ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിൻ്റെ പേര് ശ്രീ വിജയപുരം എന്ന് പുനർനാമകരണം ചെയ്‌തു. “കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്‌ചപ്പാട്” സാക്ഷാത്കരിക്കാനാണ് ഇത് ചെയ്‌തതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്‌ച പറഞ്ഞു.
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബ്രിട്ടീഷ് കൊളോണിയൽ നേവി ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ ആർക്കിബാൾഡ് ബ്ലെയറിൻ്റെ പേരിലാണ് പോർട്ട് ബ്ലെയർ അറിയപ്പെടുന്നത്.
നമ്മുടെ സ്വാതന്ത്ര്യ സമരത്തിലും ചരിത്രത്തിലും ശ്രീ വിജയപുരത്തിന് സമാനതകളില്ലാത്ത സ്ഥാനമുണ്ടെന്ന് അമിത് ഷാ ട്വീറ്റിൽ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിൽ നേടിയ വിജയത്തിൻ്റെ പ്രതീകമാണ് ഈ പേരെന്നും അദ്ദേഹം പറഞ്ഞു.
“മുമ്പത്തെ പേരിന് കൊളോണിയൽ പാരമ്പര്യം ഉണ്ടായിരുന്നെങ്കിൽ ശ്രീവിജയപുരം നമ്മുടെ സ്വാതന്ത്ര്യ സമരത്തിൽ നേടിയ വിജയത്തെയും ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ അതുല്യമായ പങ്കിനെയും പ്രതീകപ്പെടുത്തുന്നു,” -അദ്ദേഹം ട്വീറ്റ് ചെയ്‌തു.
നേതാജി സുഭാഷ് ചന്ദ്രബോസ് ജി നമ്മുടെ തിരംഗ (ത്രിവർണ്ണ പതാക) ആദ്യമായി ഉയർത്തിയതും വീർ സവർക്കർ ജിയും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളും ഒരു സ്വതന്ത്ര രാഷ്ട്രത്തിനായി പോരാടിയ സെല്ലുലാർ ജയിലിനും ആതിഥേയത്വം വഹിച്ച സ്ഥലമാണിത്,” -അദ്ദേഹം കൂട്ടിച്ചേർത്തു.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ സമ്പന്നമായ ചരിത്രത്തെയും വീരശൂരപരാക്രമികളെയും ശ്രീ വിജയപുരം ആദരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊളോണിയൽ മാനസികാവസ്ഥയിൽ നിന്ന് മോചിതരാകാനും നമ്മുടെ പൈതൃകം ആഘോഷിക്കാനുമുള്ള നമ്മുടെ പ്രതിബദ്ധതയും ഇത് പ്രതിഫലിപ്പിക്കുന്നു,” -അദ്ദേഹം ട്വീറ്റ് ചെയ്‌തു.
നേതാജി സുഭാഷ് ചന്ദ്രബോസിനോടുള്ള ആദരസൂചകമായി ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ മൂന്ന് ദ്വീപുകളുടെ പുനർനാമകരണം 2018ൽ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. റോസ് ദ്വീപ്, നീൽ ദ്വീപ്, ഹാവ്‌ലോക്ക് ദ്വീപ് എന്നീ മൂന്ന് ദ്വീപുകൾ യഥാക്രമം നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ്, ഷഹീദ് ദ്വീപ്, സ്വരാജ് ദ്വീപ് എന്നിങ്ങനെ പുനർനാമകരണം ചെയ്യപ്പെട്ടു.
2014ൽ അധികാരമേറ്റതിന് ശേഷം, കൊളോണിയൽ പൈതൃകം ഇല്ലാതാക്കാൻ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ചരിത്രപരമായ പ്രാധാന്യമുള്ള സ്ഥലങ്ങളുടെ പേരുമാറ്റി.