| ശ്രീകാന്ത് പികെ
വയനാട് ദുരന്തത്തിന്റെ മറവിൽ പിണറായി വിജയന്റെ സർക്കാർ കോടികളുടെ എസ്റ്റിമേറ്റ് മെമ്മോറാണ്ടമായി കൊടുത്ത് കൊള്ള നടത്താൻ പോകുന്നു എന്ന് ഏകദേശം എല്ലാവർക്കും മനസിലായി നിൽക്കുമ്പോഴാണ് ഈ സമയത്ത് പൊങ്ങി വന്ന മറ്റൊരു ‘എസ്റ്റിമേറ്റ് കൊള്ള’ കൂടി ശ്രദ്ധയിൽപ്പെട്ടത്.
24 മണിക്കൂർ നേരത്തെ തിരച്ചിലിന് 5 കോടി രൂപ എസ്റ്റിമേറ്റ്. 1993 വീടുകളിൽ ഉള്ളവർക്ക് വസ്ത്രങ്ങൾ വാങ്ങാൻ 9.96 കോടി രൂപ. ടാങ്കറിൽ കുടിവെള്ളമെത്തിക്കാൻ 1.35 കോടി രൂപ. ഹമ്പട കള്ളന്മാരെ, അപ്പോൾ ഈ ‘എസ്റ്റിമേറ്റ് കൊള്ള’ ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്ന് മനസിലാക്കി അമർഷം കൊള്ളാൻ തുടങ്ങിയപ്പോഴാണ് വർഷം ശ്രദ്ധിച്ചത്. 2016 ഏപ്രിലിൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ്.
കൊല്ലം പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെ ഉണ്ടായ അപകടത്തെ തുടർന്ന് സംസ്ഥാന ദുരന്ത നിവാരണ കമ്മീഷണർ തയ്യാറാക്കിയ പ്രസ്തുത നിവേദനം യൂണിയൻ ഗവണ്മെന്റിന് കൈമാറി. ഇന്നത്തെ വി.ഡി സതീശൻ ലോജിക്ക് വച്ച് നോക്കുകയാണെങ്കിൽ തെരഞ്ഞെടുപ്പിന് തൊട്ടു മുന്നേയുള്ള മാസം നടന്ന ഒരു ദുരന്തത്തിൽ ഇനി ഒരിക്കലും അധികാരത്തിൽ വരില്ലെന്ന് മനസിലാക്കിയ ഉമ്മൻ ചാണ്ടിയും കൂട്ടരും ‘എസ്റ്റിമേറ്റ് കൊള്ള’ നടത്തി ദുരന്തത്തിൽ പോലും മുതലെടുപ്പ് നടത്തി.
2013-ൽ ഇതേ ഉമ്മൻ ചാണ്ടിയുടെ ഭരണ കാലത്ത് കാലവർഷക്കെടുതിയിലെ പ്രാഥമിക നിവേദനത്തിൽ ക്യാമ്പുകൾക്കായുള്ള ചെലവിന് കണക്കാക്കിയത് 26.39 കോടി രൂപയാണ്. വീടുകളിലെ ചെളി നീക്കാൻ കണക്കാക്കിയത് 101.61 കോടി രൂപ.
ഈ വാർത്ത തപ്പി പിടിക്കാൻ ഇറങ്ങിയാൽ നിങ്ങൾക്ക് ദേശാഭിമാനിയിലും കൈരളി ന്യൂസിലും മാത്രം കാണാം. വി.ഡി സതീശനോട് ഈ കാര്യം ചോദിച്ച മാദ്ധ്യമ പ്രവർത്തകരോട് ഉമ്മൻ ചാണ്ടിയെ പോലും തള്ളി പറയുകയണ് അദ്ദേഹം ചെയ്തത്. അല്ലേലും സതീശന് ഇനിയെന്ത് ഉമ്മൻ ചാണ്ടി.
വയനാട് ദുരന്ത ചെലവുകളുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾക്ക് മേൽ മാദ്ധ്യമങ്ങൾ നടത്തിയ പ്രൈം ടൈം ചർച്ചയിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സുഹൃത്ത് ഫഹദ് മസ്റൂക്ക് പറഞ്ഞ പ്രധാനപ്പെട്ട കാര്യമുണ്ട്. “നാളെ മുഖ്യമന്ത്രി മാറും, മന്ത്രിമാർ മാറും, പാർടികളും ഉദ്യോഗസ്ഥരും എല്ലാം മാറും. അവശേഷിക്കാൻ പോകുന്നത് നമ്മുടെ നാടാണ്. ഈ നാട്ടിൽ ഇനിയും ദുരന്തങ്ങൾ വരും. ഈ ദുരന്തങ്ങൾ വരുന്ന സമയത്ത് നമുക്ക് ഒരുമിച്ച് നിന്ന് അതിനെ അതി ജീവിക്കേണ്ടതുണ്ട്. “
ദുരന്തകാലത്ത് മലയാളികൾ കാണിക്കുന്ന അസാമാന്യമായ ഐക്യബോധത്തെ കുറിച്ച് ആഫ്രിക്കക്കാരന്റെ ഇൻസ്റ്റ റീൽ കുറച്ച് ദിവസങ്ങൾക്ക് മുന്നേ കണ്ടിരുന്നു. വയനാട് ദുരന്ത പശ്ചാത്തലത്തിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെയും, ജാതി – മത – സന്നദ്ധ സംഘടനകളുടേയും കൂട്ടായ നേതൃത്വത്തിൽ മലയാളികൾ നടത്തുന്ന ദുരന്ത നിവാരണത്തെ കുറിച്ചുള്ള യൂട്യൂബ് വീഡിയോ കണ്ട് കേരളത്തെ കുറിച്ച് അന്വേഷിച്ച് അത്ഭുതമൂറിയ ടാൻസാനിയക്കാരൻ. ലോകം അവസാനിക്കുന്ന കാലം വരെ നിങ്ങൾ ഈ സാഹോദര്യം കാത്ത് സൂക്ഷിക്കണമെന്ന് സന്തോഷത്തോടെ ആശംസിക്കുന്ന ഏതോ നാട്ടിലെ ഏതോ ഒരു മനുഷ്യൻ.
അങ്ങേർക്ക് പക്ഷേ കേരളത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ഉള്ളത് അറിവുണ്ടാകില്ല. മാതൃഭൂമിയും മനോരമയും ഇരുപത്തി നാലും പതിനെട്ടും മറുനാടനുമൊക്കെ പകലന്തിയോളം ഈ സാഹോദര്യത്തെ തുരങ്കം വെക്കാൻ അച്ഛാരം വാങ്ങി എടുക്കുന്ന പണികളെ കുറിച്ച് വിവരമുണ്ടാകില്ല. നാളെ ഒരു പക്ഷേ കിട്ടിയേക്കാവുന്ന നക്കാപ്പിച്ചക്കോ, അല്ലെങ്കിൽ എന്നത്തേയും പോലെയുള്ള വട്ട പൂജ്യം ‘കേന്ദ്ര സഹായത്തിന്റെ ‘ രാഷ്ട്രീയം ചർച്ചയാകാതിരിക്കാൻ ഇവിടെ മുൻകൂട്ടി ഓവർ ടൈം പണിയെടുക്കുന്ന ഐഡി കാർഡുള്ള പിമ്പുകളെ കുറിച്ച് യാതൊരു ധാരണയുമുണ്ടാകില്ല.