വിലകുറഞ്ഞ ഇറക്കുമതിയുടെ കാരണത്താൽ ആഭ്യന്തര ഉൽപ്പാദകർ അന്യായമായ മത്സരം നേരിടുന്നുണ്ടെന്ന് അവകാശപ്പെട്ട് ഉക്രെയ്നിൽ നിന്നുള്ള കോഴിമുട്ട നിരോധിക്കണമെന്ന് ബൾഗേറിയ യൂറോപ്യൻ കമ്മീഷനോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച ബ്രസൽസിൽ നടന്ന യൂറോപ്യൻ യൂണിയൻ അഗ്രികൾച്ചർ ആൻഡ് ഫിഷറീസ് കൗൺസിൽ യോഗത്തിൽ ബൾഗേറിയൻ കൃഷി മന്ത്രി ജോർജി തഹോവ് ഈ നിർദ്ദേശം മുന്നോട്ടു വച്ചതായി മന്ത്രാലയം അറിയിച്ചു.
ഉക്രെയ്നിൽ നിന്നുള്ള മുട്ടകളുടെ വരവ് ബൾഗേറിയയിലെ ആഭ്യന്തര ഉൽപ്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ഇത് പ്രാദേശിക വിപണിയിലേതിനേക്കാൾ 30% വരെ വിലക്കുറവാണെന്നും തഹോവ് പറഞ്ഞു. 2024 ൻ്റെ ആദ്യ പകുതിയിൽ 2,600 ടണ്ണിലധികം മുട്ടകൾ ഉക്രെയ്ൻ ബൾഗേറിയയിലേക്ക് കയറ്റുമതി ചെയ്തു. ഇത് കഴിഞ്ഞ വർഷത്തെ ആദ്യ ആറ് മാസത്തേക്കാൾ അഞ്ചിരട്ടി കൂടുതലാണ് എന്ന് ഔദ്യോഗിക ഡാറ്റ കാണിക്കുന്നു.
ഇത് “ആഭ്യന്തര വിപണിയിൽ വിലയിൽ ഗുരുതരമായ സമ്മർദ്ദം ചെലുത്തുന്നു. കൂടാതെ ബൾഗേറിയൻ കോഴി ഫാമുകൾക്കിടയിൽ പാപ്പരത്തത്തിന് കാരണമായിട്ടുണ്ട്’, തഹോവ് അഭിപ്രായപ്പെട്ടു. “ഞങ്ങൾ ഉക്രെയ്നിലെ ജനങ്ങളെ ശക്തമായി പിന്തുണയ്ക്കുന്നു, എന്നാൽ ഇത് ഒരു തരത്തിലും പാപ്പരത്തത്തിന് കാരണമാകരുത്, ഞങ്ങളുടെ കർഷകരുടെ അവകാശങ്ങൾ ലംഘിക്കരുത്,” മന്ത്രി ഊന്നിപ്പറഞ്ഞു.
ബൾഗേറിയയുടെ ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ, യുക്രെയ്‌നുമായുള്ള വ്യാപാരം പരിമിതപ്പെടുത്തുന്നതിനുള്ള “സംരക്ഷണ നടപടികൾ” പരിഗണിക്കാൻ യൂറോപ്യൻ യൂണിയൻ അംഗ രാജ്യം തയ്യാറാണെന്ന് തഹോവ് പറഞ്ഞു. ഈ വർഷം ആദ്യം, യൂറോപ്യൻ പാർലമെൻ്റ് യൂറോപ്യൻ യൂണിയനിലേക്കുള്ള ഉക്രേനിയൻ കാർഷിക ഇറക്കുമതിയുടെ എല്ലാ താരിഫുകളും ക്വാട്ടകളും താൽക്കാലികമായി നിർത്തിവച്ചത് 2025 ജൂൺ വരെ നീട്ടിയിരുന്നു .
ഫ്രീ-ട്രേഡ് സ്കീമിൽ കോഴി, മുട്ട, പഞ്ചസാര എന്നിവയ്ക്കുള്ള ഒരു “അടിയന്തര ബ്രേക്ക്” ഉൾപ്പെടുത്തിയിട്ടുണ്ട് , അതായത് 2022, 2023 ലെ ശരാശരി നിലവാരത്തേക്കാൾ കൂടുതലാണെങ്കിൽ താരിഫുകൾ വീണ്ടും ചുമത്താം. 2022-ൽ, ഉക്രെയ്നിൽ നിന്നുള്ള ധാന്യങ്ങളും മറ്റ് കാർഷിക ഉൽപന്നങ്ങളും ആഗോള വിപണികളിലേക്ക് കയറ്റി അയക്കുന്നതിന് ഉക്രേനിയൻ കാർഷിക ഉൽപന്നങ്ങൾക്കുള്ള താരിഫുകളും ക്വാട്ടകളും EU താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഈ വർഷമാദ്യം യൂറോപ്യൻ യൂണിയനിൽ ഉടലെടുത്ത കർഷക പ്രതിഷേധങ്ങളുടെ കാതൽ ഉക്രെയ്നിൽ നിന്നുള്ള ധാന്യ ഇറക്കുമതിയായിരുന്നു.



