...
Home News International അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; റഷ്യൻ മാധ്യമങ്ങൾക്ക് മെറ്റയുടെ വിലക്ക്

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; റഷ്യൻ മാധ്യമങ്ങൾക്ക് മെറ്റയുടെ വിലക്ക്

2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിദേശ രാജ്യങ്ങളുടെ ഇടപെടല്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് യുഎസ് ഇന്റലിജന്‍സും ദേശീയ സുരക്ഷാ വിദഗ്ധരും മുന്നറിയിപ്പ് നല്‍കിയതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

166

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുമ്പോള്‍ ആഗോള തലത്തിലും ചര്‍ച്ചകള്‍ സജീമാണ്. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തുമോ അതോ ചരിത്രത്തില്‍ ആദ്യമായി കമസ ഹാരിസിലൂടെ അമേരിക്കയ്ക്ക് വനിതാ പ്രസിഡന്റ് വരുമോ എന്നതാണ് പ്രധാന ചര്‍ച്ചകള്‍. ഇതിനിടെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പേരില്‍ റഷ്യന്‍ മാധ്യമങ്ങളെ മെറ്റ വിലക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുകയാണ്.

റഷ്യന്‍ സ്റ്റേറ്റ് മീഡിയ ഉള്‍പ്പെടെയാണ് മെറ്റയുടെ വിലക്ക് നേരിടുന്നത്. റൂസിയ സെഗോദ്ന്യ, ആര്‍ ടി തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. ഈ മാധ്യമ സ്ഥാനങ്ങളെ തങ്ങളുടെ പ്ലാറ്റ് ഫോമുകളില്‍ ആഗോള തലത്തില്‍ വിലക്കുന്നു എന്നാണ് മെറ്റയുടെ അറിയിപ്പ്.

മെറ്റയ്ക്ക് കീഴില്‍ വരുന്ന ഫേസ്ബുക്ക്, ഇന്‍സ്റ്റ്ഗ്രാം, വാട്‌സ്ആപ്പ്, ത്രെഡ് എന്നിവയിലും റഷ്യന്‍ മാധ്യമങ്ങള്‍ക്ക് വിലക്കപ്പെടും. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് ആര്‍ ടിക്ക് എതിരായ പ്രധാന ആരോപണം. ആര്‍ടിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നേരത്തെ യുഎസ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമ പ്രകാരം കേസ് എടുത്തിരുന്നു.

യുഎസ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും വിധത്തില്‍ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാന്‍ യുഎസ് കമ്പനിക്കെ ഉപയോഗിച്ചു എന്ന ആരോപണത്തിലായിരുന്നു നടപടി. നേരത്തെ, റഷ്യ ടുഡേ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്കും യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ‘റഷ്യയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഭാഗമെന്നപോലെ പ്രവര്‍ത്തിക്കുന്നു’ എന്ന് ചൂണ്ടിക്കാട്ടിയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റിണി ബ്ലിങ്കന്‍ ഉപരോധം പ്രഖ്യാപിച്ചത്.

2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിദേശ രാജ്യങ്ങളുടെ ഇടപെടല്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് യുഎസ് ഇന്റലിജന്‍സും ദേശീയ സുരക്ഷാ വിദഗ്ധരും മുന്നറിയിപ്പ് നല്‍കിയതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമേരിക്കന്‍ ജനാധിപത്യത്തിന്റെ വിശ്വാസ്യത തകര്‍ക്കുക, ആഭ്യന്തര പ്രശ്നങ്ങള്‍ ഉണ്ടാക്കുക തുടങ്ങിയ നടപടികളിലൂടെ തിരഞ്ഞെടുപ്പ് ഫലം തങ്ങള്‍ക്ക് താത്പര്യമുള്ള തലത്തിലേക്ക് മാറ്റാനുമാണ് വിദേശ രാജ്യങ്ങള്‍ ഇടപെടുന്നതെന്നാണ് ആരോപണം.

അടുത്തിടെ പ്രസിദ്ധീകരിച്ച മൈക്രോസോഫ്റ്റ് ത്രെറ്റ് അനാലിസിസ് സെന്റര്‍ റിപ്പോര്‍ട്ട് പ്രകാരം തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ഇതിനോടകം ഓണ്‍ലൈന്‍ ഭീഷണികള്‍ ഉയര്‍ന്നുകഴിഞ്ഞുവെന്നാണ് വിവരങ്ങള്‍. റഷ്യന്‍ ഇടപെടലാണ് ഇവര്‍ പ്രധാനമായും ചൂണ്ടിക്കാട്ടിരുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.