്കുന്നു. നേരത്തേ കർണാടക പോലീസ് പിടികൂടിയ അൽ -ഹിന്ദ് മൊഡ്യൂളിൻ്റെ ഭാഗമായിരുന്ന ഇരുവരും പിന്നീട് ഒളിവിൽ പോവുകയായിരുന്നു.
മുസാവീർ ഹുസൈൻ ഷാസിബാണ് രാമേശ്വരം കഫേയിൽ സ്ഫോടകവസ്‌തു വെച്ചത്. സ്ഫോടനത്തിൻ്റെ ആസൂത്രകരിൽ ഒരാളാണ് അബ്‌ദുൾ മദീൻ താഹ. ശിവമോഗ ജില്ലയിലെ തീർഥഹള്ളി സ്വദേശികളാണ് ഇരുവരും.



